അതെ, ഓപ്പറേഷന്‍ സിന്ദൂറില്‍ നഷ്ടങ്ങളുണ്ടായി… ആവര്‍ത്തിച്ച് സംയുക്ത സേനാ മേധാവി ജനറല്‍ അനില്‍ ചൗഹാന്‍

ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യക്കും നഷ്ടങ്ങളുണ്ടായി എന്ന് ആവര്‍ത്തിച്ച് സംയുക്ത സേനാ മേധാവി ജനറല്‍ അനില്‍ ചൗഹാന്‍. പുണെയിലെ സാവിത്രിഭായ് ഫൂലെ സര്‍വകലാശാലയില്‍ ‘ഭാവിയിലെ യുദ്ധങ്ങളും യുദ്ധമുറകളും’ എന്ന വിഷയത്തില്‍ സംസാരിക്കുമ്പോഴാണ് വിവാദപരാമര്‍ശം ആവര്‍ത്തിച്ചത്. സായുധസേനകളുടെ കാര്യത്തിൽ താല്‍ക്കാലിക നഷ്ടങ്ങളെക്കാൾ മൊത്തത്തിലുള്ള നേട്ടത്തിനാണ് പ്രാധാന്യമെന്നും അദ്ദേഹം പറഞ്ഞു.
യുദ്ധവിമാനങ്ങള്‍ നഷ്ടമായോ, എത്ര റഡാറുകള്‍ തകര്‍ന്നു മുതലായ വിവരങ്ങള്‍ പുറത്തു വിടുന്നതില്‍ തെറ്റില്ല. അപ്പോഴും നഷ്ടങ്ങളേക്കാള്‍ ഫലത്തിന് മുന്‍ഗണന നല്‍കണം. ഒരു ക്രിക്കറ്റ് മത്സരത്തില്‍ ഒരു ടീം വിജയിക്കുമ്പോള്‍ അവിടെ എത്ര വിക്കറ്റ്, ബോള്‍, കളിക്കാര്‍ എന്ന ചോദ്യത്തിന് അടിസ്ഥാനമില്ലെന്നും ജനറല്‍ അനില്‍ ചൗഹാന്‍ ചൂണ്ടിക്കാട്ടി.
സൈനിക നടപടികളിൽ തിരിച്ചടികള്‍ ഉണ്ടാകും. ഇത്തരത്തിലുള്ള ഒരു നടപടിയും പരിപൂര്‍ണമായി കുറ്റമറ്റതായി നടപ്പിലാക്കാന്‍ സാധിക്കില്ല. അത് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. കുറവുകള്‍ തിരിച്ചറിഞ്ഞ് സ്വയം പരിഷ്‌കരിക്കുമ്പോൾ ഏത് നടപടിയും മികവുറ്റതാകും. അതാണ് ഇന്ത്യന്‍ സേനാവിഭാഗങ്ങള്‍ ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യന്‍ സേനാ വിഭാഗങ്ങള്‍ക്ക് ഉണ്ടായ നഷ്ടങ്ങളെ കുറിച്ച് കേന്ദ്രസര്‍ക്കാര്‍ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ഇതില്‍ പ്രതിപക്ഷം അടക്കം രൂക്ഷമായ വിമര്‍ശനം ഉന്നയിക്കുന്നതിന് ഇടയിലാണ് സംയുക്ത സേനാ മേധാവി ഈ പരാമര്‍ശങ്ങള്‍ ആവർത്തിക്കുന്നത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here