കോംഗോ വൈറസ് ഭീതിയില്‍ ലോകം; പാക്കിസ്ഥാനില്‍ മൂന്ന് മരണം; ഇന്ത്യയും ജാഗ്രതയില്‍

പാക്കിസ്ഥാനില്‍ കോംഗോ വൈറസ് ബാധ പടര്‍ന്നു പിടിക്കുന്നു. മൂന്ന് മരണങ്ങള്‍ ആണ് ഇതിനോടകം റിപ്പോര്‍ട്ട് ചെയ്തത്. കറാച്ചിയില്‍ ഒരാളും ഖൈബര്‍ പക്തൂണ്‍ഖ്വയില്‍ രണ്ട് മരണവും റിപ്പോര്‍ട്ട് ചെയ്തു. 25 വയസ്സുള്ള മത്സ്യത്തൊഴിലാളിയാണ് വൈറസ് ബാധയേറ്റ് മരിച്ചവരില്‍ ഒരാള്‍. ഇയാള്‍ക്ക് ഈ മാസം 16 മുതല്‍ കടുത്ത പനി, പേശിവേദന, ചുമ, വയറിളക്കം, രക്തസ്രാവം, ബോധം തുടങ്ങിയ ലക്ഷണങ്ങള്‍ ആദ്യമായി അനുഭവപ്പെട്ടതായി ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
രോഗബാധിതരായ മൃഗങ്ങളുടെ രക്തത്തിലൂടെയും ടിഷ്യൂകളിലൂടെയും സമ്പര്‍ക്കം വഴി പകരുന്ന ഗുരുതരമായ വൈറല്‍ രോഗമാണ് കോംഗോ വൈറസ്. ബലിമൃഗങ്ങളുടെ എണ്ണം ഉയര്‍ന്നതും കശാപ്പ് വര്‍ധനവുമാണ് കൂടുതല്‍ ഇടങ്ങളിലേയ്ക്ക് രോഗം പടരാന്‍ കാരണമെന്നാണ് ആരോഗ്യവകുപ്പിന്റെ നിഗമനം.
രോഗബാധയേറ്റ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധനയ്ക്കായി രക്തസാമ്പിളുകള്‍ ശേഖരിച്ചു തുടങ്ങി. കൂടാതെ, രോഗം സ്ഥിരീകരിച്ചവരുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ട ആളുകളെ കണ്ടെത്താനും ശ്രമങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. മരിച്ചവരുടെ വീടുകളില്‍ കഴിഞ്ഞ ദിവസം ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി.
വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ വിമാനത്താവളത്തിലടക്കം പരിശോധന കര്‍ശനമാക്കുകയും ചെയ്തിട്ടുണ്ട്. രാജ്യത്തിനകത്തും പുറത്തുമായ സഞ്ചരിക്കുന്നവര്‍ വൈറസ് ബാധ പരിശോധനയ്ക്ക് വിധേയമാകണമെന്ന കര്‍ശന നിര്‍ദേശം പാക്കിസ്ഥാന്‍ നല്‍കിയിട്ടുണ്ട്. അതേസമയം, പാക്കിസ്ഥാനില്‍ രോഗ ബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ കേന്ദ്ര ആരോഗ്യമന്ത്രാലയം സ്ഥിതിഗതികള്‍ സസൂക്ഷ്മം നിരീക്ഷിച്ചു വരുകയാണ്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here