വെല്‍ഫെയര്‍ പാര്‍ട്ടിയെ ചുമന്നവരും, ചുമക്കാനൊരുങ്ങുന്നവരും ഹലാക്കിലായി; വോട്ടു കിട്ടിയാ മതി, അതിനപ്പുറം ഒന്നുമില്ലെന്ന് യുഡിഎഫും എല്‍ഡിഎഫും

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫിന് വെല്‍ഫെയര്‍ പാര്‍ട്ടിയുടെ പിന്തുണ പ്രഖ്യാപിച്ചതോടെ സിപിഎം പഴയ ബാന്ധവമെല്ലാം മറന്ന് കടുത്ത വിമര്‍ശനമാണ് ഉയര്‍ത്തുന്നത്. തങ്ങള്‍ക്ക് അവരുമായി രാഷ്ടീയ സഖ്യമില്ലായിരുന്നു എന്നും തിരഞ്ഞെടുപ്പുകളില്‍ വെറും പിന്തുണ മാത്രമാണ് സ്വീകരിച്ചതെന്ന വാദം ആഞ്ഞ് വീശുന്നുണ്ട്. എന്നാല്‍ നേതാക്കളുടെ പ്രസ്താവനകളും പ്രസംഗങ്ങളുടെ ദൃശ്യങ്ങളും പത്ര കട്ടിംഗുമൊക്കെ അന്തരീക്ഷത്തില്‍ കിടക്കുമ്പോള്‍ കിടന്ന് ഉരുളുകയാണ് സിപിഎം. മറുവശത്ത് പിന്തുണ പ്രഖ്യാപിച്ച ജമാഅത്തെ ഇസ്ലാമിയേയും അവരുടെ പാര്‍ട്ടിയേയും പൂര്‍ണമായി ഉള്‍കൊള്ളാനാവാതെ തേഞ്ഞ് ഒട്ടിനില്‍ക്കയാണ് യുഡിഎഫ്. പ്രത്യേകിച്ച് കോണ്‍ഗ്രസ്. അങ്ങനെ ആകെമൊത്തം ഇരുമുന്നണികളും വെല്‍ഫെയറിന്റെ പേരില്‍ ‘ഫെയര്‍ ‘ അല്ലാത്ത അവസ്ഥയിലാണ്.
2019 വരെ എല്‍ഡിഎഫിന്റെ ഏതാണ്ടൊരു ഘടക കക്ഷിയെപ്പോലെ ആയിരുന്നു ജമാഅത്തെ ഇസ്ലാമിയും വെല്‍ഫെയര്‍ പാര്‍ട്ടിയും. ഇരു കക്ഷികളും ചേര്‍ന്ന് നിരവധി പഞ്ചായത്ത് – മുനിസിപ്പാലിറ്റികള്‍ ഭരിച്ചു. അതൊക്കെ അന്ത: ക്കാലം എന്നാണിപ്പോള്‍ എല്‍ഡിഎഫ് പറയുന്നത്. ജമാ അത്തെ ഇസ്ലാമി മതരാഷ്ട്രവാദം ഉയര്‍ത്തുന്നവരാണെന്ന് ഇപ്പോള്‍ അറിഞ്ഞ മട്ടിലാണ് സിപിഎമ്മിന്റെ ന്യായീകരണങ്ങള്‍. ജമാ അത്തെ ഇസ്ലാമിയുമായി ഐക്യപ്പെടാനുള്ള കേരളത്തിലെ കോണ്‍ഗ്രസിന്റെ തീരുമാനത്തില്‍ കേന്ദ്ര നേതൃത്വത്തിന്റെ നിലപാട് പ്രിയങ്ക ഗാന്ധി വ്യക്തമാക്കണമെന്നാണ് എംവി ഗോവിന്ദന്‍ ആവശ്യപ്പെടുന്നത്.
വെല്‍ഫെയര്‍ പാര്‍ട്ടി തിരഞ്ഞെടുപ്പില്‍ പ്രഖ്യാപിച്ച പിന്തുണ സ്വീകരിക്കുക മാത്രമാണ് ചെയ്തതെന്നും സഖ്യമോ ധാരണയോ ഇല്ലെന്നും കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് പറയുന്നത്. തിരഞ്ഞെടുപ്പില്‍ പിന്തുണ പ്രഖ്യാപിച്ചാല്‍ വേണ്ടെന്ന് പറയാനുള്ള അഹങ്കാരം ഇല്ലെന്നും അതിന്റെ പേരില്‍ കോണ്‍ഗ്രസിന്റെ നയമോ നിലപാടോ മാറ്റിയിട്ടില്ലെന്നും പ്രസിഡന്റ് പറഞ്ഞു. ഇതേ ജമാ അത്തെ ഇസ്ലാമിയെ രൂക്ഷമായി നിയമസഭയിലും പുറത്തും വിമര്‍ശിച്ചിരുന്ന ആളാണ് ആര്യാടന്‍ മുഹമ്മദ് എന്ന കോണ്‍ഗ്രസ് നേതാവ് . ഇക്കാര്യം കോണ്‍ഗ്രസുകാര്‍ മിണ്ടുന്നില്ല. 2016 ഒക്ടോബറില്‍ മാതൃഭുമി പത്രത്തില്‍ ജമാ അത്തെ ഇസ്ലാമിക്കെതിരെ ആര്യാടന്‍ ഷൗക്കത്ത് എഴുതിയ ലേഖനവും എല്‍ ഡി എഫ് ആയുധമാക്കുന്നുണ്ട്.
‘മതഭരണകൂടമല്ല മതേതരജനാധിപത്യം’ എന്ന തലക്കെട്ടിലാണ് ആര്യാടന്‍ ഷൗക്കത്ത് ലേഖനം എഴുതിയത്. അന്നത്തെ ചാനല്‍ ചര്‍ച്ചയിലും ഐഎസിന്റെ മതരാഷ്ട്രവാദത്തിന്റെ ആശയ അടിത്തറ ജമാഅത്തെ ഇസ്ലാമിയും അതിന്റെ സ്ഥാപകന്‍ അബുല്‍ അഹ്ല മൗദൂദിയും പിന്‍തുടരുന്നത് എന്ന് മൗദൂദിയുടെ പുസ്തകം ഉദ്ധരിച്ച് ഷൗക്കത്ത് സമര്‍ത്ഥിച്ചിരുന്നു. അക്കാലത്ത് ജമാഅത്തെ ഇസ്ലാമി ആര്യാടന്‍ ഷൗക്കത്തിനെ രൂക്ഷമായി വിമര്‍ശിച്ച കാര്യവും വീണ്ടും എടുത്തലക്കുന്നുണ്ട്.
ഇരു മുന്നണികളും ജമാഅത്തെ ഇസ്ലാമിയുടെ പേരില്‍ നാട്ടുകാരെ പറ്റിക്കാന്‍ ഏറ്റുമുട്ടുമ്പോഴും മുന്നണികളുടെ കാപട്യങ്ങള്‍ വോട്ടര്‍മാര്‍ തിരിച്ചറിയുന്നുണ്ട്.
ഗാന്ധിജിയെ കൊന്ന ഹിന്ദു മഹാസഭ എല്‍ഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചതിന്റെ പേരില്‍ ആപ്പിലായ സിപിഎമ്മിന് ആകെ കിട്ടിയ പിടി വള്ളിയാണ് യുഡിഎഫിനുള്ള വെല്‍ഫെയര്‍ പാര്‍ട്ടിയുടെ പിന്തുണ.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here