നിലമ്പൂരില്‍ മത്സരിക്കില്ലെന്ന് പിവി അന്‍വര്‍; ആഗ്രഹമുണ്ടെങ്കിലും ശേഷിയില്ല; സതീശന്റെ നേതൃത്വത്തിലേക്ക് ഇല്ലെന്നും പ്രഖ്യാപനം

നിലമ്പൂരില്‍ മത്സരിക്കില്ലെന്ന് പ്രഖ്യാപിച്ച് പിവി അന്‍വര്‍. യുഡിഎഫുമായി സഹകരിക്കുന്നതിന്റെ ഭാഗമായിട്ടല്ല മത്സരിക്കാതിരിക്കുന്നത്. മത്സരിക്കാന്‍ പണമില്ല. യുഡിഎഫും സിപിഎമ്മും കൂടി പിഴിഞ്ഞ് വികാലാംഗനാക്കി. അഞ്ച് പൈസ ഇല്ലാത്ത അവസ്ഥയാണ്. എല്ലാ ബിസിനസുകളും തകര്‍ന്ന സ്ഥിതിയിലാണ്. പല സ്ഥാപനങ്ങളും ജപ്തിയുടെ വക്കിലാണ്. കോടികളുമായി പോരാട്ടത്തിന് ഇറങ്ങുന്നവർക്ക് മുന്നില്‍ പിടിച്ച് നില്‍ക്കാന്‍ കഴിയില്ലെന്നും അന്‍വര്‍ പറഞ്ഞു.
വിഡി സതീശന്‍ നേതൃത്വം നല്‍കുന്ന യുഡിഎഫിലേക്ക് ഇനി ഇല്ല. എന്ത് മോഹവാഗാദാനം പറഞ്ഞാലും അങ്ങോട്ടേക്ക് ഇല്ല. സതീശനുമായി ഒരു പ്രശ്‌നവുമില്ല. എന്നാല്‍ ഒരു സംഘം തനിക്കെതിരെ പ്രവര്‍ത്തിക്കുയാണ്. അന്‍വറില്ലെങ്കിലും നിലമ്പൂരില്‍ ജയിക്കാം എന്ന് വിശ്വസിപ്പിച്ചിരിക്കുകയാണ്. അതോടെ അന്‍വറിനെ ഒതുക്കാമെന്നാണ് കരുതുന്നത്. ഈ ശക്തിയെ പറ്റി അന്വേഷിക്കുകയാണ്. വിവരം ലഭിച്ചാല്‍ നിലമ്പൂരിലെ ജനങ്ങളോട് പറയും. ഇനി എന്താണ് പരിപാടി എന്ന ചോദ്യത്തിന് വീട്ടിലുണ്ടാകും എന്ന മറുപടിയാണ് അന്‍വര്‍ നല്‍കിയത്.
കോടികളുമായാണ് ഇരുമുന്നണികളും മത്സരിക്കാന്‍ വരുന്നത്. എല്ലാ മുതലാളികളും അവര്‍ക്കൊപ്പമാണ്. സാധാരണക്കാരയാ തൊഴിലാളികളാണ് തനിക്കൊപ്പമുള്ളത്. അതുകൊണ്ട് ഒന്നും ചെയ്യാന്‍ കഴിയില്ല. പിണറായിസത്തിനെതിരായ പോരാട്ടത്തിനായാണ് പുറത്തേക്ക് വന്നത്. അത് ആരും ഉണ്ടാകും എന്ന് കണ്ടല്ല. സര്‍ക്കാരിനെ താഴെ ഇറക്കാന്‍ കൂടെ നിക്കേണ്ടവര്‍ യുഡിഎഫാണ്. എന്നാല്‍ യുഡിഎഫിലെ ചില നേതാക്കള്‍ക്ക് ഗൂഢലക്ഷ്യമാണ്. മുന്നണിയില്‍ എടുക്കണമെന്ന് അങ്ങോട്ട് ആവശ്യപ്പെട്ട് പോയിട്ടില്ലെന്നും അന്‍വര്‍ പറഞ്ഞു.
കോണ്‍ഗ്രസിനാണ് തന്റെ സിറ്റിങ് സീറ്റ് നല്‍കിയത്. അതുകൊണ്ട് തന്നെയാണ് ഒരു സിറ്റിങ് സീറ്റ് നല്‍കണം എന്ന് ആവശ്യപ്പെട്ടത്. എന്നാല്‍ വിഡി സതീശന്‍ തന്നെ തകര്‍ക്കാനാണ് ശ്രമിച്ചത്. ഇനിയും അത് തുടരും എന്ന് ബോധ്യം ഉണ്ടായതിനാലാണ് എല്ലാം മതിയാക്കുന്നതെന്നും അന്‍വര്‍ പറഞ്ഞു. പിണറായിസത്തിനെതിരായ പോരാട്ടം തുടരും. അത് അവസാനിപ്പിക്കണം എങ്കില്‍ വേറെ തന്തയ്ക്ക് ജനിക്കണമെന്ന മാസ് ഡയലോഗും പറഞ്ഞാണ് അന്‍വര്‍ അവസാനിപ്പിച്ചത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here