നിലമ്പൂരില്‍ കോണ്‍ഗ്രസ് പതിവ് തെറ്റി; സ്ഥാനാര്‍ത്ഥി നിര്‍ണയം എളുപ്പമല്ല; ആര്യാടന്‍ ഷൗക്കത്തില്‍ കുരുങ്ങി

ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്ന ദിവസം തന്നെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം. തൃക്കാക്കര മുതല്‍ കോണ്‍ഗ്രസ് രീതി അതായിരുന്നു. പ്രതിപക്ഷ നേതാവ് വിഡി സതീശനാണ് അത്തരമൊരു കീഴ്‌വഴക്കത്തിന് പിന്നില്‍. തര്‍ക്കങ്ങളില്ലാതെ ആദ്യം സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച് നേട്ടമുണ്ടാക്കുന്ന സിപിഎം രീതി അവസാനിപ്പിക്കാനായിരുന്നു ഇത്. തൃക്കാക്കര മുതല്‍ പാലക്കാട് വരെ അത് വിജയം കാണുകയും ചെയ്തു.

എന്നാല്‍ നിലമ്പൂരില്‍ എത്തിയതോടെ കാര്യങ്ങളെല്ലാം കീഴ്‌മേല്‍ മറിഞ്ഞ അവസ്ഥയാണ്. ഡിസിസി പ്രസിഡന്റ് വി എസ് ജോയി, മുതിര്‍ന്ന നേതാവ് ആര്യാടന്‍ ഷൗക്കത്ത് എന്നീ പേരുകളില്‍ കുരുങ്ങി നില്‍ക്കുകയാണ് കോണ്‍ഗ്രസിലെ ചര്‍ച്ചകള്‍. പിവി അന്‍വര്‍ രാജിവച്ചതിനെ തുടര്‍ന്നാണ് ഉപതിരഞ്ഞെടുപ്പ്. സിപിഎം ബന്ധം ഉപേക്ഷിച്ച് കോണ്‍ഗ്രസുമായി ചേര്‍ന്ന് നില്‍ക്കുന്ന അന്‍വറിന്റെ വാക്കിനും വില നല്‍കേണ്ടി വരും. അന്‍വര്‍ ജോയിക്കായാണ് രംഗത്തുള്ളത്.

ആര്യാടന്‍ മുഹമ്മദിന്റെ മരണ ശേഷം നടക്കുന്ന തിരഞ്ഞെടുപ്പ്, സീനിയോറിറ്റി എന്നിവ മുന്നില്‍ നിര്‍ത്തിയാണ് ആര്യാടന്‍ ഷൗക്കത്തിന്റെ അവകാശവാദം. സീറ്റ് ലഭിക്കാതെ വന്നാല്‍ ഷൗക്കത്ത് എന്ത് നിലപാട് സ്വീകരിക്കും എന്നതില്‍ ആശങ്കയും ഉണ്ട്.

കോണ്‍ഗ്രസിലെ ഈ അസ്വസ്ഥതകളില്‍ നോട്ടമിട്ടാണ് സിപിഎമ്മും കാത്തിരിക്കുന്നത്. പൊതു സ്വതന്ത്രരും പാര്‍ട്ടിയിലെ യുവമുഖങ്ങളും അടക്കം പരിഗണനയില്‍ ഉണ്ടെങ്കിലും ഏതെങ്കിലും പൊട്ടിത്തെറി കോണ്‍ഗ്രസിലുണ്ടായാല്‍ അത് മുതലാക്കാനുള്ള ശ്രമത്തിലാണ്. സീറ്റ് ലഭിക്കാതെ ആര്യാടന്‍ ഷൗക്കത്ത് കോണ്‍ഗ്രസ് വിട്ട് പുറത്തു വന്നാല്‍ പിന്തുണയ്ക്കാന്‍ സിപിഎം രണ്ടാമത് ഒന്ന് ആലോചിക്കില്ലെന്ന് ഉറപ്പാണ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top