മുംബൈ ട്രെയിന്‍ സ്ഫോടനക്കേസ് പ്രതികളെ വെറുതെവിട്ട വിധിക്ക് സുപ്രീം കോടതിയുടെ സ്‌റ്റേ; വീണ്ടും ജയിലില്‍ അടക്കേണ്ടതില്ലെന്ന് നിരീക്ഷണം

180 പേരുടെ മരണത്തിന് ഇടയാക്കിയ 2006ലെ മുംബൈ ട്രയിന്‍ സ്‌ഫോടന പരമ്പരക്കേസിലെ പ്രതികളെ വെറുതെവിട്ട ബോംബെ ഹൈക്കോടതി വിധിക്ക് സുപ്രീം കോടതിയുടെ സ്‌റ്റേ. വിചാരണക്കോടതി വധശിക്ഷയ്ക്ക് വിധിച്ച അഞ്ചുപേരെയും ജീവപര്യന്തം തടവിന് വിധിച്ച ഏഴുപേരെയുമാണ് ഹൈക്കോടതി വെറുതേവിട്ടത്. കേസ് തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പൂര്‍ണമായും പരാജയപ്പെട്ടുവെന്ന് നിരീക്ഷിച്ചാണ് ഹൈക്കോടതി വിധിച്ചത്. ഇതിനെതിരെ മഹാരാഷ്ട്ര സര്‍ക്കാരാണ് സുപ്രീം കോടതിയെ സമീപിച്ചത്.
പ്രതികളെ ഉടന്‍ ജയില്‍ മോചിതരാക്കാനുള്ള ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തിട്ടില്ല. എല്ലാ പ്രതികള്‍ക്കും കോടതി നോട്ടീസയക്കുയും ചെയ്തിട്ടുണ്ട്. മറ്റു പല കേസുകളെയും ബാധിക്കുമെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍നുവേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത, അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ രാജ താക്കറെ, അഭിഭാഷകന്‍ ഋഷികേശ് ഹരിദാസ് എന്നിവര്‍ വാദിച്ചു. ഇത് അംഗീകരിച്ചാണ് ഹൈക്കോടതി വിധിയില്‍ സ്‌റ്റേ അനുവദിച്ചത്.
പ്രോസിക്യൂഷന് നേരെ രൂക്ഷവിമര്‍ശനമാണ് ബോംബേ ഹൈക്കോടതയില്‍ നിന്നുണ്ടായത്. പ്രതികള്‍ കുറ്റകൃത്യം ചെയ്തുവെന്ന് വിശ്വസിക്കാന്‍ കഴിയില്ല. സ്‌ഫോടനത്തിന് ഉപയോഗിച്ച ബോംബുകള്‍ ഏത് വിഭാഗത്തിലുള്ളതാണെന്നുപോലും രേഖപ്പെടുത്തിയിട്ടില്ല. സാക്ഷിമൊഴികളും പ്രതികളില്‍നിന്ന് കണ്ടെത്തിയതായി പറയപ്പെടുന്ന തെളിവുകളും വിശ്വാസയോഗ്യമല്ല. തുടങ്ങിയ ഗൗരവമേറിയ വിമര്‍ശനങ്ങളാണ് ഹൈക്കോടതിയില്‍ നിന്നുണ്ടായത്. കേസ് അന്വേഷിച്ച മഹാരാഷ്ട്ര ഭീകരവിരുദ്ധ സ്‌ക്വാഡിന് വലിയ തിരിച്ചടിയായിരുന്നു ഈ വിധി. വലിയ വിമര്‍ശനം ഉയര്‍ന്നതോടെയാണ് മഹാരാഷ്ട്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here