തൊഴിലുറപ്പ് പദ്ധതി വന്ന വഴി; സോണിയയുടെ സ്വപ്നത്തിന് വഴിവെട്ടിയത് മന്‍ മോഹന്‍സിംഗ്; സിപിഎം പറയുന്നതല്ല ശരി

ഗ്രാമീണമേഖലയുടെ ശാക്തീകരണം ലക്ഷ്യമാക്കി 2005-ല്‍ കോണ്‍ഗ്രസ് നേതൃത്വം കൊടുത്ത യുപിഎ സര്‍ക്കാര്‍ കൊണ്ടുവന്ന മഹാത്മ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ (എംഎന്‍ആര്‍ഇജിഎ) ഇരുപതാംവര്‍ഷത്തില്‍ അതിന്റെ പേരും രൂപവും സ്വഭാവവും മാറ്റാന്‍ കേന്ദ്രത്തിന്റെ പുതിയ ബില്‍ ഇന്ന് ലോക് സഭയില്‍ അവതരിപ്പിച്ചു. പദ്ധതിയില്‍ നിന്ന് രാഷ്ട്രപിതാവിന്റെ പേര് ഒഴിവാക്കിയതിനൊപ്പം കാതലായ ഒട്ടേറെ മാറ്റങ്ങളും നിര്‍ദ്ദേശിക്കുന്നതാണ് മോദി സര്‍ക്കാര്‍ അവതരിപ്പിച്ച ‘വികസിത് ഭാരത് ഗാരന്റി ഫോര്‍ റോസ്ഗാര്‍ ആന്‍ഡ് അജീവിക മിഷന്‍-ഗ്രാമീണ്‍ (വിബിജിരാം- ജി)’ എന്ന പുതിയ ബില്‍. കോണ്‍ഗ്രസ് സര്‍ക്കാര്‍ ആവിഷ്‌കരിച്ച് വിജയകരമായി നടപ്പാക്കിയ പദ്ധതിക്ക് പിന്നില്‍ വലിയ സ്വപ്നങ്ങള്‍ ഉണ്ടായിരുന്നു. യുപിഎ ചെയര്‍പേഴ്‌സണ്‍ സോണിയ ഗാന്ധിയുടെ സ്വപ്നവും മന്‍മോഹന്‍ സിംഗ് എന്ന സാമ്പത്തിക തന്ത്രജ്ഞനും ദീര്‍ഘദര്‍ശിയുമായ പ്രധാനമന്ത്രിയുടെ നിശ്ചയ ദാര്‍ഢ്യവും ഈ പദ്ധതിക്ക് പിന്നിലുണ്ട്. കോണ്‍ഗ്രസ് നടപ്പിലാക്കിയ പദ്ധതികള്‍ പേര് മാറ്റി സ്വന്തം പേരിലാക്കുന്ന എന്‍ഡിഎ സര്‍ക്കാരിന്റെ ഏറ്റവും ഒടുവിലത്തെ അടവുനയമാണിത്.

1999- 2004ലെ അടല്‍ ബിഹാരി വാജ്‌പെയ് സര്‍ക്കാരിന്റെ നേട്ടങ്ങള്‍ അവതരിപ്പിക്കുന്നതിന്റെ ഭാഗമായി സര്‍ക്കാരിന്റെ അവസാന കാലത്ത് ഇന്ത്യ ഷൈനിംഗ് എന്ന പരിപാടിക്ക് ബദലായി സാധാരണക്കാരെ ആകര്‍ഷിക്കാന്‍ കോണ്‍ഗ്രസ് രൂപം കൊടുത്ത സ്വപ്ന പദ്ധതിയാണ് എംപ്ലോയിമെന്റ് ഗ്യാരന്റി സ്‌കീം അഥവ തൊഴിലുറപ്പ് പദ്ധതി. അധികാരത്തില്‍ എത്തിയാല്‍ ദരിദ്രരായ ഗ്രാമീണര്‍ക്ക് പ്രതിവര്‍ഷം 100 തൊഴില്‍ ദിനങ്ങള്‍ ഉറപ്പാക്കുന്ന പദ്ധതി നടപ്പാക്കുമെന്ന കോണ്‍ഗ്രസിന്റെ വാഗ്ദാനം രാജ്യത്താകമാനം വലിയ ഉണര്‍വുണ്ടാക്കി. ബിജെപിയുടെ ഇന്ത്യ തിളങ്ങുന്നു എന്ന മുദ്രാവാക്യത്തെ തൂത്തെറിയുന്ന തലത്തിലേക്ക് തൊഴിലുറപ്പ് പദ്ധതിക്ക് സ്വീകാര്യത ലഭിച്ചു. കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ പല ഘട്ടങ്ങളിലായി നടപ്പാക്കാന്‍ ശ്രമിച്ചു പരാജയപ്പെട്ട പദ്ധതിക്ക് പുതിയ രൂപവും ഭാവവും നല്‍കിയാണ് 2004ലെ കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് പത്രികയില്‍ അവതരിപ്പിച്ചത്.

പദ്ധതി വന്ന വഴി

1983ല്‍ ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായിരുന്ന കാലത്ത് ഭുമിയില്ലാത്ത ഗ്രാമീണര്‍ക്കായി ഒരു തൊഴിലുറപ്പ് പദ്ധതിക്ക് രൂപം നല്‍കിയിരുന്നു. The Rural Landless Employment Guarantee Programme (RLEGP) എന്നായിരുന്നു പദ്ധതിയുടെ പേര്. ഈ പദ്ധതി ഉദ്ദേശിച്ചത്ര ഫലമോ നേട്ടമോ ഉണ്ടാക്കിയില്ല. പിന്നീട് രാജീവ് ഗാന്ധിയുടെ നിര്യാണത്തെ തുടര്‍ന്ന് അധികാരത്തില്‍ വന്ന 1991ലെ നരസിംഹറാവു മന്ത്രിസഭയുടെ കാലത്ത് ദേശീയ തൊഴിലുറപ്പ് നിയമത്തിന് രൂപം നല്‍കിയെങ്കിലും അതും ഫലവത്തായില്ല. ഇന്ത്യാ ഷൈനിംഗ് ക്യാമ്പയിനുമായി ബിജെപി മുന്നേറുന്ന വേളയിലാണ് കോണ്‍ഗ്രസ് അവരുടെ തുറുപ്പ് ചീട്ടായി തിരഞ്ഞെടുപ്പ് പത്രികയില്‍ സാധാരണക്കാര്‍ക്കും പാവപ്പെട്ടവര്‍ക്കുമായി വര്‍ഷത്തില്‍ മിനിമം 100 ദിവസം തൊഴില്‍ ഉറപ്പാക്കുന്ന ദേശീയ തൊഴിലുറപ്പ് പദ്ധതിയെ കുറിച്ച് വാഗ്ദാനം നടത്തിയത്.

A National Employment Guarentee Act will be enacted immediately . This will provide a legal guarentee for at least 100 days of employment on asset creating Public works programmes every Year at minimum wages for every rural house hold. എന്ന് വളരെ വ്യക്തമായി കോണ്‍ഗ്രസിന്റെ 2004ലെ മാനിഫെസ്റ്റോയില്‍ എഴുതിയിട്ടുണ്ട്. യുപിഎ സര്‍ക്കാരിന് പുറത്തു നിന്ന് പിന്തുണ നല്‍കിയിരുന്ന സിപിഎം അവരുടെ ശ്രമഫലമായാണ് തൊഴിലുറപ്പ് പദ്ധതി നടപ്പാക്കിയതെന്ന് ഇടക്കിടെ മേനി നടിക്കാറുണ്ടെങ്കിലും ഈ പദ്ധതി നടപ്പാക്കിയതില്‍ ഇന്ത്യയിലെ ഇടതുപക്ഷത്തിന് ഒരു റോളുമില്ല.

ഇടക്കിടെ കേരളത്തിലെ സിപിഎം നേതാക്കള്‍ തൊഴിലുറപ്പ് പദ്ധതിയുടെ ക്രെഡിറ്റ് സ്വന്തം പോക്കറ്റിലാക്കാന്‍ ശ്രമിച്ചെങ്കിലും അതൊന്നും വിജയിച്ചില്ല. യുപിഎ സഖ്യകക്ഷികള്‍ ചേര്‍ന്ന് രൂപം കൊടുത്ത കോമണ്‍ മിനിമം പ്രോഗ്രാമില്‍ തൊഴിലുറപ്പ് പദ്ധതി മന്ത്രിസഭയുടെ ആദ്യ വര്‍ഷം തന്നെ നടപ്പാക്കാന്‍ തീരുമാനിക്കയും ചെയ്തു.

ദേശീയ തൊഴിലുറപ്പ് പദ്ധതി ഇടതപപക്ഷത്തിന്റെ എന്തോ വലിയ കണ്ടുപിടുത്തമാണെന്ന മട്ടിലാണ് അവരുടെ പ്രചരണങ്ങള്‍ അരങ്ങേറുന്നത്. 2016 ജനുവരിയില്‍ ദേശാഭിമാനിയില്‍ വന്ന എഡിറ്റോറിയലിലെ ഒരു പ്രധാന വാചകം ഇങ്ങനെയാണ്. ‘ഇടതുപക്ഷത്തിന്റെ കടുത്ത സമ്മര്‍ദത്തിന്റെ ഫലമായാണ് ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി നടപ്പാക്കാന്‍ ഒന്നാം യുപിഎ സര്‍ക്കാര്‍ തയ്യാറായതെന്ന വസ്തുത പലര്‍ക്കും അറിയില്ല. യുപിഎ സര്‍ക്കാര്‍ ഇടതുപക്ഷത്തെ ആശ്രയിച്ച് ഭരണം നടത്തുന്ന കാലത്താണ് പദ്ധതി ആരംഭിച്ചത്. അതും മനസ്സില്ലാമനസ്സോടെയാണ് മന്‍മോഹന്‍സിങ് സര്‍ക്കാര്‍ ഗ്രാമീണതൊഴിലുറപ്പ് പദ്ധതി നടപ്പാക്കാന്‍ തീരുമാനിച്ചത്. ഒരു വര്‍ഷത്തില്‍ 100 ദിവസം തൊഴില്‍ നല്‍കുമെന്നാണ് തീരുമാനം’. കോണ്‍ ഗ്രസ് അവരുടെ പ്രകടന പത്രികയില്‍ വാഗ്ദാനം ചെയ്ത ഒരു പദ്ധതി നടപ്പാക്കിയത് ഇടതുപക്ഷത്തിന്റെ സമ്മര്‍ദ്ദ ഫലമായാണ് എന്നൊക്കെ എഴുതാമെന്നല്ലാതെ ഈ അവകാശവാദത്തിന് വസ്തുതകളുടെ പിന്‍ബലമില്ല. ജവഹര്‍ലാല്‍ നെഹ്‌റുവും ഇന്ദിരഗാന്ധിയും നടപ്പാക്കിയ ശാസ്ത്ര നേട്ടങ്ങളുടെ പിതൃത്വമേറ്റെടുത്ത് ബിജെപി നേതാക്കള്‍ ചില തള്ളലുകള്‍ നടത്തുന്ന പോലെയാണ് ഇടതുപക്ഷം ദേശീയ തൊഴിലുറപ്പ് പദ്ധതിയെക്കുറിച്ച് അവകാശവാദം ഉന്നയിക്കുന്നത്.

യുപിഎ പ്രധാനമന്ത്രി ഡോ മന്‍മോഹന്‍ സിംഗിന്റെ ആദ്യ സ്വാതന്ത്ര്യദിന സന്ദേശത്തില്‍ത്തന്നെ ഗ്രാമീണ ജനതയുടെ ഉന്നമനത്തിനായി കോണ്‍ഗ്രസിന്റെ പ്രകടനപത്രികയില്‍ വാഗ്ദാനം ചെയ്തതും യുപിഎയുടെ പൊതുമിനിമം പരിപാടിയിലുള്ളതുമായ ഏഴ് പ്രധാന പോളിസികളെക്കുറിച്ച് വിശദമായി പ്രതിപാദിച്ചിരുന്നു. ഗ്രാമീണ ജനതയുടെ വികാസത്തിനും വളര്‍ച്ചയ്ക്കുമായി ഊന്നല്‍ നല്‍കുന്ന പദ്ധതികളുടെ രൂപരേഖ ചെങ്കോട്ടയില്‍ നിന്ന് അദ്ദേഹം വിശദീകരിച്ചിരുന്നു. അതിലേറ്റവും പുരോഗമനപരമായ പ്രഖ്യാപനം ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ആയിരുന്നു. ഇതിനെ ഇടതുപക്ഷം മുന്നോട്ട് വെച്ച ആശയമാണെന്നൊക്കെയുള്ള തള്ളലിന് കാര്യമായ സ്വീകാര്യത ഒരിക്കലും ലഭിച്ചിരുന്നില്ല.

യഥാര്‍ത്ഥത്തില്‍ ഇന്ത്യയിലാദ്യമായി 1977ല്‍ മഹാരാഷ്ടയിലെ കോണ്‍ഗ്രസ് മുഖ്യമന്ത്രിയായിരുന്ന വസന്തദാദ പാട്ടീലാണ് ഗ്രാമീണ തൊഴില്‍ സുരക്ഷാ പദ്ധതിയായ മഹാരാഷ്ട്ര എംപ്ലോയിമെന്റ് ഗ്യാരന്റി സ്‌കീം എന്നൊരു പദ്ധതിക്ക് രൂപം കൊടുത്തത്. എന്നാല്‍ 1979ല്‍ ശരത് പവാര്‍ മുഖ്യമന്ത്രി ആയി വന്ന ശേഷമാണ് ഫലവത്തായി ഈ പദ്ധതി നടപ്പിലാക്കിയത്. മഹാരാഷ്ട്രയില്‍ നടപ്പിലാക്കിയ ഈ പദ്ധതിയെ കുറിച്ച് അക്കാലത്ത് പ്ലാനിംഗ് വൈസ് ചെയര്‍മാനായിരുന്ന മന്‍മോഹന്‍ സിംഗ് വിശദമായി പഠിച്ചിരുന്നുവെന്ന് സിംഗിന്റെ പ്രസ് സെക്രട്ടറിയായിരുന്ന സഞ്ജയ് ബാരു തന്റെ ‘ആക്‌സിഡന്റല്‍ പ്രൈം മിനിസ്റ്റര്‍’ എന്ന പുസ്തകത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

ഈ പദ്ധതി മനസില്‍ വെച്ച കൊണ്ടാണ് 2004ലെ കോണ്‍ഗ്രസ് മാനിഫെസ്റ്റോ കമ്മറ്റി അംഗങ്ങളായ മന്‍ മോഹന്‍ സിംഗും ജയറാം രമേശും ചേര്‍ന്ന് ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി നടപ്പാക്കുമെന്ന് വാഗ്ദാനം ചെയ്തത്. പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗിന് ഈ പദ്ധതിയെ കുറിച്ച് വ്യക്തമായ കാഴ്ചപ്പാടുണ്ടായിരുന്നു. അതുകൊണ്ടാണ് ആ സ്‌കീം ഫലപ്രദമായി നടപ്പാക്കാനായത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top