നിലമ്പൂരിലെ പ്രചരണ വിഷയം സെറ്റ് ചെയ്ത് കെസി; മലപ്പുറം പരാമര്‍ശം നേട്ടമാകുമ്പോള്‍ ക്ഷേമപെന്‍ഷന്‍ തിരിഞ്ഞ് കുത്തുന്നു

എം സ്വരാജ് കൂടി എത്തിയതോടെ ശക്തമായ രാഷ്ട്രീയ പോരാട്ടത്തിന്റെ വേദിയായി മാറിയ നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിന്റെ പ്രചരണം വിഷയം സെറ്റ് ചെയ്ത് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍. സര്‍ക്കാരിനെതിരായ ആരോപണങ്ങളുമായി പ്രതിപക്ഷവും നേട്ടങ്ങളുമായി എല്‍ഡിഎഫും പിണറായിസം പറഞ്ഞ് അന്‍വറും മുന്നോട്ട് പോയിരുന്നിടത്തേക്കാണ് കെസിയുടെ സ്‌ട്രൈക്ക് ഉണ്ടായത്. യുഡിഎഫിന്റെ മണ്ഡലം കണ്‍വെന്‍ഷനില്‍ കെസി ഉന്നയിച്ച രണ്ട് വിഷയങ്ങളില്‍ കറങ്ങുകയാണ് നിലമ്പൂരിലെ ഇപ്പോഴത്തെ പ്രചരണം.
മുഖ്യമന്ത്രി നടത്തിയ മലപ്പുറം പരാമര്‍ശമാണ് നിലമ്പൂരില്‍ കെസി പ്രധാനമായും ആയുധമാക്കിയത്. ഒരു ജില്ലയിലെ ജനങ്ങളെ മുഴുവന്‍ സംശയ നിഴലിലാക്കി എന്ന വിമര്‍ശനമാണ് ഉന്നയിച്ചത്. സ്വര്‍ണക്കടത്ത് കൂടുതല്‍ മലപ്പുറത്താണെന്നും ആ പണം രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നു എന്ന് മുഖ്യമന്ത്രി പറയുന്നത് എന്ത് അടിസ്ഥാനത്തിലാണെന്നാണ് കെസി ചോദിക്കുന്നത്. പിന്നാലെ കോണ്‍ഗ്രസ് യുഡിഎഫ് നേതാക്കളെല്ലാം ഈ വിഷയം ഉയര്‍ത്തി.
ഇന്ന് മാധ്യമങ്ങളെ കണ്ട പ്രതിപക്ഷ നേതാവ് കുറച്ചു കൂടി വിശദമായി തന്നെ വിഷയത്തിലേക്ക് കടന്നു. മലപ്പുറത്ത് സ്വര്‍ണക്കടത്തും തീവ്രവാദവുമായി നടക്കുന്നതെന്ന് മുഖ്യമന്ത്രിയുടെ പി.ആര്‍ ടീം ഡല്‍ഹിയിലെ എല്ലാ മാധ്യമങ്ങള്‍ക്കും കുറിപ്പ് കൊടുത്തിരുന്നു. ഇതിന് പിന്നില്‍ സംഘ്പരിവാര്‍ അജണ്ടയാണ്. ഇപ്പോള്‍ പ്രചരണം നയിക്കാന്‍ എത്തിയിരിക്കുന്ന എ വിജയരാഘവനും മലപ്പുറത്തെ അപമാനിക്കുന്ന നിരവധി പ്രസ്താവനകളാണ് നടത്തിയത്. പ്രിയങ്ക ഗാന്ധി വിജയിച്ചത് വര്‍ഗീയവാദികള്‍ വോട്ട് ചെയ്തിട്ടാണെന്ന മുന്‍ പ്രസ്താവനയില്‍ വിജയരാഘവന്‍ ഇപ്പോഴും ഉറച്ചു നില്‍ക്കുന്നുണ്ടോ എന്നും സതീശന്‍ ചോദിച്ചു.
കോപ്പി അടിച്ചാണ് മലപ്പുറത്തെ കുട്ടികള്‍ ജയിക്കുന്നതെന്നാണ് വി.എസ് അച്യുതാനന്ദന്‍ പറഞ്ഞത്. ഇപ്പോഴും ആരാണ് മലപ്പുറത്തെ കോര്‍ണര്‍ ചെയ്യാന്‍ ശ്രമിക്കുന്നത്. മലപ്പുറത്തെ കുറിച്ച് ഇത്രയും മോശമായ ക്യാപയില്‍ വര്‍ഷങ്ങളായി സി.പി.എം തുടങ്ങിയതാണെന്നും സതീശന്‍ ആരോപിച്ചു. ഈ പ്രചരണങ്ങള്‍ക്ക് മലപ്പുറം ജില്ലാ രൂപീകരണത്തെ എതിര്‍ത്ത കോണ്‍ഗ്രസ് നിലപാട് ഉയര്‍ത്തിയാണ് സിപിഎം മറുപടി പിടിച്ച് നില്‍ക്കുന്നത്.
കെസി വേണുഗോപാല്‍ ഉയര്‍ത്തിയ രണ്ടാമത്തെ വിഷയം ക്ഷേമപെന്‍ഷനായിരുന്നു. തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ ജനങ്ങള്‍ക്ക് കൊടുക്കുന്ന കൈക്കൂലിയാണ് ക്ഷേമപെന്‍ഷന്‍ എന്നായിരുന്നു കെസി പറഞ്ഞത്. എന്നാല്‍ ഇത് കോണ്‍ഗ്രസിനെ തന്നെ തിരിഞ്ഞ് കൊത്തുകയാണ്. സാധാരണക്കാരായ ജനങ്ങളെ അപമാനിക്കുന്ന പ്രസ്താവനയാണ് കോണ്‍ഗ്രസ് നേതാവ് നടത്തിയതെന്ന പ്രചരണമാണ് സിപിഎം നടത്തുന്നത്. പരാജയ ഭീതിയില്‍ 62 ലക്ഷം കുടുംബങ്ങള്‍ക്ക് ലഭിക്കുന്ന ആശ്വാസ പദ്ധതിയെ പരഹസിക്കുകയാണെന്ന് മന്ത്രി വി ശിവന്‍കുട്ടി വിമര്‍ശിച്ചു.
എന്നാല്‍ കോണ്‍ഗ്രസ് ഒരു തരി പിന്നോട്ടില്ലെന്ന നിലപാടിലാണ്. തന്റെ പ്രസംഗത്തെ വളച്ചൊടിച്ചുള്ള പ്രചരണമാണ് നടത്തുന്നതെന്നും വിഷയത്തില്‍ മാപ്പ് പറയില്ലെന്ന് കെസി വേണുഗോപാല്‍ വ്യക്തമാക്കി. ആറേഴു മാസം പെന്‍ഷന്‍ നല്‍കാതിരുന്നവര്‍ തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ ഒന്നിച്ചു നല്‍കുന്നത് ജനങ്ങളെ കബളിപ്പിക്കലാണെന്ന് സതീശനും പറഞ്ഞു. ഒന്നിച്ച് പെന്‍ഷന്‍ പണം നല്‍കുമ്പോള്‍ അതിനെ എതിര്‍ക്കാനാകില്ല. പാവങ്ങള്‍ പട്ടിണിയും പരിവട്ടവുമായി നില്‍ക്കുകയാണ്. കൊടുക്കരുതെന്ന് ഒരു പൊതുപ്രവര്‍ത്തകനും പറയാനാകില്ല. എന്നാല്‍ പാവങ്ങളുടെ കഷ്ടപ്പാടിനെ മുതലെടുക്കുന്നതിനെ കുറിച്ച് പറയുമെന്നും സതീശന്‍ പറഞ്ഞു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here