ദേശീയ പാത തകര്‍ന്നതില്‍ വിമര്‍ശിക്കേണ്ടത് ചങ്ക് നിതിന്‍ ഗഡ്കരിയെ; കണ്‍ഫ്യൂഷനിലായി മുഖ്യമന്ത്രിയും മന്ത്രി റിയാസും; മയത്തില്‍ മതിയെന്ന് ധാരണ

മലപ്പുറം കുരിയാട് നിര്‍മ്മാണത്തിലിരുന്ന ദേശീയപാതയിലെ മണ്ണിടിച്ചിലിലും വിള്ളലിലും വലിയ വിമര്‍ശനമാണ് ഉയരുന്നത്. മുന്നറിയിപ്പുകളും പ്രാദേശിക ജനപ്രതിനിധികള്‍ മുന്നോട്ടുവച്ച നിര്‍ദേശങ്ങളും തള്ളിയാണ് ദേശീയപാത അതോറിറ്റി നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോയത്. ഇതാണ് ഈ ദുരവസ്ഥയ്ക്ക് കാരണം എന്നാണ് വിമര്‍ശനം ഉയരുന്നത്. ആഴത്തില്‍ മണ്ണ് നീക്കിയും ഉയരത്തില്‍ മണ്ണിട്ടു നികത്തിയുമുളള നിര്‍മ്മാണം ശാസ്ത്രീയമല്ലെന്ന് വിദഗ്ധരും സാക്ഷ്യപ്പെടുത്തുന്നുണ്ട്.
ദേശീയപാത വികസനവും തങ്ങളുടെ നേട്ടം എന്ന് മേനി പറഞ്ഞ് നടന്ന പിണറായി സര്‍ക്കാരിനും ഈ വിള്ളല്‍ കടുത്ത തിരിച്ചടിയാണ്. തങ്ങള്‍ സമയബന്ധിതമായി സ്ഥലം ഏറ്റെടുത്ത് നല്‍കി എന്നതാണ് നേട്ടമായി പറഞ്ഞ് നടന്നത്. എന്നാല്‍ വിളളലും മണ്ണിടിച്ചിലും ഉണ്ടായതോടെ ആകെപ്പെട്ടതും മുഖ്യമന്ത്രിയും പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസുമാണ്. നിര്‍മ്മാണത്തിലെ വീഴ്ച എന്ന് പറഞ്ഞ് വിമര്‍ശിച്ചാല്‍ അത് കേന്ദ്രസര്‍ക്കാരിനും പ്രത്യേകിച്ച് ഏറെ അടുപ്പം സൂക്ഷിക്കുന്ന ഉപരിതല ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരിക്കും എതിരാകും. ഇതോടെ മയത്തില്‍ വിമര്‍ശനം എന്ന് ധാരണയായിട്ടുണ്ടെന്നാണ് വിവരം.
‘ദേശീയപാത നിര്‍മാണം നല്ലരീതിയില്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. അതിനിടയിലുണ്ടായ സംഭവങ്ങള്‍ നിര്‍ഭാഗ്യകരമാണ്. അതുമായി ബന്ധപ്പെട്ട് ദേശീയപാത അതോറിറ്റിയുമായി ചര്‍ച്ച ചെയ്ത് നടപടികള്‍ സ്വീകരിക്കും. ഭൂപ്രകൃതിക്കനുസരിച്ചുള്ള നടപടി സ്വാഭാവികമായും സ്വീകരിക്കേണ്ടതുണ്ട്.
അതില്‍ വീഴ്ചയുണ്ടായിട്ടുണ്ടോയെന്ന് ദേശീയപാത അതോറിറ്റിയുമായി ചര്‍ച്ച നടത്തും’ ഇതായിരുന്നു ഇന്നലെ വാര്‍ത്താസമ്മേളനത്തില്‍ ദേശീയ പാത തകര്‍ന്നത് സംബന്ധിച്ച് ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി നല്‍കിയ മറുപടി.
മുഖ്യമന്ത്രിയുമായി കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി ഏറെ അടുപ്പം സൂക്ഷിക്കുന്നുണ്ട്. തിരുവനന്തപുരത്ത് എത്തിയാല്‍ ക്ലിഫ് ഹൗസിലെ സന്ദർശനം പോലും പതിവാണ്. ആര്‍എസ്എസ് – സിപിഎം ധാരണയുടെ പാലം എന്നുവരെ ഈ ബന്ധത്തിനെതിരെ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. ദേശിയപാതയിലെ വിള്ളലിന്റെ പേരില്‍ ഈ ബന്ധത്തില്‍ ഒരു വിള്ളല്‍ മുഖ്യമന്ത്രിയും ആഗ്രഹിക്കില്ലെന്ന് ഉറപ്പാണ്. പ്രത്യേകിച്ചും മകള്‍ വീണക്കെതിരെ ദേശീയ ഏജന്‍സികള്‍ കറങ്ങി നടക്കുന്ന സാഹചര്യത്തില്‍.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here