പന്തളത്ത് സ്വാമി അയ്യപ്പന്‍ ബസ് സ്റ്റാന്‍ഡ്; തിരഞ്ഞെടുപ്പ് അടുത്തപ്പോള്‍ എങ്ങും ഭക്തിമയം

തദ്ദേശ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തതോടെ ശബരിമലയും അയ്യപ്പനുമെല്ലാം വലിയ ചര്‍ച്ചാ വിഷയം. നാളെ സംസ്ഥാന സര്‍ക്കാരും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും സംഘടിപ്പിക്കുന്ന ആഗോള അയ്യപ്പ സംഗമം പമ്പാതീരത്ത് നടക്കാനിരിക്കുകയാണ്. ബിജെപി അടക്കമുള്ള സംഘപരിവാര്‍ സംഘടനകള്‍ ഇതിന് ബദലായി വിശ്വാസ സംഗമവും പ്രഖ്യാപിച്ചിട്ടുണ്ട്.
ഇതിനിടയിലാണ് ബിജെപി ഭരിക്കുന്ന പന്തളം നഗരസഭ പുതുതായി പണി കഴിപ്പിച്ച പുതിയ ബസ് സ്റ്റാന്‍ഡിന് സ്വാമി അയ്യപ്പന്‍ മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡ് എന്ന് പേരിടാന്‍ തീരുമാനിച്ചിരിക്കുന്നത്. നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ ഇക്കാര്യത്തില്‍ തീരുമാനമായി. ഇതില്‍ പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ക്കും അനുകൂല അഭിപ്രായമാണ്.
2023 ഓഗസ്റ്റ് 17നായിരുന്നു സ്റ്റാന്‍ഡിന്റെ നിര്‍മാണോദ്ഘാടനം നടന്നത്. ഇഴഞ്ഞ് ഇഴഞ്ഞ് നടന്ന പണി രണ്ട് വര്‍ഷമായിട്ടും പൂര്‍ത്തിയായിട്ടില്ല. എന്നാല്‍ തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തതോടെ വേഗത്തില്‍ ഉദ്ഘാടനം നടത്താനാണ് നീക്കം. ഈ മാസം 30ന് കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ സ്റ്റാന്‍ഡിന്റെ ഉദ്ഘാടനം നിര്‍വഹിക്കും. എന്നാല്‍ സ്റ്റാന്‍ഡിന്റെ പ്രവര്‍ത്തനം തുടങ്ങുന്നതില്‍ ഇനിയും കടമ്പകള്‍ ബാക്കിയിട്ടുണ്ട്.
പന്തളം ജങ്ഷന്‍ ഭാഗത്തേക്കുള്ള ബസുകള്‍ക്ക് പുതിയ റോഡ് നിര്‍മിക്കണം. ഇതിനായി സംരക്ഷണ ഭിത്തി നിര്‍മാണം തുടങ്ങിയിട്ടുണ്ട്. റോഡ് നിര്‍മാണം പൂര്‍ത്തിയാക്കിയ ശേഷം ആര്‍ടിഎ സമിതിയുടെ അനുമതി കിട്ടിയാല്‍ മാത്രമേ ബസ് സര്‍വിസുകള്‍ ഇവിടെ നിന്നു തുടങ്ങാന്‍ കഴിയൂ. ഇത് രണ്ടും 30ന് മുന്‍പ് തീരില്ലെന്ന് ഉറപ്പാണ്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here