എന്‍എസ്എസ് അവരുടെ വഴിക്ക് പോകട്ടെ; ഒരു അനുനയത്തിനും ഇല്ലെന്ന് സതീശന്‍; യുഡിഎഫില്‍ മുഴുവന്‍ ആ അഭിപ്രായമല്ല

പിണറായി വിജയന്‍ സര്‍ക്കാരിനെ പുകഴ്ത്തിയും കോണ്‍ഗ്രസിനെ വിമര്‍ശിച്ചുമുള്ള എന്‍എസ്എസ് നിലപാട് പ്രഖ്യാപനത്തില്‍ ഒരു ആശങ്കയുമില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. എന്‍എസ്എസിനെ അനുനയിപ്പിക്കാന്‍ ഒരു നീക്കത്തിനും തയാറാല്ലെന്ന് വ്യക്തമാക്കുകയാണ് സതീശന്‍.
സ്വന്തമായി നിലപാടെടുക്കാനുള്ള പൂര്‍ണ സ്വാതന്ത്ര്യം എന്‍എസ്എസിനുണ്ട്. അവരുടെ നിലപാടിനെതിരെ പരാതിയോ ആക്ഷേപമോ ആരോപണമോ കോണ്‍ഗ്രസ് ഉന്നയിച്ചിട്ടില്ല. എന്‍എസ്എസിന്റെയും എന്‍എന്‍ഡിപിയുടെയും തീരുമാനത്തില്‍ ഒരു ആശങ്കയുമില്ലെന്നും സതീശന്‍ പറഞ്ഞു.
കപട ഭക്തി കാണിക്കുന്ന സര്‍ക്കാരിന്റെ അയ്യപ്പ സംഗമവുമായി സഹകരിക്കില്ല എന്നത് യുഡിഎഫിന്റെ രാഷ്ട്രീയ തീരുമാനമാണ്. അത് തിരുത്താനോ മാറ്റാനോ ഒരു ശക്തിക്കും സാധിക്കില്ല. ന്യൂനപക്ഷ വര്‍ഗീയതയ്ക്കും ഭൂരിപക്ഷ വര്‍ഗീയതയ്ക്കും എതിരാണ് യുഡിഎഫ്. എന്നാല്‍ കേരളത്തിലെ സിപിഎം പ്രീണന നയവുമായി പോകുകയാണെന്നും സതീശന്‍ വ്യക്തമാക്കി.
ALSO READ : പ്രതിഷേധങ്ങൾക്ക് പുല്ലുവില; നിലപാടിൽ ഉറച്ച് സുകുമാരൻ നായര്‍
എന്‍എസ്എസിന്റെ നിലപാട് ഒരു പ്രശ്‌നമല്ലെന്ന് സതീശന്‍ പറയുമ്പോഴും യുഡിഎഫില്‍ അതല്ല നിലപാട്. എന്‍എസ്എസുമായി ചര്‍ച്ച നടത്തണമെന്നാണ് മുസ്ലീം ലീഗിന് അഭിപ്രായമുണ്ട്. ആവശ്യമെങ്കില്‍ ലീഗ് മധ്യസ്ഥത വഹിക്കാം എന്നും വ്യക്തമാക്കിയിട്ടുണ്ട്. എന്‍എസ്എസ്, എസ്എന്‍ഡിപി തുടങ്ങിയ സംഘടനകളെ പിണക്കേണ്ട എന്നാണ് ലീഗ് ആവര്‍ത്തിച്ച് വ്യക്തമാക്കുന്നത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here