അമിത് ഷായുടെ നിര്‍ദ്ദേശത്തിന് പുല്ലുവില; താമര തൊടാന്‍ ആളില്ല, 10,000ത്തോളം വാർഡുകളിൽ സ്ഥാനാർത്ഥികളില്ല

മുഴുവന്‍ ത്രിതല പഞ്ചായത്ത് വാര്‍ഡുകളിലും എന്‍ഡിഎ – ബിജെപി സ്ഥാനാര്‍ത്ഥികളെ നിര്‍ത്തണമെന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ നിര്‍ദ്ദേശം നടപ്പായില്ല. മൊത്തം പോള്‍ ചെയ്യുന്നതിന്റെ 25 ശതമാനം വോട്ട് നേടണമെന്ന നിര്‍ദ്ദേശവും ഫലം കാണില്ലെന്ന അവസ്ഥയാണ്. പതിനായിരത്തിലധികം തദ്ദേശ വാര്‍ഡുകളില്‍ ബിജെപിക്ക് സ്ഥാനാര്‍ത്ഥികള്‍ ഇല്ല എന്നതാണ് ഞെട്ടിക്കുന്നത്. എന്‍ഡിഎയിലെ ഘടകകക്ഷികളുടെ സ്ഥിതിയും ഇതു തന്നെയാണ്. കേരളത്തിലെ മൊത്തം ത്രിതല തദ്ദേശ സ്ഥാപനങ്ങളിലായി 23612 വാര്‍ഡുകളാണുള്ളത്. മട്ടന്നൂര്‍ മുനിസിപ്പാലിറ്റിയിലെ 36 വാര്‍ഡുകള്‍ ഒഴിച്ച് 23,576 വാര്‍ഡുകളിലേക്കാണ് ഇപ്പോൾ തിരഞ്ഞെടുപ്പ് നടക്കുന്നത്.
941 ഗ്രാമപഞ്ചായത്തുകളിലായി 17,337 വാര്‍ഡുകളുണ്ട്. ഇത്തവണ 1,375 വാര്‍ഡുകള്‍ കൂടി വര്‍ദ്ധിച്ചിട്ടുണ്ട്. തദ്ദേശസ്ഥാപന തിരഞ്ഞെടുപ്പിന് മുന്നോടിയായി ജനസംഖ്യാ ആനുപാതികമായാണ് വാര്‍ഡുകളുടെ എണ്ണം അന്തിമമാക്കി വിജ്ഞാപനമായത്. 152 ബ്ലോക്ക് പഞ്ചായത്തുകളില്‍ 2,267 വാര്‍ഡുകള്‍. 14 ജില്ലാ പഞ്ചായത്തുകളില്‍ 346 ഡിവിഷനുകള്‍. 86 മുനിസിപ്പാലിറ്റികളിലായി 3205 വാര്‍ഡുകളും ആറ് കോര്‍പ്പറേഷനുകളിലായി 421 വാര്‍ഡുകളുമുണ്ട്. ആകെയുള്ള 23,756 വാര്‍ഡുകളില്‍ പകുതിയിടങ്ങളില്‍ ബിജെപിക്ക് സ്ഥാനാര്‍ത്ഥികളില്ല എന്നതാണ് നേതൃത്വത്തെ പോലും അമ്പരപ്പിക്കുന്നത്.
ബിജെപിക്ക് സാമാന്യം നല്ല വേരോട്ടമുള്ള പാലക്കാട് അടക്കം വടക്കന്‍ ജില്ലകളിലാണ് സ്ഥാനാര്‍ത്ഥി ക്ഷാമം. പാലക്കാട്ടെ 11 ഗ്രാമ പഞ്ചായത്തുകളിലെ 43 വാര്‍ഡുകളില്‍ ബിജെപിയുടെ പൊടിപോലുമില്ല. മലപ്പുറം, കണ്ണൂര്‍, എറണാകുളം, കോഴിക്കോട്, ജില്ലകളിലെ ഒട്ടുമിക്ക വാര്‍ഡുകളിലും സ്ഥാനാര്‍ത്ഥികളില്ലാത്ത അവസ്ഥയാണ്. എന്നാല്‍ ബിജെപി നേതൃത്വം ഈ ആരോപണങ്ങളെല്ലാം തള്ളുകയാണ്. കൊച്ചി കോര്‍പ്പറേഷനില്‍ അഞ്ചിടങ്ങളില്‍ എന്‍ഡിഎക്ക് സ്ഥാനാര്‍ത്ഥികൾ ഇല്ല. ചളിക്കവട്ടം, ഈരവേലി, മട്ടാഞ്ചേരി, തഴുപ്പ്, മാനാശ്ശേരി ഡിവിഷനുകളിലാണ് മത്സരിക്കാന്‍ പാർട്ടിക്ക് ആളില്ലാതെ പോയിരിക്കുന്നത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here