അമിത് ഷായുടെ നിര്‍ദ്ദേശത്തിന് പുല്ലുവില; താമര തൊടാന്‍ ആളില്ല, നാണക്കേട്

സംസ്ഥാനത്തെ മുഴുവന്‍ ത്രിതല പഞ്ചായത്ത് വാര്‍ഡുകളിലും എന്‍ഡിഎ – ബിജെപി സ്ഥാനാര്‍ത്ഥികളെ നിര്‍ത്തണമെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നിര്‍ദ്ദേശം നടപ്പായില്ല. മൊത്തം പോള്‍ ചെയ്യുന്നതിന്റെ 25 ശതമാനം വോട്ട് നേടണമെന്ന നിര്‍ദ്ദേശവും ഫലം കാണാത്ത അവസ്ഥയിലാണ്. ഏതാണ്ട് പതിനായിരത്തിലധികം തദ്ദേശ വാര്‍ഡുകളില്‍ ബിജെപിക്ക് സ്ഥാനാര്‍ത്ഥികള്‍ ഇല്ലാത്ത അവസ്ഥയാണ്. എന്‍ഡിഎ മുന്നണിയിലെ ഘടകകക്ഷികളുടെ സ്ഥിതിയും ഇതു തന്നെയാണ്. സംസ്ഥാനത്തെ മൊത്തം ത്രിതല തദ്ദേശ സ്ഥാപനങ്ങളിലായി 23612 വാര്‍ഡുകളാണുള്ളത്. മട്ടന്നൂര്‍ മുനിസിപ്പാലിറ്റിയിലെ 36 വാര്‍ഡുകള്‍ ഒഴിച്ച് 23,576 വാര്‍ഡുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.
941 ഗ്രാമപ്പഞ്ചായത്തുകളിലായി 17,337 വാര്‍ഡുകളുണ്ട്. ഇത്തവണ 1375 വാര്‍ഡുകള്‍ കൂടി വര്‍ദ്ധിച്ചിട്ടുണ്ട്. തദ്ദേശസ്ഥാപന തിരഞ്ഞെടുപ്പിന് മുന്നോടിയായി ജനസംഖ്യാനുപാതികമായാണ് വാര്‍ഡുകളുടെ എണ്ണം അന്തിമമാക്കി വിജ്ഞാപനമായത്. 152 ബ്ലോക്ക് പഞ്ചായത്തുകളില്‍ 2267 വാര്‍ഡുകള്‍. 14 ജില്ലാ പഞ്ചായത്തുകളില്‍ 346 ഡിവിഷനുകള്‍. 86 മുനിസിപ്പാലിറ്റികളിലായി 3205 വാര്‍ഡുകകളും ആറ് കോര്‍പ്പറേഷനുകളിലായി 421 വാര്‍ഡുകളുമുണ്ട്. ആകെയുള്ള 23756 വാര്‍ഡുകളില്‍ പകുതിയിടങ്ങളില്‍ ബിജെപിക്ക് സ്ഥാനാര്‍ത്ഥികളില്ല എന്ന വാര്‍ത്ത ഞെട്ടിക്കുന്നതാണ്.
ബിജെപിക്ക് സാമാന്യം നല്ല വേരോട്ടമുള്ള പാലക്കാട് അടക്കമുള്ള വടക്കന്‍ ജില്ലകളിലാണ് സ്ഥാനാര്‍ത്ഥി ക്ഷാമം നേരിടുന്നത്. പാലക്കാട്ടെ 11 ഗ്രാമ പഞ്ചായത്തുകളിലെ 43 വാര്‍ഡുകളില്‍ ബിജെപിയുടെ പൊടിപോലുമില്ല. മലപ്പുറം, കണ്ണൂര്‍, എറണാകുളം, കോഴിക്കോട്, ജില്ലകളിലെ ഒട്ടുമിക്ക വാര്‍ഡുകളിലും സ്ഥാനാര്‍ത്ഥികളില്ലാത്ത അവസ്ഥയാണുള്ളത്. എന്നാല്‍ ബിജെപി നേതൃത്വം ഈ ആരോപണങ്ങളെല്ലാം തള്ളിക്കളയുകയാണ്. കൊച്ചി കോര്‍പ്പറേഷനില്‍ അഞ്ചിടങ്ങളില്‍ എന്‍ഡിഎ മുന്നണിക്ക് സ്ഥാനാര്‍ത്ഥി ഇല്ലാത്ത അവസ്ഥയുണ്ട്. ചളിക്കവട്ടം, ഈരവേലി, മട്ടാഞ്ചേരി, തഴുപ്പ്, മാനാശ്ശേരി എന്നി ഡിവിഷനുകളിലാണ് ബിജെപിക്ക് മത്സരിക്കാന്‍ ആളില്ലാതെ പോയത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here