പ്രതിഷേധങ്ങൾക്ക് പുല്ലുവില; നിലപാടിൽ ഉറച്ച് സുകുമാരൻ നായര്‍

സര്‍ക്കാര്‍ അനുകൂല നിലപാടിനെ തുടർന്ന് വിമർശനങ്ങൾ ഉയരുമ്പോഴും നിലപാടിലുറച്ച് നിൽക്കുകയാണ് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായര്‍. താൻ രാഷ്ട്രീയ നിലപാട് പറഞ്ഞു കഴിഞ്ഞതാണ്, കൂടുതലൊന്നും പറയാനില്ലെന്ന് ജി സുകുമാരൻ നായര്‍ മാധ്യമങ്ങളോട് വ്യക്തമാക്കി. പ്രതിഷേധങ്ങളെ എങ്ങനെ നോക്കിക്കാണുന്നു എന്ന ചോദ്യത്തിന് പ്രതിഷേധിക്കേണ്ടവര്‍ പ്രതിഷേധിച്ചോട്ടെയെന്നും അത് നേരിട്ടോളാണെന്നുമാണ് സുകുമാരൻ നായര്‍ മറുപടി നൽകിയത്.
ചങ്ങനാശ്ശേരി പെരുന്നയിലെ എൻഎസ്എസ് ആസ്ഥാനത്തെ പൊതുയോഗത്തിനെത്തിയപ്പോഴായിരുന്നു സുകുമാരൻ നായരുടെ പ്രതികരണം. പറഞ്ഞ നിലപാടിനെക്കുറിച്ച് പിന്നെയും പിന്നെയും ചോദിക്കേണ്ടതില്ലെന്നും സുകുമാരൻ നായര്‍ പറഞ്ഞു. നായർ സർവീസ് സൊസൈറ്റിയുടെ വരവ്, ചെലവ് കണക്കുകൾ അംഗീകരിക്കുന്നതിനുള്ള പൊതുയോഗമാണ് പെരുന്നയിലെ എൻഎസ്എസ് ആസ്ഥാനത്തെ പ്രതിനിധിസഭാ മന്ദിരത്തിൽ നടക്കുന്നത്.
ശബരിമല വിഷയത്തിലെ ജനറൽ സെക്രട്ടറി തന്റെ നിലപാട് യോഗത്തിൽ പങ്കെടുക്കുന്നവരെ അറിയിക്കാനിടയുണ്ട്. വിവിധ ഇടങ്ങളിലെ കരയോഗങ്ങൾ കേന്ദ്രീകരിച്ച് ഉയരുന്ന പ്രതിഷേധങ്ങളും ചർച്ചയായേക്കും.സുകുമാരൻ നായരുടെ എൽഡിഎഫ് അനുകൂല നിലപാടിൽ പ്രതിഷേധിച്ച് ചങ്ങനാശ്ശേരിയിലെ ഒരു കുടുംബം രാജി പ്രഖ്യാപനം നടത്തിയിരുന്നു. അതേ ആവശ്യം ഉന്നയിച്ച് ഈരാറ്റുപേട്ടയിലും പത്തനംതിട്ടയിലെ രണ്ടിടങ്ങളിലും ബാനറുകൾ പ്രത്യക്ഷപ്പെട്ടിരുന്നു.
പമ്പയില്‍ നടന്ന ആഗോള അയ്യപ്പ സംഗമത്തില്‍ പ്രതിനിധിയെ അയച്ചതിന് പിന്നാലെയാണ് സുകുമാരന്‍ നായര്‍ സര്‍ക്കാര്‍ അനുകൂല നിലപാടുമായി രംഗത്ത് എത്തിയത്. സര്‍ക്കാരിനെ പിന്തുണയ്ക്കുക മാത്രമല്ല കോണ്‍ഗ്രസിനേയും ബിജെപിയേയും രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തിരുന്നു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here