പ്ലാസ്റ്റിക്കിനെതിരെ വടിയെടുത്ത് ഹൈക്കോടതി; കുപ്പിയുമായി ഹൈറേഞ്ച് കയറുന്നവർ സൂക്ഷിക്കുക

കേരളത്തിൻ്റെ മലയോര മേഖലകൾ, പ്രത്യേകിച്ച് ഹിൽ സ്റ്റേഷനുകൾ പ്ലാസ്റ്റിക് മാലിന്യങ്ങളുടെ കൂമ്പാരമാകുന്നു എന്ന് നിരീക്ഷിച്ചാണ് ഹൈക്കോടതിയുടെ കർശന ഇടപെടൽ. ഈ പ്രദേശങ്ങളിൽ പ്ലാസ്റ്റിക് കുപ്പികളുമായി ഇനി പ്രവേശിപ്പിക്കില്ല. ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്ക് കുപ്പികൾക്കാണ് വിലക്ക്.
മലയോര മേഖലകളിലെ വിവാഹങ്ങളിലും ഔദ്യോഗിക പരിപാടികളിലും പ്ലാസ്റ്റിക് കുപ്പികൾ ഉപയോഗിക്കുന്നതിന് വിലക്കുണ്ട്. 5 ലിറ്ററിൽ താഴെയുള്ള കുടിവെള്ളക്കുപ്പികൾക്കും 2 ലിറ്ററിൽ താഴെയുള്ള സോഡ കുപ്പികൾക്കും നിരോധനം ബാധകമാണെന്ന് കോടതി വ്യക്തമാക്കി.
ഒക്ടോബർ 2 ഗാന്ധി ജയന്തി മുതൽ പ്രാബല്യത്തിൽ വരുന്നവിധം നടപടികൾ സ്വീകരിക്കാൻ സർക്കാരിന് സമയം നൽകിയാണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസും ജസ്റ്റിസ് പി ഗോപിനാഥും അടങ്ങുന്ന ബെഞ്ചിൻ്റെ ഉത്തരവ്. ഹോട്ടലുകൾ, ഓഡിറ്റോറിയങ്ങൾ, സമാനമായ മറ്റു വേദികൾ എന്നിവക്കെല്ലാം നിരോധനം ബാധകമാണ്.
ജില്ലാ ഭരണകൂടങ്ങളും തദ്ദേശ സ്ഥാപനങ്ങളും ഇടപെട്ട് വാട്ടർ കിയോസ്ക്കുകൾ സ്ഥാപിക്കുകയും ഗ്ലാസ് വാട്ടർബോട്ടിൽ, ചെമ്പ് വാട്ടർ ബോട്ടിലുകൾ തുടങ്ങിയ ബദൽ മാർഗ്ഗങ്ങൾ മലയോര വിനോദസഞ്ചാര മേഖലകളിൽ ലഭ്യമാക്കണം. ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഇവിടേക്ക് കൊണ്ടുപോകുന്നതിനും വിലക്കുണ്ട്.
തദ്ദേശ സ്ഥാപനങ്ങൾ, മലിനീകരണ നിയന്ത്രണ ബോർഡ്, പോലീസ് എന്നിവരെ ഏകോപിപ്പിച്ച് നടപടികൾ സ്വീകരിക്കാൻ ചീഫ് സെക്രട്ടറിയെ കോടതി ചുമതലപ്പെടുത്തിയിട്ടുണ്ട്. പ്ലാസ്റ്റിക് നിയന്ത്രണം ഹോട്ടലുകൾക്ക് അടക്കം സ്ഥാപനങ്ങളുടെ ലൈസൻസ് വ്യവസ്ഥകളുടെ ഭാഗമാക്കാനും കോടതി നിർദ്ദേശിച്ചിട്ടുണ്ട്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here