‘നിലമ്പൂരില്‍ ബിജെപി ഒളിച്ചോടരുത്, രാജീവ് ചന്ദ്രശേഖറിന്റെ നിലപാട് തെറ്റ്’… മുന്നറിയിപ്പുമായി ‘ഓര്‍ഗനൈസര്‍’ മുന്‍ അസോ. എഡിറ്റര്‍

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ ബിജെപി മത്സരിക്കേണ്ട എന്ന സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന്റെ നിലപാടിനെതിരെ കടുത്ത വിമര്‍ശനവുമായി ആര്‍എസ്എസ് മുഖപത്രമായ ഓര്‍ഗനൈസറിന്റെ മുന്‍ അസോസിയേറ്റ് എഡിറ്റര്‍ അരുണ്‍ ലക്ഷ്മണ്‍. തിരഞ്ഞെടുപ്പില്‍ മത്സരിക്കാതെ വിട്ടുനില്‍ക്കുന്നത് താഴെത്തട്ടിലുള്ള പ്രവര്‍ത്തകരുടെ മനോവീര്യം തകര്‍ക്കുമെന്ന് അരുണ്‍ മുന്നറിയിപ്പ് നല്‍കുന്നു. ഫെയ്‌സ്ബുക്കിൽ എഴുതിയ കുറിപ്പിലാണ് രാജീവ് ചന്ദ്രശേഖറിന്റെ നിലപാടിനെ രൂക്ഷമായി വിമര്‍ശിക്കുന്നത്. സംസ്ഥാനത്തെ രണ്ട് പ്രധാന മുന്നണികളായ എല്‍ഡിഎഫും യുഡിഎഫും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിട്ടും എന്തുകൊണ്ടാണ് ബിജെപി നയിക്കുന്ന എന്‍ഡിഎ മുന്നണി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാന്‍ വിമുഖത കാണിക്കുന്നത് എന്നാണ് എഫ്ബി പോസ്റ്റിലെ ചോദ്യം.

“പാര്‍ട്ടിയുടെ പ്രധാന ലക്ഷ്യം തദ്ദേശ തിരഞ്ഞെടുപ്പാണ്. കോര്‍ കമ്മിറ്റി യോഗത്തില്‍ നിലമ്പൂര്‍ വിഷയത്തില്‍ അന്തിമ തീരുമാനമൊന്നും എടുത്തിട്ടില്ല. ബിജെപിക്ക് ഇതുവരെ ജയിക്കാന്‍ കഴിയാത്ത മണ്ഡലമാണ് നിലമ്പൂര്‍. ന്യൂനപക്ഷ സ്വാധീനമുള്ള സ്ഥലമാണ്. ഏഴുമാസത്തേക്ക് മാത്രമായി എംഎല്‍എയെ തിരഞ്ഞെടുക്കാനാണ് ഈ മത്സരം. ഏഴുമാസം കൊണ്ട് ഒരു എംഎല്‍എക്ക് എന്തുചെയ്യാന്‍ സാധിക്കും. ഇതെല്ലാം പാര്‍ട്ടി പരിഗണിക്കും. പാര്‍ട്ടി സ്ഥാനാര്‍ഥി, എന്‍ഡിഎ സ്ഥാനാര്‍ഥി, സ്വതന്ത്ര സ്ഥാനാര്‍ഥി തുടങ്ങി പല മാര്‍ഗങ്ങളുമുണ്ട്. മത്സരിക്കാന്‍ വേണ്ടിയല്ല ജയിക്കാന്‍ വേണ്ടിയാണ് തിരഞ്ഞെടുപ്പിന് ഇറങ്ങുന്നത്. ബിഡിജെഎസ് മുന്‍പ് നിലമ്പൂരില്‍ നല്ല പ്രകടനം കാഴ്ചവച്ചിട്ടുണ്ട്. ആ സാഹചര്യത്തില്‍ എന്‍ഡിഎ ചര്‍ച്ച ചെയ്തു തീരുമാനിക്കും” -രാജീവ് പരസ്യമായി പ്രകടിപ്പിച്ച ഈ അഭിപ്രായത്തിനെതിരെ ആണ് വിമര്‍ശനം.

പാര്‍ട്ടി അധ്യക്ഷന്റെ ഈ നിലപാട് അങ്ങേയറ്റം നിരാശാജനകവും ജനാധിപത്യ വിരുദ്ധവും ആണെന്നാണ് അരുണ്‍ ലക്ഷ്മണ്‍ ചൂണ്ടിക്കാട്ടുന്നത്. വര്‍ഷങ്ങളായി താഴെത്തട്ടില്‍ ബിജെപിയെ വളര്‍ത്താന്‍ പാര്‍ട്ടി അനുഭാവികളും പ്രവര്‍ത്തകരും ഒരുപാട് ത്യാഗങ്ങള്‍ അനുഭവിച്ചിട്ടുണ്ട്. നിരവധി പേരുടെ ജീവന്‍ ബലി കഴിച്ചിട്ടുണ്ട്. പാര്‍ട്ടിയുടെ ഇപ്പോഴത്തെ വളര്‍ച്ച ആകസ്മികമായി സംഭവിച്ചതല്ല. നിരന്തര പ്രയത്‌നത്തിലൂടെയും സമര്‍പ്പണത്തിലൂടെയും നേടി എടുത്തതാണ്. 2016ലെ നേമത്തെ വിജയവും 2024ലെ തൃശൂര്‍ വിജയവും ഇങ്ങനെ നേടിയതാണ്. രാജീവ് ചന്ദ്രശേഖറും ഉപദേശകരും ദശാബ്ദങ്ങളായി സംഘപരിവാര്‍ പ്രവര്‍ത്തകര്‍ നടത്തിയ ത്യാഗങ്ങളെ തള്ളിക്കളയുന്ന നിലപാടാണ് എടുക്കുന്നത്. നിലമ്പൂരില്‍ മത്സരിക്കാനില്ല എന്ന നിലപാട് ജനാധിപത്യ വിശ്വാസികളോടുള്ള വെല്ലുവിളിയാണെന്ന് അരുണ്‍ കുറിപ്പില്‍ എടുത്തു പറയുന്നുണ്ട്.

തിരഞ്ഞെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കുന്നത് പ്രവര്‍ത്തകരുടെ മനോവീര്യം തകര്‍ക്കാനിടയാക്കും. തിരഞ്ഞെടുപ്പ് കാലാവധി എത്ര ചെറുതായാലും വേണ്ടില്ല, പാര്‍ട്ടി അതില്‍ പങ്കെടുക്കുമ്പോഴാണ് ജനസ്വാധീനം ഉണ്ടാകുന്നത്. ഒളിച്ചോടല്‍ പാര്‍ട്ടിയുടെ മുന്നോട്ടുള്ള കുതിപ്പിനെ തടയാൻ ഇടയാക്കും. തിരഞ്ഞെടുപ്പിലെ വിജയം മാത്രമല്ല ഒരു പാര്‍ട്ടിയുടെ ലക്ഷ്യം, മറിച്ച് സംഘടന മുന്നോട്ട് വയ്ക്കുന്ന ആശയ പ്രചരണം കൂടിയാണ് തിരഞ്ഞെടുപ്പ്. ഇത്തരം കാര്യങ്ങള്‍ക്ക് രാജീവ് ചന്ദ്രശേഖര്‍ മറുപടി പറയണമെന്നും അരുണ്‍ ലക്ഷ്മണ്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top