ക്രൈസ്തവസ്‌നേഹം വിലപ്പോവില്ല; മുനമ്പവും…. താമര ചിഹ്നത്തില്‍ നാണംകെടാതിരിക്കാന്‍ പുതിയ അടവുകള്‍; രാജീവ് ചന്ദ്രശേഖറിന് ആസിഡ് ടെസ്റ്റ്

നിലമ്പൂരില്‍ ബിജെപി സ്ഥാനാര്‍ത്ഥി ഉണ്ടാവുമോ? അതോ സിപിഎം തേടുന്നതു പോലെ പൊതുസമ്മതനാവുമോ? പാര്‍ട്ടി സ്ഥാനാര്‍ത്ഥി വേണ്ട എന്ന നിലപാട് സ്വീകരിച്ച സംസ്ഥാന പ്രസിഡന്റ് രാജിവ് ചന്ദ്രശേഖറിന്റെ സമീപനത്തോട് ഒരുവിഭാഗം നേതാക്കള്‍ക്കും ദേശീയ മുന്നണിയിലെ ഘടകകക്ഷികള്‍ക്കും കടുത്ത വിയോജിപ്പുണ്ട്. സ്ഥാനാര്‍ത്ഥി ഇല്ലാതെ വന്നാല്‍ കമ്യൂണിസ്റ്റ് – ബിജെപി സഖ്യമെന്ന ആക്ഷേപം യുഡിഎഫ് ഉന്നയിക്കുമെന്ന ഭയപ്പാടിലാണ് ഇവര്‍. രാജീവ് ചന്ദ്രശേഖര്‍ പ്രസിഡന്റായി ചുമതലയേറ്റ ശേഷം നടക്കുന്ന ആദ്യ തിരഞ്ഞെടുപ്പ് എന്ന പ്രത്യേകതയും നിലമ്പൂരിനുണ്ട്.
കോര്‍പ്പറേറ്റ് സ്ഥാപനങ്ങളുടെ ഉടമയായ രാജീവ് ചന്ദ്രശേഖറിനെ ബിജെപി അധ്യക്ഷൻ ആക്കിയപ്പോള്‍ പലവിധ കണക്കുകൂട്ടലുകള്‍ ദേശീയ നേതൃത്വത്തിന് ഉണ്ടായിരുന്നു. ന്യൂനപക്ഷങ്ങള്‍ക്ക് നിര്‍ണായക സ്വാധീനമുള്ള കേരളത്തില്‍ തീവ്രഹിന്ദുത്വ ആശയങ്ങള്‍ പുലര്‍ത്തുന്ന കടുപ്പക്കാരനു പകരം ഒരു ‘സോഫ്റ്റ്’ ഫെയ്സ് ആയാണ് രാജീവിനെ കളത്തിലിറക്കിയത്. നിയമസഭാ തിരഞ്ഞെടുപ്പിന് ഏഴ് മാസം മാത്രം ബാക്കി നില്‍ക്കെ ഉപതിരഞ്ഞെടുപ്പ് ആവശ്യമില്ല എന്നായിരുന്നു രാജീവിന്റെ നിലപാട്. എന്നാൽ മത്സരിക്കാതിരുന്നാല്‍ ബിജെപി ഒളിച്ചോടി എന്ന ആക്ഷേപം നേരിടേണ്ടി വരുമെന്നാണ് നേതാക്കള്‍ പറയുന്നത്. ഘടകകക്ഷിയായ ബിഡിജെഎസിനോട് മത്സരിക്കാന്‍ ആവശ്യപ്പെട്ടെങ്കിലും അവരും വഴങ്ങിയില്ല.
ഇതിനിടയില്‍ ബിജെപി ജനറല്‍ സെക്രട്ടറി എംടി രമേശ് മഞ്ചേരിയിലെ അഭിഭാഷകയും ഡിസിസി സെക്രട്ടറിയുമായ ബീന ജോസഫിനെ സമീപിച്ച് ബിജെപി പിന്തുണയുള്ള സ്ഥാനാര്‍ത്ഥി ആകാമോ എന്നന്വേഷിച്ചത് പുറത്തു വന്നു. പാര്‍ട്ടി സ്ഥാനാര്‍ത്ഥിക്കു പകരം പൊതുസ്വതന്ത്രനെ ഇറക്കുന്ന സിപിഎം തന്ത്രം പ്രയോഗിക്കാനാണ് ബിജെപി ആലോചിച്ചത്. ആ നീക്കം കോണ്‍ഗ്രസ് പൊളിച്ചു. പ്രതിപക്ഷ നേതാവിനെ കണ്ടശേഷം കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്കു വേണ്ടി പ്രവര്‍ത്തിക്കുമെന്ന് ബീന പ്രഖ്യാപിക്കുകയും ചെയ്തു.
ബിജെപിക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമെതിരെ കടുത്ത വെല്ലുവിളി ഉയര്‍ത്തുന്ന പ്രിയങ്ക ഗാന്ധിയുടെ വയനാട് മണ്ഡലത്തില്‍ നടക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ പങ്കെടുക്കാതിരിക്കുന്നത് രാഷ്ടീയമായ കീഴടങ്ങലായി വ്യാഖ്യാനിക്കപ്പെട്ടേക്കാം. മത്സരിക്കാതിരുന്നാല്‍ രാജീവിന്റെ നേതൃത്വം തന്നെ ചോദ്യം ചെയ്യപ്പെടാനും സാധ്യതയുണ്ട്. ന്യൂനപക്ഷ വോട്ടുകള്‍ പ്രത്യേകിച്ച് നിലമ്പൂരിലെ 14 ശതമാനം വരുന്ന ക്രിസ്ത്യന്‍ വോട്ടുകളില്‍ വിള്ളലുണ്ടാക്കാന്‍ പറ്റുമോ എന്നാണ് രാജീവും കൂട്ടരും ഉറ്റുനോക്കുന്നത്. ബിജെപിയോട് ആഭിമുഖ്യമുള്ള കാസ പോലുള്ള ചില ക്രിസ്ത്യന്‍ സംഘടനകളാണ് ബീനാ ജോസഫിനെ സമീപിക്കാന്‍ മുന്നിട്ടിറങ്ങിയത് എന്നാണ് വിവരം.
മത്സരരംഗത്ത് നിന്ന് പിന്‍മാറുകയോ, കാര്യമായ മുന്നേറ്റം ഉണ്ടാക്കാന്‍ കഴിയാതെ വരികയോ ചെയ്താല്‍ പാര്‍ട്ടിയിലെ രാജീവ് വിരുദ്ധര്‍ വാളെടുക്കും എന്ന് ഉറപ്പാണ്. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ നിലമ്പൂരിൽ ബിജെപി സ്ഥാനാര്‍ത്ഥിക്ക് 8595 വോട്ടുകളാണ് ലഭിച്ചത്. 2016ല്‍ ബിഡിജെഎസ് നേടിയ 12284 വോട്ടു പോലും ബിജെപിക്ക് നേടാന്‍ കഴിയാത്തത് ഇവിടെ പാര്‍ട്ടിയെ വലയ്ക്കുന്ന പ്രശ്‌നങ്ങളിലൊന്നാണ്.
വഖഫ് ബില്‍ പാസാക്കിയാല്‍ ഉടന്‍ മുനമ്പം ഭൂമിപ്രശ്‌നം പരിഹരിക്കുമെന്ന് ഉറച്ച വാഗ്ദാനം നല്‍കിയ ആളായിരുന്നു രാജീവ് ചന്ദ്രശേഖര്‍. പക്ഷേ, കേന്ദ്ര നിയമത്തിലൂടെ ഇത് പരിഹാരിക്കാൻ കഴിയില്ലെന്ന് തെളിഞ്ഞ സാഹചര്യത്തില്‍ ക്രൈസ്തവരെ ആകര്‍ഷിക്കാനാവുന്നില്ല എന്ന സമ്മര്‍ദ്ദവും ബിജെപി നേരിടുന്നുണ്ട്. വടക്കേ ഇന്ത്യയില്‍ പ്രത്യേകിച്ചും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ വ്യാപകമായി ക്രിസ്ത്യന്‍ വേട്ട തുടരുമ്പോള്‍ ക്രൈസ്തവര്‍ക്ക് സ്വാധീനമുള്ള നിലമ്പൂരില്‍ ക്രിസ്ത്യൻ പ്രേമം പയറ്റാനാവില്ല എന്ന പ്രതിസന്ധിയും പാർട്ടി നേരിടുന്നുണ്ട്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here