സംഘപരിവാറിൻ്റെ ക്രൈസ്തവ വേട്ടയില്‍ ഭയന്ന് ഒഡീഷയില്‍ കൂട്ടപലായനം; ബിജെപി ഭരിക്കുന്ന സംസ്ഥാനത്ത് പോലീസില്‍ നിന്ന് പോലും നീതി അന്യം

ബിജെപി ഭരിക്കുന്ന ഒഡീഷയില്‍ ക്രൈസ്തവര്‍ക്കു നേരെ തീവ്രഹിന്ദുത്വ ശക്തികളുടെ ആക്രമണത്തില്‍ ഭയന്ന് ഗ്രാമവാസികള്‍ വീടുകള്‍ ഉപേക്ഷിച്ച് പലായനം ചെയ്യുന്നു. കൊരാപുട്ട് (Koraput) ജില്ലയിലെ നാരായണ്‍പട്‌ന (Narayanpatna) ബോണ്ട്ഗാവ് (Bondhugaon) എന്നീ ഗ്രാമങ്ങളില്‍പ്പെട്ട ക്രൈസ്തവ വിശ്വാസികളാണ് സ്വന്തം വീട് ഉപേക്ഷിച്ച് പോകുന്നത്. കഴിഞ്ഞ ഞായറാഴ്ചയും ഒരു സംഘം സാമൂഹ്യവിരുദ്ധര്‍ ഇവര്‍ക്കു നേരെ അക്രമണംം അഴിച്ചുവിട്ടിരുന്നു. ദിവസങ്ങളായി തുടരുന്ന അതിക്രമങ്ങളില്‍ സംരക്ഷണം തേടി രാഷ്ട്രീയ ക്രിസ്ത്യന്‍ മോര്‍ച്ച എന്ന സംഘടന രാഷ്ട്രപതിക്കും മറ്റും നിവേദനം നല്‍കിയതിന്റെ പിന്നാലെ ഉണ്ടായത് വലിയ തോതിലുള്ള ആക്രമണം ആയിരുന്നു.

ക്രിസ്ത്യാനികളായ ദലിത്- ആദിവാസി വിഭാഗങ്ങളില്‍ ഉള്ളവരെ തിരഞ്ഞു പിടിച്ചാണ് ശാരീരികമായി അക്രമിക്കുന്നത്. അവരുടെ സ്വത്തു വകകള്‍ നശിപ്പിക്കുന്നതോടൊപ്പം ഹിന്ദു മതത്തിലേക്ക് തിരിച്ചു പോകണമെന്നാണ് ഹിന്ദുത്വ സംഘടനയിലുളളവരുടെ ഭീഷണി. തുടരെത്തുടരെ ഉണ്ടാകുന്ന സംഘടിത അക്രമങ്ങളില്‍ ഭയന്ന് ഗ്രാമവാസികള്‍ കൂട്ടത്തോടെ വനാന്തരങ്ങളിലേക്ക് പലായനം ചെയ്യുകയാണെന്ന് കാത്തലിക് കണക്ട് (Catholic Connect) റിപ്പോര്‍ട്ട് ചെയ്യുന്നു.

ഞായറാഴ്ച നാരായണ്‍പട്‌നയിലും ബോണ്ട്ഗാവിലുമുണ്ടായ മൂന്ന് വ്യത്യസ്ത അക്രമങ്ങളില്‍ ക്രിസ്ത്യാനികളെ ഒരു സംഘം തിരഞ്ഞുപിടിച്ച് കായികമായി ആക്രമിക്കുന്നതോടൊപ്പം ഗ്രാമം വിട്ടുപോകാന്‍ ഭീഷണിപ്പെടുത്തുകയും ചെയ്തു. വീടുകള്‍ തല്ലിത്തകര്‍ക്കുന്നതോടൊപ്പം വളര്‍ത്തുമൃഗങ്ങളെയും മറ്റ് സ്വത്തു വകകളും പിടിച്ചെടുക്കുന്നതും പതിവാണ്. പോലീസിന്റേയോ ജില്ലാ ഭരണകൂടത്തിന്റെ ഭാഗത്തു നിന്നോ യാതൊരു സംരക്ഷണവും ഇവര്‍ക്ക് ലഭിക്കാറില്ല.

ഏതാനും ദിവസങ്ങള്‍ക്കു മുമ്പാണ് ഒഡീഷയില്‍ ട്രെയിനില്‍ യാത്ര ചെയ്യുകയായിരുന്ന കന്യാസ്ത്രീയേയും ഒപ്പമുണ്ടായിരുന്ന മൂന്ന് പെണ്‍കുട്ടികളേയും മതപരിവര്‍ത്തനം ആരോപിച്ച് ഒരു സംഘം ബജ്രംഗ്ദള്‍ പ്രവര്‍ത്തകര്‍ ട്രെയിനില്‍ നിന്ന് പിടിച്ചിറക്കി ആക്രമിച്ചത് പോലീസ് സാന്നിധ്യത്തിലായിരുന്നു അതിക്രമങ്ങള്‍ അരങ്ങേറിയത്. കഴിഞ്ഞ മാസം 25ന് എറണാകുളം സ്വദേശികളായ രണ്ട് വൈദികരെ അക്രമികള്‍ അതിക്രൂരമായി മര്‍ദ്ദിക്കുകയും പണം തട്ടിയെടുക്കുകയും ചെയ്ത സംഭവമുണ്ടായി.

ALSO READ : മതപരിവര്‍ത്തനം ആരോപിച്ച് കന്യാസ്ത്രീയെ ഓടുന്ന ട്രെയിനില്‍ നിന്ന് പിടിച്ചിറക്കി ബജ്രംഗ് ദള്‍; ബിജെപിയുടെ ഒഡീഷയില്‍ ക്രൈസ്തവ പീഡനം തുടര്‍ക്കഥ

ഒഡിഷയിലെ സാംബല്‍പുര്‍ കുച്ചിന്‍ഡ ചര്‍വാച്ചിയില്‍ കാര്‍മല്‍ നികേതന്‍ ആശ്രമത്തിലുണ്ടായ ആക്രമണത്തില്‍ പരിക്കേറ്റ വൈദികര്‍ മഞ്ഞുമ്മല്‍ സെയ്ന്റ് ജോസഫ്‌സ് ഇപ്പോഴും ആശുപത്രിയില്‍ ചികിത്സയിലാണ്. ഫാ. ലീനസ് പുത്തന്‍വീട്ടിലും (90) ഫാ. സില്‍വിന്‍ കളത്തിലിനുമാണ് (43) അതിക്രൂരമായ മര്‍ദ്ദനമേറ്റത്. പോലീസില്‍ പരാതിപ്പെട്ടതുകൊണ്ട് യാതൊരു ഫലവുമില്ലെന്ന് നാട്ടുകാര്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട്. ബിജെപി അധികാരത്തില്‍ വന്ന കാലം മുതല്‍ ക്രൈസ്തവരെ തിരഞ്ഞുപിടിച്ച് അക്രമിക്കുന്നത് പതിവാക്കിയിരിക്കയാണ്.

ALSO READ : ഒഡീഷയിൽ പള്ളിയിൽ പോലീസ് നടത്തിയത് നരനായാട്ട്; സ്ത്രീകളുടെ വസ്ത്രം വലിച്ചുകീറി, കുട്ടികളെ പോലും തല്ലി; റിപ്പോര്‍ട്ട് പുറത്ത്

2008ല്‍ ഒഡീഷയിലെ കാണ്ഡമാലില്‍ ക്രൈസ്തവര്‍ക്ക് നേരെ ഉണ്ടായസംഘടിതമായ കലാപങ്ങള്‍ക്ക് സമാനമായ അന്തരീക്ഷമാണ് ഇപ്പോഴുള്ളതെന്നാണ് രാഷ്ട്രീയ ക്രിസ്ത്യന്‍ മോര്‍ച്ചയുടെ പരാതി. അതിക്രമങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച ജുഡീഷ്യല്‍ കമ്മീഷന്റെ കണക്ക് പ്രകാരം 38 പേരാണ് കാണ്ഡമാലിലെ കലാപത്തില്‍ കൊല്ലപ്പെട്ടത്. ഇരുപതിനായിരത്തോളം വീടുകളും 80ലധികം പള്ളികളും തീവച്ച് നശിപ്പിക്കപ്പെട്ടതായും പതിനായിരത്തോളം കുടുംബങ്ങള്‍ ഭവനരഹിതരായതായും കമ്മീഷന്‍ കണ്ടെത്തിയിരുന്നു.

ALSO READ : മലയാളി വൈദികനെ റോഡിൽ വലിച്ചിഴച്ച് ഒഡീഷ പോലീസ്!! അതിക്രമങ്ങൾ വർദ്ധിച്ചിട്ടും ക്രിസംഘികളും മെത്രാന്മാരും മൗനത്തിൽ

ബിജെപിയും വിശ്വഹിന്ദു പരിഷത്തുമായിരുന്നു കാണ്ഡമാല്‍ അക്രമങ്ങള്‍ക്ക് പിന്നില്‍. ബിജെപിയുടെ എംഎല്‍എ ആയിരുന്ന മനോജ് പ്രധാനാണ് കലാപത്തിനു നേതൃത്വം കൊടുത്തവരില്‍ പ്രമുഖന്‍. ലക്ഷ്മണാനന്ദ സരസ്വതി എന്ന ഹിന്ദു സന്യാസിയുടെ കൊലപാതകമാണ് കലാപത്തിനുള്ള പ്രകോപനമായി പറയപ്പെടുന്നത്.
കാണ്ഡമാലിന് സമാനമായ സ്ഥിതിവിശേഷമാണ് ഇപ്പോള്‍ കൊരപുട്ട് ജില്ലയിലെ ഗ്രാമങ്ങളില്‍ നിലനില്‍ക്കുന്നത് എന്നാണ് ക്രിസ്ത്യന്‍ സംഘടനകള്‍ പറയുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top