നിലമ്പൂർ ഇടതുമുന്നണിക്ക് ലൂസേഴ്‌സ് ഫൈനലായി!! ഭരണവിരുദ്ധ വികാരം ശക്തം; സ്വന്തം നാട്ടിലെ തിരിച്ചടി സ്വരാജിന് നാണക്കേടും

നിലമ്പൂരിൽ ഭരണ വിരുദ്ധ വികാരം അതിരൂക്ഷമെന്ന് ട്രെൻഡുകൾ സൂചിപ്പിക്കുന്നു. യുഡിഎഫും അൻവറും ചേർന്നു പിടിച്ച വോട്ടുകൾ ചേർത്താൽ 50 ശതമാനത്തിലധികമാണെന്ന് വ്യക്തം. പാർട്ടിയുടെ ഏറ്റവും വലിയ കരുത്തനെ ഇറക്കിയിട്ടും ഭരണവിരുദ്ധ വികാരം ആഞ്ഞടിച്ചത് ഇടത് കേന്ദ്രങ്ങളെ ഞെട്ടിച്ചിട്ടുണ്ട്. മലയോര മേഖലയിലെ ജനങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ, വികസന മുരടിപ്പ്, മുഖ്യമന്ത്രിയുടെ കുടുംബവുമായി ബന്ധപ്പെട്ട അഴിമതി തുടങ്ങിയ വിഷയങ്ങളെല്ലാം വോട്ടർമാരെ സ്വാധീനിച്ചു വെന്നാണ് തിരഞ്ഞെടുപ്പ് ഫലം തെളിയിക്കുന്നത്.സിപിഎമ്മിൻ്റെ കോട്ടകളിൽ പോലും ലീഡുണ്ടാക്കാൻ കഴിഞ്ഞില്ലെന്നത് ഇടത് മുന്നണിയെ സംബന്ധിച്ച് വലിയ തിരിച്ചടിയാണ്. ഇടത് സ്ഥാനാർത്ഥി എം സ്വരാജിൻ്റെ പഞ്ചായത്തിൽ പോലും മുന്നേറ്റമുണ്ടാക്കാൻ കഴിയാത്തതിന് കാരണം ഭരണവിരുദ്ധ വികാരമാണെന്ന കാര്യം നിഷേധിക്കാനാവാത്ത വസ്തുതയാണ്. എം എൽ എ സ്ഥാനം രാജിവെക്കുന്നതിന് മുമ്പും പിമ്പും പി വി അൻവർ പറഞ്ഞിരുന്നത് പിണറായിസം നാടിനെ തകർക്കുമെന്ന വാദം ജനങ്ങൾ അംഗീകരിച്ചു വെന്നാണ് ഫലസൂച നകൾ തെളിയിക്കുന്നത്. സി പി എം സെക്രട്ടറിയേറ്റ് അംഗത്തിൻ്റെ തോൽവിക്കു പോലും കാരണമായത് ഭരണവിരുദ്ധ വികാരമെന്ന യാഥാർത്ഥ്യം ഇടത് മുന്നണിക്കു പോലും അംഗീകരിക്കാതെ തരമില്ല.സർക്കാരിനെതിരെ ഉയരുന്ന എല്ലാ പ്രതിഷേധങ്ങളേയും വിമർശനങ്ങളേയും പുച്ഛിച്ചു തള്ളുന്ന സമീപനമായിരുന്നു മുഖ്യമന്ത്രിയും പാർട്ടി നേതൃത്വവും സ്വീകരിച്ചിരുന്നത്. സാധാരണക്കാരുടെ പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നതിൽ സർക്കാരിൻ്റെ പിടിപ്പുകേട് തിരഞ്ഞെ ടുപ്പിൽ പ്രതിഫലിച്ചു എന്നാണ് ഭുരിപക്ഷം തെളിയിക്കുന്നത്. മലപ്പുറം ജില്ലയിലൂടെ കടന്നുപോകുന്ന ദേശീയ പാത 66 ൻ്റെ തകർച്ചയിൽ സംസ്ഥാന സർക്കാർ സ്വീകരിച്ച സമീപനം തന്നെ അഴിമതിയോടുള്ള ഇടത് മുന്നണിയുടെ ഒത്തുതീർപ്പായി വ്യാഖ്യാനിക്കപ്പെടുന്നുണ്ട്. സംസ്ഥാനത്തുടനീളം പ്രത്യേകിച്ച് മലപ്പുറം ജില്ലയിലുടനീളം പാത തകർന്നിട്ട് ഒരു കേസ് പോലും എടുക്കാൻ പിണറായി സർക്കാർ തയ്യാറാകാത്തത് തിരഞ്ഞെടുപ്പ് പ്രചരണത്തിൽ വലിയ ചർച്ചാ വിഷയമായിരുന്നു.മുഖ്യമന്ത്രിയുടെ മകളെ ചുറ്റിപ്പറ്റി ഉയർന്ന അഴിമതി ആരോപണങ്ങളിൽ കേന്ദ്ര സർക്കാരിനെ കൂട്ടുപിടിച്ച് അന്വേഷണങ്ങൾ അട്ടിമറിച്ചതും തിരിച്ചടിയായി. പാവപ്പെട്ടവർക്ക് നൽകിയിരുന്ന ക്ഷേമപെൻഷൻ വിതരണം മുടങ്ങിയതും മണ്ഡലത്തിലെ വികസന മുരടിപ്പും ആരോഗ്യ മേഖലയിലെ പിന്നോക്കാവസ്ഥയുമെല്ലാം സർക്കാർ വിരുദ്ധ വികാരം ആളിക്കത്തി ക്കാനിടയാക്കി. ഈ വിജയം പിണറായി സർക്കാരിൻ്റെ നിലനിൽപ്പിനെ കാര്യമായി ബാധിക്കില്ലെങ്കിലും ഇപ്പേഴുണ്ടായ പ്രതിഛായ നഷ്ടം അത്ര പെട്ടെന്നൊന്നും മറികടക്കാനാവില്ല.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here