മുട്ടില്‍ മരംമുറി കേസില്‍ റിപ്പോര്‍ട്ടര്‍ ചാനല്‍ മുതലാളിമാര്‍ക്ക് പിണറായി സര്‍ക്കാരിന്റെ സംരക്ഷണം; 20 മാസമായിട്ടും അനുബന്ധ കുറ്റപത്രങ്ങള്‍ സമര്‍പ്പിക്കുന്നില്ല

കോടികളുടെ മരം മുറിച്ചു കടത്തിയ വയനാട് മുട്ടില്‍ മരം മുറി കേസുകളിലെ പ്രതികളെ രക്ഷിക്കാന്‍ സര്‍ക്കാരിന്റെ നീക്കങ്ങള്‍. റിപ്പോര്‍ട്ടര്‍ ചാനല്‍ ഉടമകള്‍ പ്രതികളായ മരംമുറി കേസിന്റെ അന്വേഷണം പൂര്‍ത്തിയായെന്നും എന്നാല്‍ പത്ത് അനുബന്ധ കുറ്റപത്രങ്ങള്‍ ഇതുവരെയും കോടതിയില്‍ സമര്‍പ്പിച്ചിട്ടില്ലെന്നും നിയമസഭയെമുഖ്യമന്ത്രി പിണറായി വിജയന്‍ രേഖാമൂലം അറിയിച്ചു.
റിപ്പോര്‍ട്ടര്‍ ടിവി ഉടമകളായ റോജി അഗസ്റ്റിന്‍, ജോസുകുട്ടി അഗസ്റ്റിന്‍, ആന്റോ അഗസ്റ്റിന്‍ തുടങ്ങിയവര്‍ ഉള്‍പ്പെടെ 12 പ്രതികള്‍ക്കെതിരെയാണ് പ്രധാന കേസില്‍ വിവിധ വകുപ്പുകള്‍ ചുമത്തിയിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് മീനങ്ങാടി പോലീസ് സ്റ്റേഷനില്‍ 281/21 ക്രൈം നമ്പറായി ഒരു കേസും, സംസ്ഥാനത്തുടനീളം എട്ട് അനുബന്ധ കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അഗസ്റ്റിന്‍ സഹോദരന്മാരെ കൂടാതെ അന്നത്തെ മുട്ടില്‍ സൗത്ത് വില്ലേജ് ഓഫീസറും സ്‌പെഷ്യല്‍ ഓഫീസറും മരംമുറി സംഘത്തെ സഹായിച്ചവരുമുള്‍പ്പടെ കേസില്‍ ആകെ 12 പ്രതികളാണുള്ളത്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ (IPC) വഞ്ചന (420), വിശ്വാസവഞ്ചന (406, 409), വ്യാജരേഖ ചമയ്ക്കൽ (468), വ്യാജരേഖ ഉപയോഗിക്കൽ (471), ക്രിമിനൽ ഗൂഢാലോചന (120B) എന്നീ വകുപ്പുകളും, പൊതുമുതൽ നശിപ്പിക്കൽ നിയമത്തിലെ (PDPP Act) സെക്ഷൻ 3(1) എന്നിവയും ചുമത്തിയിട്ടുണ്ട്.
പ്രതികള്‍ക്കെതിരെ 41 സ്പിറ്റ് ചാര്‍ജുകള്‍ കോടതിയില്‍ സമര്‍പ്പിക്കാന്‍ തീരുമാനിച്ചെങ്കിലും ഇനിയും 10 അനുബന്ധ കുറ്റപത്രങ്ങള്‍ സമര്‍പ്പിക്കാനുണ്ടെന്നാണ് കോണ്‍ഗ്രസ് അംഗമായ അന്‍വര്‍ സാദത്തിന്റെ ചോദ്യത്തിനുള്ള മുഖ്യമന്ത്രിയുടെ മറുപടി. ആദ്യ കുറ്റപത്രവും 30 അനുബന്ധ കുറ്റപത്രങ്ങളും സുല്‍ത്താന്‍ ബത്തേരി കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്.
ആദ്യ കുറ്റപത്രം 2023 ഡിസംബര്‍ 2-നാണ് സുല്‍ത്താന്‍ ബത്തേരി ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി (JFCM-1 ) കോടതിയില്‍ സമര്‍പ്പിച്ചത്. 2024 ജനുവരി 29-ന് 30 അനുബന്ധ കുറ്റപത്രങ്ങളും കോടതിയില്‍ സമര്‍പ്പിച്ചു. എന്നാല്‍ ഇതുകഴിഞ്ഞ് 20 മാസങ്ങള്‍ പിന്നിട്ടിട്ടും 10 അനുബന്ധ കുറ്റപത്രങ്ങള്‍ കൂടി സമര്‍പ്പിക്കാനുണ്ടെന്നാണ് മുഖ്യമന്ത്രി തന്നെ വ്യക്തമാക്കിയിരിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് ഇടക്കാല അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ടെങ്കിലും കോടതിയുടെ പരിഗണനയിലുള്ള വിഷയമായതിനാല്‍ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ലഭ്യമാക്കാന്‍ നിര്‍വാഹമില്ലെന്നാണ് മുഖ്യമന്ത്രിയുടെ നിലപാട്.
1964ന് ശേഷം പട്ടയം ലഭിച്ച ഭൂമിയില്‍ സ്വയം കിളിര്‍ത്തതോ കര്‍ഷകര്‍ നട്ടുവളര്‍ത്തിയതോ ആയ മരങ്ങള്‍ മുറിക്കാമെന്ന, 2020ല്‍ സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവിന്റെ മറവില്‍ പ്രതികള്‍ കോടികള്‍ വിലമതിക്കുന്ന മരം മുറിച്ചു കടത്തിയെന്നാണ് അന്വേഷണത്തിലെ കണ്ടെത്തല്‍. 500 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള സംരക്ഷിത മരങ്ങള്‍ അടക്കമാണ് മുറിച്ച് മാറ്റിയതെന്ന് ഡിഎന്‍എ പരിശോധനയില്‍ തെളിഞ്ഞിരുന്നു.
കൂടാതെ, ഭൂവുടമകളുടെ പേരില്‍ പ്രതികള്‍ വില്ലേജ് ഓഫിസില്‍ സമര്‍പ്പിച്ച അപേക്ഷകള്‍ വ്യാജമായി നിര്‍മിച്ചതാണെന്ന് തിരുവനന്തപുരത്ത് നടത്തിയ ഫോറന്‍സിക് പരിശോധനയിലും വ്യക്തമായി. പൊലീസിനും റവന്യു വകുപ്പിനുമൊപ്പം കള്ളപ്പണം വെളുപ്പിക്കല്‍ നിയമപ്രകാരം എന്‌ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും പ്രതികള്‍ക്കെതിരെ അന്വേഷണം നടത്തുന്നുണ്ട്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here