ഹീറോ ആയി കാന്തപുരം; ഉസ്താദിനെ പ്രശംസിക്കാന്‍ മത്സരിച്ച് രാഷ്ട്രീയക്കാര്‍; ഇതാണ് ‘റിയല്‍ കേരള സ്റ്റോറി’

യെമന്‍ ജയിലിലുള്ള മലയാളി നഴ്‌സ് നിമിഷപ്രിയയുടെ മോചനത്തിനായി ഇടപെട്ട ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാരെ പ്രശംസിച്ച് കേരളം. ഇന്ത്യയുമായി നയതന്ത്ര ബന്ധങ്ങളൊന്നും ഇല്ലാത്തത് യെമനിലെ ചര്‍ച്ചകള്‍ വഴിമുട്ടിയിരുന്നു. ഇതിനിടെ നിമിഷയുടെ വധശിക്ഷ ജൂലൈ 16ന് നടപ്പാക്കുമെന്ന തീരുമാനവും എത്തി. എല്ലാ പ്രതീക്ഷയും അവസാനിച്ച് എന്ന് കരുതി നിരാശപ്പെട്ടിരുന്നപ്പോഴാണ് കാന്തപുരം രംഗപ്രവേശം ചെയ്തത്.
അറബ് രാഷ്ട്രങ്ങളില്‍ വിശാലമായ ബന്ധമുള്ള കാന്തപുരം പ്രമുഖ ഇസ്ലാമിക പണ്ഡിതനും യെമെന്റെ ആഗോള മുഖവുമായ ഷെയ്ഖ് ഹബീബ് ഉമര്‍ ബിന്‍ ഹഫീള്‍ വഴിയാണ് ഇടപെടലിന് ശ്രമിച്ചത്. മര്‍ക്കസ് നോളജ് സിറ്റിയുടെ ഉദ്ഘാടനത്തിന് കേരളത്തില്‍ വന്നയാളാണ് ഈ സൂഫി പണ്ഡിതന്‍. കാന്തപുരവുമായി പതിറ്റാണ്ടുകള്‍ നീണ്ട സൗഹൃദവും. അദ്ദേഹം ഇടപെട്ടതോടെ ചര്‍ച്ചകള്‍ക്ക് വേഗം കൂടി.
ആദ്യമായി തലാലിന്റെ കുടുംബം ചര്‍ച്ചക്ക് തയാറായതും ഷെയ്ഖ് ഹബീബിന്റെ ഇടപെടല്‍ കൊണ്ട് മാത്രമാണ്. ഇതിനിടെയാണ് വധശിക്ഷ നീട്ടിവയ്ക്കാനുള്ള തീരുമാനം വന്നത്. എല്ലാ പ്രതീക്ഷയും അവസാനിച്ചിടത്ത് നിന്ന് പ്രതീക്ഷയുടെ വാര്‍ത്ത ആയി ഈ തീരുമാനം മാറി. ഇതോടെ കേരളം മുഴുവനായി കാന്തപുരത്തെ പ്രശംസിക്കുകയാണ്.
മതത്തിന്റെ പേരില്‍ വലിയ മുതലെടുപ്പിന് ശ്രമം നടക്കുന്ന ലോകത്താണ് കാന്തപുരം മനുഷ്യത്വം മാത്രം മുന്നില്‍ കണ്ടുള്ള ഈ നീക്കം നടത്തിയത്. ലൗ ജിഹാദ്, നര്‍ക്കോട്ടിക് ജിഹാദ് എന്നെല്ലാം പറഞ്ഞ് മുസ്ലിം വിരോധം കുത്തി നിറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ ഓര്‍ക്കുക ഇത് കേരളമാണ്. ഇതാണ് റിയല്‍ കേരള സ്‌റ്റോറി. വയലാറിന്റെ വരികള്‍ പോലെ ‘മനുഷ്യന്‍ മനുഷ്യനെ സ്‌നേഹിക്കുമ്പോള്‍ മനസ്സില്‍ ദൈവം ജനിക്കുന്നു’.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here