സതീശനും ടീമിനും രണ്ടു ദിവസം സമയം; ലീഗും ഉറപ്പ് നല്‍കണം; ഇല്ലെങ്കില്‍ നിലമ്പൂരില്‍ അന്‍വര്‍ സ്വതന്ത്രനായി ഇറങ്ങുമെന്ന് തൃണമൂല്‍ ഭീഷണി

ആര്യാടന്‍ ഷൗക്കത്തിനെ സ്ഥാനാര്‍ത്ഥിയാക്കിയത് മറക്കാം, അവഗണനകളും അപമാനിക്കലും മറക്കാം, പക്ഷേ തൃണമൂല്‍ കോണ്‍ഗ്രസിനെ യുഡിഎഫ് ഘടകക്ഷിയാക്കണം. നിലമ്പൂരിൽ ആര്യാടന്‍ ഷൗക്കത്തിനായി രംഗത്തിറങ്ങാന്‍ പിവി അന്‍വറും സംഘവും കോണ്‍ഗ്രസിന് മുന്നില്‍ വച്ച ഉപാധിയാണിത്. തീരുമാനത്തിനായി രണ്ട് ദിവസം സമയമാണ് നല്‍കിയിരിക്കുന്നത്. ഇല്ലെങ്കില്‍ അന്‍വര്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്നാണ് തൃണമൂലിന്റെ ഭീഷണി.
മലപ്പുറത്ത് വിജയം ഉറപ്പുള്ള ഒരു സീറ്റ് ഉള്‍പ്പെടെ മൂന്ന് സീറ്റാണ് അന്‍വറിന്റെ ആവശ്യം. ഇതില്‍ കോണ്‍ഗ്രസിന്റെ ഉറപ്പ് മാത്രമല്ല മുസ്ലിം ലീഗും ഉറപ്പ് നല്‍കണം എന്നാണ് അന്‍വര്‍ പറയുന്നത്. കോണ്‍ഗ്രസിന്റെ ഉറപ്പുകള്‍ വിശ്വസിക്കാന്‍ കഴിയില്ലെന്ന നിലപാടാണ് ലീഗിനെ കൂട്ടുപിടിക്കുന്നതിന് പിന്നിലുള്ളത്. ഇതോടെ ലീഗാണ് വെട്ടിലായിരിക്കുന്നത്.
കോണ്‍ഗ്രസിലെ ഭൂരിഭാഗം നേതാക്കളും അന്‍വറിന്റെ ഭീഷണിക്ക് വഴങ്ങേണ്ട എന്ന നിലപാടിലാണ്. അതുപോലെ വേഗത്തില്‍ മുന്നണിയില്‍ ഉള്‍പ്പെടുത്തേണ്ടതില്ല. സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച ശേഷം ഉപയോഗിച്ച അധിക്ഷേപ വാക്കുകള്‍ സഹിക്കാവുന്നതിന് അപ്പുറമാണ് എന്നാണ് കോണ്‍ഗ്രസിലെ വികാരം. അതുകൊണ്ട് തന്നെ അന്‍വര്‍ ഉയര്‍ത്തുന്ന വിവാദങ്ങളൊന്നും കേട്ടതായി പോലും കോണ്‍ഗ്രസ് നടിക്കുന്നില്ല.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here