പോപ്പുലർ ഫ്രണ്ടിന്റെ ഹിറ്റ് ലിസ്റ്റ് പുറത്ത്; പ്രമുഖരടക്കം കേരളത്തിൽ നിന്ന് 950ലധികം പേർ പട്ടികയിൽ

നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ (പിഎഫ്‌ഐ) ദേശവിരുദ്ധ പ്രവർത്തനങ്ങളെ കുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ദേശീയ അന്വേഷണ ഏജൻസി (എൻഐഎ). കേരളത്തിലെ 950 ലധികം ആളുകളുടെ പേരുകൾ അടങ്ങിയ ഹിറ്റ്‌ലിസ്റ്റുകൾ എൻഐഎ പ്രതികളിൽ നിന്ന് കണ്ടെടുത്തു. പാലക്കാട് സ്വദേശികളായ മുഹമ്മദ് ബിലാൽ, റിയാസുദ്ധീൻ, അൻസാർ കെ പി, സഹീർ കെ വി എന്നിവരുടെ ജാമ്യാപേക്ഷകൾ പരിഗണിക്കുന്നതിനിടെയാണ് എൻഐഎ ഈ വിവരങ്ങൾ അടങ്ങിയ രേഖകൾ കോടതിയിൽ സമർപ്പിച്ചത്.
നാല് പേരിൽ നിന്നായാണ് വധിക്കാനുള്ള പട്ടികയെന്ന് പരിഗണിക്കാവുന്ന ഹിറ്റ് ലിസ്റ്റ് കണ്ടെടുത്തതെന്ന് എൻഐഎ കോടതിയെ അറിയിച്ചു. ഈ നാലു പിഎഫ്‌ഐ പ്രവർത്തകർ സമർപ്പിച്ച ജാമ്യാപേക്ഷയെ എതിർത്ത് എൻഐഎ സമർപ്പിച്ച റിപ്പോർട്ടിലാണ് വിവരങ്ങൾ ഉള്ളത്. 51-ാം പ്രതി സിറാജുദ്ദീനിൽ നിന്ന് പിടിച്ചെടുത്ത എട്ട് രേഖകളിൽ മറ്റ് സമുദായങ്ങളിൽ നിന്നുള്ള 240 പേരുടെ പട്ടികയുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു.
ആലുവയിലെ പെരിയാർ വാലി ക്യാമ്പസിൽ നടത്തിയ പരിശോധനയെ തുടർന്ന്, ഒളിവിൽപോയ 15-ാം പ്രതി അബ്ദുൾ വഹാദിന്റെ പേഴ്സിൽ നിന്ന് അവർ ആക്രമിക്കാൻ ലക്ഷ്യമിട്ടിരുന്ന അഞ്ച് പേരുടെ വിവരങ്ങൾ എൻഐഎ കണ്ടെടുത്തു. മുൻ ജില്ലാ ജഡ്ജിയുടെ പേരും ഈ പട്ടികയിൽ ഉണ്ടായിരുന്നു. പിന്നീട് പിടികൂടിയ ഒരു പ്രതിയുടെ കയ്യിൽ നിന്നും 232 പേരുകൾ അടങ്ങിയ ഹിറ്റ് ലിസ്റ്റ് പിടിച്ചെടുത്തു. 69-ാം പ്രതി അയൂബ് ടിഎയുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ ഏകദേശം 500 പേരുടെ പേരുകൾ അടങ്ങിയ ഒരു ഹിറ്റ് ലിസ്റ്റ് കണ്ടെടുത്തു.
Also Read : നാടുവിടാൻ ശ്രമിച്ച പിഎഫ്ഐക്കാരനെ എൻഐഎ പൊക്കി; തിരുവനന്തപുരത്ത് നിന്നും കൊച്ചിയിലെത്തിച്ച് ചോദ്യം ചെയ്യും
69-ാം പ്രതി അയൂബ് ടിഎയുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ ഏകദേശം 500 പേരുടെ പേരുകൾ അടങ്ങിയ ഒരു ഹിറ്റ് ലിസ്റ്റ് കണ്ടെടുത്തു. എന്നാൽ നാലുപേരും ആരോപണങ്ങൾ കെട്ടിച്ചമച്ചതാണെന്നും നിരപരാധികളാണെന്നും പ്രതികൾ നാലുപേരും അവകാശപ്പെട്ടു. അവർ മൂന്ന് വർഷത്തിലേറെയായി കസ്റ്റഡിയിലാണ്, അന്വേഷണം അവസാനിച്ചു. വിചാരണ നടപടികൾ പൂർത്തിയാകാൻ സമയമെടുക്കും എന്നതിനാൽ ജാമ്യം അനുവദിക്കണം എന്നാണ് ആവശ്യപ്പെട്ടത്.
Also Read : കളമശേരിയിലെ IED ബോംബ് എന്താണ്? കേരളത്തിൽ മുൻപും പലവട്ടം IED പ്രയോഗം; പ്രധാന കേസുകൾ ഇവയാണ്
എന്നാൽ ഹർജിക്കാർക്കെതിരായ ആരോപണം പ്രഥമദൃഷ്ട്യാ ശരിയാണെന്ന് വിശ്വസിക്കാൻ കാരണങ്ങളുണ്ടെന്ന് കോടതി നിരീക്ഷിച്ചു. “ഹർജിക്കാർക്കെതിരായ ആരോപണങ്ങൾ ഗൗരവമുള്ളതാണ്. യുഎപിഎയുടെ സെക്ഷൻ 43D(5) ന്റെ വ്യവസ്ഥ ഈ കേസിൽ ബാധകമാണ്, ഈ ഘട്ടത്തിൽ ഹർജിക്കാരന് ജാമ്യത്തിൽ പുറത്തിറങ്ങാൻ അർഹതയില്ല. അതിനാൽ ഹർജി തള്ളിക്കളയാൻ മാത്രമേ കഴിയൂ,” കോടതി ഉത്തരവിട്ടു.
2022 മെയിലാണ് പിഎഫ്‌ഐ നടത്തുന്ന ദേശവിരുദ്ധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് എൻഐഎ കേസുകൾ രജിസ്റ്റർ ചെയ്തത്. 2022 ഡിസംബറിൽ പാലക്കാട്ടെ ആർഎസ്‌എസ് നേതാവ് ശ്രീനിവാസൻ വധക്കേസ് അന്വേഷണവും എൻഐഎ ഏറ്റെടുത്തു. ഈ അന്വേഷണം പിന്നീട് പിഎഫ്‌ഐ കേസുമായി ലയിപ്പിച്ചു. തുടർന്നുള്ള അന്വേഷണങ്ങളിൽ പിഎഫ്‌ഐ അവരുടെ പ്രത്യേക സംഘങ്ങളെ ഉപയോഗിച്ച് മറ്റ് സമുദായങ്ങളിലെ നേതാക്കളെ വധിക്കാൻ ശ്രമിക്കുന്നതായി കണ്ടെത്തിയെന്നും എൻഐഎ കോടതിയെ അറിയിച്ചു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here