‘ലിക്വിഡ് ഫയർ’, ഭക്തിയുടെ പേരിൽ പുതിയ തട്ടിപ്പ്; പെന്തക്കോസ്ത് വിശ്വാസികൾക്കിടയിൽ പുതിയ കൾട്ട്

പെന്തക്കോസ്ത് വിശ്വാസികള്‍ക്കിടയില്‍ ലിക്വിഡ് ഫയര്‍, ഫയര്‍ തുടങ്ങിയ പുതിയ കള്‍ട്ടുകള്‍ തരംഗമായി മാറുന്നു. പരമ്പരാഗത പെന്തക്കോസ്ത് വിശ്വാസികളെ ഇക്കൂട്ടര്‍ വലവീശി പിടിക്കുന്നതിനെതിരെ സഭകള്‍ക്കുള്ളില്‍ നിന്ന് ചെറുത്തു നില്‍പ്പുകളും ആരംഭിച്ചിട്ടുണ്ട്. പരിശുദ്ധാത്മാവ് തീയായി വന്ന് എല്ലാവരേയും അഗ്‌നി കൊണ്ട് ശുദ്ധീകരിക്കും എന്നൊക്കെയാണ് ഇക്കൂട്ടര്‍ തട്ടിവിടുന്നത്. അമേരിക്കയിലും ആഫ്രിക്കയിലുമുള്ള ലിക്വിഡ് ഫയര്‍ മിനിസ്ടി, ഫയര്‍ റിവൈവല്‍ മിനിസ്ട്രി എന്നിവയുടെ മലയാള പതിപ്പാണ് ഇവിടെ ഇറക്കിയിരിക്കുന്നത്. റെയ്‌സണ്‍ തോമസ് എന്നൊരു പാസ്റ്ററാണ് ലിക്വിഡ് ഫയര്‍ എന്ന നൂതന വിശ്വാസ കച്ചവടവുമായി ഇറങ്ങിയിരിക്കുന്നത്.

വിശ്വാസത്തിന്റെ പേരില്‍ പുതിയ തട്ടിപ്പുമായി ഇറങ്ങിയവര്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന കര്‍ശന നിര്‍ദ്ദേശവുമായി ഇന്ത്യന്‍ പെന്തക്കോസ്ത് ദൈവസഭ (ഐപിസി) രംഗത്ത് എത്തിയിട്ടുണ്ട്. വേദപുസ്തക വിരുദ്ധമായ ഉപദേശങ്ങളും വ്യാജപ്രകടനങ്ങളും തിരിച്ചറിയുകയും ചെറുത്തുനില്‍ക്കുകയും ചെയ്യേണ്ടത് സഭയുടെ കര്‍ത്തവ്യമാണ് എന്നാണ് ഇന്ത്യന്‍ പെന്തക്കോസ്ത് ദൈവസഭ (ഐപിസി) ജനറല്‍ എക്സിക്യൂട്ടീവിൻ്റെ മുന്നറിയിപ്പ്. വിശ്വാസികള്‍ ഇത്തരം യോഗങ്ങളില്‍ പങ്കെടുക്കരുതെന്നും ഇതിനെ പ്രോത്സാഹിപ്പിക്കുന്നവരെ സഭകളില്‍ ശുശ്രൂഷകള്‍ക്ക് വിളിക്കരുതെന്നും ഭാരവാഹികള്‍ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
സഭാ ജനറല്‍ പ്രസിഡന്റ് പാസ്റ്റര്‍ ഡോ.വത്സന്‍ ഏബ്രഹാമിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗമാണ് ലിക്വിഡ് ഫയര്‍, ഫയര്‍ തുടങ്ങിയ കള്‍ട്ടുകള്‍ക്കെതിരെ ശക്തമായ ചെറുത്തുനില്‍പ്പിന് ആഹ്വാനം ചെയ്തത്. “പരിശുദ്ധത്മാവിന്റെ പേരില്‍ നടത്തുന്ന ലിക്വിഡ് ഫയര്‍, ഫയര്‍ പറഞ്ഞുള്ള വീഴ്ത്തല്‍, പകര്‍ച്ച, വ്യാജ പ്രവചനങ്ങള്‍ എന്നിവ വേദവിപരീതമാണ്. യേശുക്രിസ്തുവിനെ കുറിച്ചുള്ള പരിജ്ഞാനത്തിലും ആത്മിയ പക്വതയിലും ഐപിസി സഭയും വിശ്വാസ സമൂഹവും വളര്‍ച്ച കൈവരിക്കണം എന്നതാണ് സഭയുടെ ലക്ഷ്യം. പരിശുദ്ധാത്മാവിനാല്‍ മാത്രം നിയന്ത്രിക്കപ്പെടുകയും നയിക്കപ്പെടുകയും ചെയ്യേണ്ട വിശ്വാസ സമൂഹം വ്യാജപ്രചരണങ്ങളില്‍ വഞ്ചിതരാകരുത്”. സഭാ ഭാരവാഹികള്‍ ആവശ്യപ്പെടുന്നു.
ഇടക്കാലത്ത് ഫിന്നി സ്റ്റീഫന്‍ എന്നൊരു പാസ്റ്റര്‍ ‘ഫയര്‍ വിംഗ്സ്’ എന്നൊരു കള്‍ട്ടുമായി പെന്തക്കോസ്ത് വിഭാഗങ്ങള്‍ക്കിടയില്‍ സജീവമായിരുന്നു. 2015ന് ശേഷം അയാളുടെ കള്‍ട്ട് കച്ചവടം പൂട്ടിയ അവസ്ഥയിലാണ്. ഇന്ത്യാ പെന്തക്കോസ്ത് സഭയ്ക്ക് പുറമെ വിവിധ പെന്തക്കോസ്ത് വിഭാഗങ്ങളിലെ പാസ്റ്റർമാരും ലിക്വിഡ് ഫയര്‍ കള്‍ട്ടുകള്‍ക്കെതിരെ രംഗത്തിറങ്ങിയിട്ടുണ്ട്. ഓരോ കാലങ്ങളില്‍ ക്രിസ്തുവിന്റേയും വിശ്വാസത്തിന്റെയുമൊക്കെ പേര് പറഞ്ഞ് പരമാവധി ധനസമ്പാദനം തന്നെയാണ് ഇവരുടെയെല്ലാം ലക്ഷ്യം.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here