നിമിഷപ്രിയയുടെ മോചനം; കാന്തപുരത്തെ തള്ളി കേന്ദ്രസർക്കാർ; നിലപാടിലുറച്ച് അബൂബക്കർ മുസ്ലിയാർ; തലാലിന്റെ രക്തം വിൽപ്പന ചരക്കാകില്ലെന്ന് സഹോദരൻ

യമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് ആശങ്കയുണർത്തുന്ന വാർത്തകളാണ് പുറത്തു വന്നുകൊണ്ടിരിക്കുന്നത്. വധശിക്ഷ റദ്ദാക്കി എന്ന ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരുടെ അവകാശവാദത്തെ കേന്ദ്രസര്‍ക്കാര്‍ തള്ളിയിരുന്നു. പിന്നാലെ എഎൻഐ നിമിഷപ്രീയയുടെ വധശിക്ഷ റദ്ദാക്കിയെന്ന് ട്വിറ്ററിൽ പോസ്റ്റ് ചെയ്തിരുന്ന വാർത്ത ഡിലീറ്റ് ചെയ്തു. കാന്തപുരത്തിന്റെ ഓഫീസ് വധശിക്ഷ റദ്ദാക്കി എന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ്.
കൊല്ലപ്പെട്ട തലാലിന്റെ സഹോദരൻ അബ്ദുള്‍ ഫത്താഹ് മെഹ്ദി ഇന്ത്യൻ മതപുരോഹിതനെ മറ്റാരോ തെറ്റിദ്ധരിപ്പിച്ചതാണെന്നും സമവായത്തിനില്ലെന്നുമുള്ള നിലപാടിൽ തന്നെ തുടരുകയാണ്. തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്ന ഇന്ത്യൻ മാധ്യമങ്ങൾക്കും സമവായ ശ്രമങ്ങളുടെ പേരിൽ മുതലെടുപ്പ് നടത്തുന്ന മധ്യസ്ഥർക്കുമെതിരെ തലാലിന്റെ സഹോദരൻ ഫെയിസ്ബുക്കിൽ പോസ്റ്റിട്ടു. ഇത്തരക്കാരോട് ലൈവ് സംവാദത്തിനുള്ള അവസരം കാന്തപുരം ഒരുക്കിയാൽ തങ്ങൾ നേരിട്ട് സംസാരിക്കാമെന്നും സഹോദരൻ ഫെയ്‌സ്ബുക്കിൽ കുറിച്ചു.
തലാലിന്റെ രക്തം മാർക്കറ്റിൽ വിൽപ്പന ചരക്കാവില്ല. മതത്തിന്റെ പേരിലോ വ്യക്തി താൽപര്യത്തിന്റെ പേരിലോ അത്തരക്കാർ വിഷയത്തിൽ ഇടപെടേണ്ട തീരുമാനങ്ങൾ തങ്ങൾ എടുക്കുമെന്നും അദ്ദേഹം ഫെയിസ് ബുക്കിൽ കുറിച്ചു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here