സിന്ധു നദീജലക്കരാര്‍ റദ്ദാക്കല്‍ യഥാര്‍ത്ഥ സര്‍ജിക്കല്‍ സ്‌ട്രൈക്ക്; യുദ്ധകാലത്തും സ്വീകരിക്കാത്ത നടപടി; പാകിസ്ഥാന്റെ അടിവേര് മാന്തും

പഹല്‍ഗാമിലെ ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്ഥാനെതിരെ ഇന്ത്യ നൽകുന്ന തിരിച്ചടികളില്‍ ഏറ്റവും പ്രധാനം സിന്ധു നദീജലകരാര്‍ മരവിപ്പിക്കുന്നതാണ്. പാകിസ്ഥാന്റെ നിലനില്‍പ്പിനെ പോലും ബാധിക്കുന്ന യഥാര്‍ത്ഥ സര്‍ജിക്കല്‍ സ്‌ട്രൈക്കായാണ് ഈ തീരുമാനത്തെ വിലയിരുത്തുന്നത്. ഇൻഡസ് നദികളിൽ നിന്നുള്ള വെള്ളത്തിന് നിയന്ത്രണമുണ്ടാകുന്ന സാഹചര്യം ഉണ്ടായാൽ കടുത്ത വരള്‍ച്ചയും ഭക്ഷ്യക്ഷാമവുമാകും ഈ പാകിസ്ഥാന് അനുഭവിക്കേണ്ടി വരിക.
1960ല്‍ നിലവില്‍ വന്നതാണ് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സിന്ധു നദീജലകരാര്‍. ഇന്ത്യാ പാക് യുദ്ധം നടന്നപ്പോള്‍ പോലും ഈ കരാര്‍ ഇന്ത്യ പാലിച്ചിരുന്നു. എന്നാല്‍ കാശ്മീരില്‍ കടന്ന് നിരപരാധികളായ വിനോദസഞ്ചാരികളെ വെടിവച്ച് കൊന്നത് ഒരുതരത്തിൽ സഹിക്കാന്‍ കഴിയില്ലെന്ന സന്ദേശമാണ് സുപ്രധാനമായ ഈ കരാര്‍ മരവിപ്പിച്ചതിലൂടെ മോദി സര്‍ക്കാര്‍ നല്‍കുന്നത്.
ലോകബാങ്കിന്റെ മധ്യസ്ഥതയില്‍ വന്നതാണ് ഈ കരാര്‍. ഇതുപ്രകാരം സിന്ധു നദിയുടെ ഭാഗമായ കിഴക്കോട്ടൊഴുകുന്ന ബിയാസ്, രവി, സത്ലജ് നദികളുടെ നിയന്ത്രണം ഇന്ത്യക്കാണ്. പടിഞ്ഞാറോട്ട് ഒഴുകുന്ന സിന്ധു, ചെനാബ്, ഝലം നദികളുടെ നിയന്ത്രണം പാക്കിസ്ഥാനും. ജലം പങ്കുവയ്ക്കുന്നതിലും കരാറില്‍ കണക്കുണ്ട്. . പാക്കിസ്ഥാന് 99 ബില്ല്യന്‍ ക്യുബിക് മീറ്റര്‍ വെള്ളവും ഇന്ത്യയ്ക്ക് 41 ബില്ല്യന്‍ ക്യുബിക് മീറ്റര്‍ വെള്ളവുമാണ് ലഭിച്ചിരുന്നത്. ഇത് റദ്ദായാൽ പാകിസ്ഥാന്‍ പാടെ തകരും.
പാകിസ്ഥാന്റെ പ്രധാന ജലസ്രോതസാണ് ഇത്. പൂർണമായി ജലവിതരണം നിർത്തിവയ്ക്കുക അല്ലെങ്കിൽ പോലും ഇതിൽ ഇന്ത്യ പുതുതായി എടുക്കുന്ന ഏത് തീരുമാനവും പാക്കിസ്ഥാനെ ദീർഘകാല അടിസ്ഥാനത്തിൽ ബാധിക്കും. ജലസേചനത്തിനും കൃഷിക്കുമടക്കം ഉപയോഗിക്കുന്ന ജലത്തിൻ്റെ കാര്യത്തിൽ പ്രതിസന്ധി ഉണ്ടായാൽ വരള്‍ച്ചയും ഭക്ഷ്യക്ഷാമവും പാകിസ്ഥാൻ നേരിടും. ജനം പട്ടിണിയിലായാല്‍ അത് സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭമായി മാറുമെന്നും ഉറപ്പാണ്.
അതേസമയം പാകിസ്ഥാനിലേക്കുള്ള ഒഴുക്ക് ഉടനടി തടയാൻ ഇന്ത്യ ഉദ്ദേശിക്കുന്നില്ല. അതുകൊണ്ടാണ് കരാർ റദ്ദാക്കുമെന്ന് പറയാതെ മരവിപ്പിക്കുന്നു എന്ന് മാത്രം പറഞ്ഞിരിക്കുന്നത്. കരാർ പ്രകാരമുള്ള വെള്ളമൊഴുക്കിനെ മോണിട്ടർ ചെയ്യുന്നത് അടക്കമുള്ള സകല കാര്യങ്ങളിൽ നിന്നും മാറിനിൽക്കുകയാകും ഇന്ത്യ ചെയ്യുക. ഇതോടെ ജലപ്രവാഹം സംബന്ധിച്ച മുന്നറിയിപ്പ് നിർദേശങ്ങൾ പാക്കിസ്ഥാന് കിട്ടാതെയാകും. ഇത് വെള്ളപ്പൊക്കം അടക്കം ദുരന്തങ്ങള്‍ക്ക് കാരണമാകും. വരള്‍ച്ച കണക്കിലെടുത്തുളള മുന്നൊരുക്കങ്ങളേയും ബാധിക്കും.
ഒറ്റയടിക്ക് പൂർണമായി ഒഴുക്ക് തടയാന്‍ ഇന്ത്യക്ക് സംവിധാനമില്ല. വെള്ളം വഴിതിരിച്ച് വിടാനോ സ്വന്തം ഉപയോഗത്തിന് മാറ്റാനോ നിലവിൽ ക്രമീകരണമില്ല. അതിനാൽ പാക്കിസ്ഥാന് അടിയന്തര ഭീഷണിയില്ല എന്ന് പറയാം. പക്ഷെ ഈ നിയന്ത്രണം തുടർന്നാൽ സമീപഭാവിയിൽ തന്നെ പാക്കിസ്ഥാൻ പ്രതിസന്ധിയിലാകും. ഇത്തരത്തിലുള്ള സമ്മർദ്ദം നൽകാൻ തന്നെയാണ് ഇന്ത്യ ഉദ്ദേശിക്കുന്നതും.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here