കുടിവെള്ളം ഉറപ്പാക്കാൻ PVRനോട് ഉപഭോക്തൃകോടതി !! ലുലുവിലെ മൾട്ടിപ്ലക്സിൽ ഇനി ബോർഡും വേണം

മൾട്ടിപ്ലക്സ് തീയറ്ററുകളിൽ പുറത്തുനിന്നുള്ള ഭക്ഷ്യവസ്തുക്കൾ അനുവദിക്കുന്നില്ലെങ്കിൽ, കുടിക്കാൻ വെള്ളം സൗജന്യമായി ലഭ്യമാക്കാൻ എറണാകുളം ജില്ലാ ഉപഭോക്തൃ കോടതിയുടെ കർശന ഇടപെടൽ. ശുദ്ധീകരിച്ച കുടിവെള്ളം തടസ്സമില്ലാതെ നൽകുമെന്ന് PVR സിനിമാസ് രേഖാമൂലം ഉറപ്പും നൽകി. ഇത് വൃത്തിയായി നിലനിർത്തണമെന്ന് നിർദേശിച്ച കോടതി, ഇക്കാര്യം അറിയിച്ച് ബോർഡുകളും സ്ഥാപിക്കാൻ നിർദേശിച്ചു.
മൾട്ടിപ്ലെക്സിൽ പുറത്തുനിന്നുള്ള ഭക്ഷണ പാനീയങ്ങൾ നിരോധിച്ചതും, തിയേറ്ററിലെ ഭക്ഷ്യവസ്തുക്കൾക്ക് അമിതവില ഈടാക്കുന്നതും കാണിച്ചുള്ള പരാതിയിലാണ് ഉത്തരവ്. കോഴിക്കോട് സ്വദേശി ഐ.ശ്രീകാന്ത് 2022 ഏപ്രിലിൽ കൊച്ചി ലുലു മാളിലെ PVR സിനിമാസിനെതിരെ പരാതി നൽകിയെങ്കിലും പിന്നീട് തെളിവ് നൽകിയില്ല. ഇതോടെ പരാതി നിരാകരിച്ച കോടതി പക്ഷെ കുടിവെള്ളത്തിൻ്റെ കാര്യത്തിൽ ഇടപെടുകയായിരുന്നു.
Also Read: റിലയൻസ് റീട്ടെയിലിന് പിഴയടിച്ച് ഉപഭോക്തൃ കോടതി… പതിനയ്യായിരം നഷ്ടപരിഹാരം നൽകാൻ ഉത്തരവ്
പുറത്തുനിന്നുള്ള ഭക്ഷണം അനുവദിക്കില്ലെന്ന് മുൻകൂട്ടി അറിയിച്ചിട്ടുള്ളതാണെന്നും, സുരക്ഷ, ശുചിത്വം തുടങ്ങിയവ മുൻനിർത്തിയാണ് ഇതെന്നും പിവിആർ കോടതിയെ ബോധിപ്പിച്ചു. ഭക്ഷണം എന്ന പേരിൽ ലഹരി അടക്കമുളളവ എത്തിക്കാനുള്ള സാധ്യതയും ഉന്നയിച്ചു. ഭക്ഷണം വാങ്ങാൻ ആരെയും നിർബന്ധിക്കുന്നില്ലെന്നും, ശുദ്ധീകരിച്ച കുടിവെള്ളം സൗജന്യമായി നൽകുന്നുണ്ടെന്നും അവർ അറിയിച്ചു.
Also Read: ഫെഡറൽ ബാങ്ക് എട്ടുലക്ഷം നഷ്ടപരിഹാരം നൽകണം; നിർണായക വിധിയുമായി എറണാകുളം ഉപഭോക്തൃ കോടതി
ആവശ്യത്തിന് സമയം നൽകിയിട്ടും തെളിവുകളോ സത്യവാങ്മൂലമോ പരാതിക്കാരൻ ഹാജരാക്കിയില്ലെന്ന് ഡി.ബി.ബിനു അധ്യക്ഷനും, വി.രാമചന്ദ്രൻ, ടി.എൻ ശ്രീവിദ്യ എന്നിവർ അംഗങ്ങളുമായ ബെഞ്ച് നിരീക്ഷിച്ചു. പരാതിയിൽ ഉന്നയിച്ച വിഷയങ്ങൾ തെളിയിക്കാനുള്ള ബാധ്യത ഉപഭോക്തൃ നിയമപ്രകാരം ഉപഭോക്താവിനാണെന്നും പരാതി നിരാകരിച്ചുകൊണ്ടുള്ള ഉത്തരവിൽ കോടതി ചൂണ്ടിക്കാട്ടി.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here