വീട്ടിലിരിക്കാന്‍ അന്‍വര്‍; നിലമ്പൂര്‍ സുല്‍ത്താനെ എടുക്കാ ചരക്കാക്കിയ സതീശന്റെ സര്‍ജിക്കല്‍ സ്‌ട്രൈക്ക്

സാക്ഷാല്‍ പിണറായി വിജയനേയും സിപിഎമ്മിനേയും ആവോളം തെറി പറഞ്ഞ് പുറത്തിറങ്ങിയ അന്‍വര്‍ സ്വപ്‌നം കണ്ടത് സുഗമമായ യുഡിഎഫ് പ്രവേശനം. എംഎല്‍എ സ്ഥാനം രാജിവച്ച് ഉപതിരഞ്ഞെടുപ്പ് എന്ന അനുകൂല സാഹചര്യം സൃഷ്ടിച്ച് തന്റെ എല്ലാ ഡിമാന്റുകളും യുഡിഎഫിനു മേല്‍ അടിച്ചേല്‍പ്പിച്ച് ഒരു രാജകീയ എന്‍ട്രിയാണ് അന്‍വര്‍ പ്രതീക്ഷിച്ചത്. എന്നാല്‍ ഈ നീക്കം അപ്പാടെ പാളി. പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ അന്‍വറിന്റെ കാര്യത്തില്‍ പ്രത്യേക കരുതലെടുത്തു. ഇതിന്റെ അന്ത്യത്തില്‍ അന്‍വര്‍ രാഷ്ട്രീയ വനവാസത്തിന്റെ നിലയിലേക്ക് എത്തിയിരിക്കുകയാണ്.
സിപിഎമ്മിനൊപ്പം നിന്ന സമയത്ത് ആര്‍ക്കെതിരേയും ഒരു അടിസ്ഥാനവുമില്ലാതെ ആരോപണം ഉന്നയിച്ചും എതിരാളികളെ ഭരണത്തിന്റെ സ്വാധീനത്തില്‍ വേട്ടയാടിയുമാണ് അന്‍വര്‍ മുന്നോട്ടു പോയത്. സൈബര്‍ സഖാക്കളുടെ കടന്നല്‍ രാജയായി വിലസി. പെട്ടന്ന് ഒരു ദിവസം എല്ലാം മാറി. പിതാവിനെ പോലെ എന്ന് പറഞ്ഞിരുന്ന മുഖ്യമന്ത്രി പിണറായി വിജയന് എതിരെ അതിരൂക്ഷമായ വിമര്‍ശനം. ഒപ്പം അല്പ്പം മുസ്ലിം വര്‍ഗീയതയും വിളമ്പി കളംനിറഞ്ഞു. ഈ സമയത്ത് യുഡിഎഫിലെ മുസ്ലിം ലീഗ് അടക്കമുളള ഘടകക്ഷികള്‍ അന്‍വറിന് പിന്തുണയ്ക്കണം എന്ന അഭിപ്രായത്തിലായിരുന്നു.
എന്നാല്‍ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ആദ്യം മുതല്‍ തന്നെ കരുതലില്‍ ആയിരുന്നു. ചേലക്കര ഉപതിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയെ പിന്‍വലിക്കണമെന്ന ആവശ്യം നിരസിച്ചതോടെ തന്നെ അന്‍വറിനെ സതീശന്‍ വെട്ടി. ഇതിനിടയിലാണ് വന്യമൃഗ ആക്രമണത്തിന്റെ പേരിലെ പ്രതിഷേധവും അന്‍വറിന്റെ ജയില്‍വാസവും. ഇതോടെയാണ് മുറിഞ്ഞു പോയ ചര്‍ച്ചകള്‍ ലീഗിന്റെ ഇടപെടലില്‍ വീണ്ടും തുടങ്ങിയത്.
എംഎല്‍എ സ്ഥാനം രാജിവച്ചതിന് പിന്നാലെ നിലമ്പൂരില്‍ മലപ്പുറം ഡിസിസി പ്രസിഡന്റ് ജോയിയെ സ്ഥാനാര്‍ത്ഥിയാക്കണം എന്ന് അന്‍വര്‍ ആവശ്യപ്പെട്ടതു മുതല്‍ തന്നെ സതീശന്‍ കടുത്ത നിലപാടിലേക്ക് പോയി. വ്യക്ത വിരോധത്തിന്റെ പേരില്‍ ആര്യാടന്‍ ഷൗക്കത്തിനെ നാടുനീളെ നടന്ന് അധിക്ഷേപിച്ചതോടെ തന്നെ അന്‍വറിന്റെ കാര്യത്തില്‍ തീരുമാനം ആയതാണ്. ഉപതിരഞ്ഞെടുപ്പ് വരുമ്പോള്‍ സതീശന്‍ വഴങ്ങും എന്നായിരുന്നു അന്‍വറിന്റെ കണക്കു കൂട്ടല്‍. എന്നാല്‍ അത് പൂര്‍ണ്ണമായി തെറ്റി.
ആര്യാടന്‍ ഷൗക്കത്തിനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതിന് പിന്നാലെ നടത്തിയ കടുത്ത വിമര്‍ശനങ്ങള്‍ സതീശന്‍ ബുദ്ധിപരമായി ആയുധമാക്കി. അന്‍വറിനെ ഒരു രീതിയിലും ആക്രമിക്കാതെ സ്ഥാനാര്‍ത്ഥിക്കെതിരെ പറഞ്ഞത് പിന്‍വലിക്കണം, നിരുപാധിക പിന്തുണ പ്രഖ്യാപിക്കണം. ഈ നിലപാടില്‍ ഉറച്ച് നിന്നു. എന്നാല്‍ അന്‍വറിനെ പോലെ ഒരാള്‍ക്ക് ഇത് ആലോചിക്കാന്‍ പോലും കഴിയാത്ത സ്ഥിതിയായിരുന്നു. ലീഗിനെ ഇറക്കിയുള്ള ചില അനുനയന നീക്കം നടത്തിയെങ്കിലും എഐസിസി പ്രഖ്യാപിച്ച സ്ഥാനാര്‍ത്ഥിക്കെതിരായ പരാമര്‍ശം അവിടേയും പ്രതിസന്ധിയായി. വീണ് കിട്ടിയ ആയുധം സമര്‍ത്ഥമായി ഉപയോഗിച്ച സതീശന്റെ ഈ സര്‍ജിക്കല്‍ സ്‌ട്രൈക്കാണ് അന്‍വറിനെ വീട്ടിലിരുത്തിയത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here