‘മോദിയോട് പറയൂ’; സ്ത്രീകളോടുള്ള ഭീകരരുടെ പരിഹാസം ക്ഷമിക്കാൻ കഴിയില്ല; ‘ഓപ്പറേഷൻ സിന്ദൂര്‍’ പിറന്നത് ഇങ്ങനെ

പഹല്‍ഗാമിന്റെ സൗന്ദര്യം കുടുംബത്തോടെ ആസ്വദിക്കാന്‍ എത്തിയ സാധാരണക്കാരാണ് ഭീകരവാദികളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. മുഴുവനും പുരുഷന്‍മാര്‍. ഭാര്യക്കും മക്കള്‍ക്കും മുന്നില്‍ വച്ച് ക്രൂരമായി കൊല്ലപ്പെട്ടവര്‍. തങ്ങളെക്കൂടി കൊല്ലാന്‍ ആവശ്യപ്പെട്ട് അലറിക്കരഞ്ഞ സ്ത്രീകളോട് ഭീകരര്‍ പരിഹാസത്തോടെ നല്‍കിയ മറുപടി ‘പോയി മോദിയോട് പറയൂ’ എന്നായിരുന്നു. ആ ധാര്‍ഷ്ട്യം സഹിക്കാന്‍ ഇന്ത്യ തയാറല്ലായിരുന്നു.

അന്ന് മുതല്‍ തുടങ്ങിയതാണ് ഇന്ത്യ തിരിച്ചടിക്കായുള്ള തയാറെടുപ്പുകള്‍. ഏറെ നിര്‍ണായകമായ സൗദി സന്ദര്‍ശനം വെട്ടിച്ചുരുക്കി പ്രധാനമന്ത്രി മോദി ഇന്ത്യയില്‍ തിരിച്ചെത്തി. വിമാനത്താവളത്തില്‍ തന്നെ അടിയന്തര യോഗം. പിന്നീടുളള ദിവസങ്ങള്‍ കൂടിയാലോചനകളുടേയും തിരിച്ചടിക്കുള്ള തയാറെടുപ്പിന്റേതുമായിരുന്നു. പ്രതിരോധമന്ത്രി, ആഭ്യന്തരമന്ത്രി, ദേശീയ സുരക്ഷാ ഉപദേഷ്ടാവ്, സേനാ മേധാവിമാര്‍ ഇങ്ങനെ പലരുമായും പ്രധാനമന്ത്രിയുടെ ചര്‍ച്ചകള്‍ പുരോഗമിച്ചു. പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയേയും ചര്‍ച്ചക്ക് ക്ഷണിച്ച് ഇന്ത്യ ഒറ്റക്കെട്ടാണെന്ന സന്ദേശം നല്‍കി. വിവിധ രാജ്യങ്ങളുടെ പിന്തുണയും ഉറപ്പിച്ചു.

തിരിച്ചടിക്ക് സേന വിഭാഗങ്ങള്‍ക്ക് പൂര്‍ണ സ്വതന്ത്ര്യം നല്‍കി. എങ്ങനെ, എപ്പോള്‍ വേണമെന്ന് സൈന്യത്തിന് തീരുമാനിക്കാം എന്ന് പ്രധാനമന്ത്രി തന്നെ നേരിട്ട് അറിയിച്ചു. തുടര്‍ന്നാണ് ഇന്നലെ തിരിച്ചടിക്ക് ഇന്ത്യന്‍ സൈന്യം തുടക്കമിട്ടത്. ആദ്യം മുതല്‍ തന്നെ പാകിസ്ഥാന്‍ തിരിച്ചടി ഭയന്നിരുന്നു. എന്നാല്‍ അവരുടെ പ്രതീക്ഷകള്‍ക്ക് അപ്പുറമായിരുന്നു ഇന്ത്യയുടെ പ്രഹരം.

നമ്മുടെ സഹോദരിമാരുടെ സിന്ദൂരം മായ്ച്ച പാക് ഭീകരതയ്ക്കുള്ള തിരിച്ചടിക്ക് ഇന്ത്യ നല്‍കിയ പേരും പ്രസക്തമാണ്. ഓപ്പറേഷന്‍ സിന്ദൂര്‍. ഇല്ല, പഹൽഗാമിലെ ക്രൂരത ഇന്ത്യ ഒരു കാലത്തും മറക്കില്ല, അതുപോലെ ഭീകരതയെ പാലൂട്ടി വളർത്തുന്ന പാകിസ്ഥാനും ഈ തിരിച്ചടി ഒരിക്കലും മറക്കാൻ കഴിയില്ല. ഇത് ഇവിടെ അവസാനിക്കുകയുമില്ല.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top