മന്ത്രി വീണയെ വിമര്‍ശിക്കാന്‍ ഉള്‍പാര്‍ട്ടി ജനാധിപത്യമില്ല; പത്തനംതിട്ട സിപിഎമ്മില്‍ വെട്ടിനിരത്തല്‍

ആരോഗ്യമന്ത്രി വീണ ജോര്‍ജിനെതിരെ വിമര്‍ശനം ഉന്നയിച്ച പത്തനംതിട്ടയിലെ നേതാക്കള്‍ക്ക് എതിരെ നടപടി എടുത്ത് സിപിഎം. കോട്ടയം മെഡിക്കല്‍ കോളജില്‍ കെട്ടിടം തകര്‍ന്ന് സ്ത്രീ മരിച്ച സംഭവത്തിലാണ് നേതാക്കള്‍ വിമര്‍ശനവുമായി ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടത്. ഏറെ നാളായി ജില്ലയില്‍ നിലനിന്നിരുന്ന വിഭാഗീയതയുടെ തുടര്‍ച്ചയാണ് ഈ സംഭവങ്ങള്‍. പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ നിര്‍ദ്ദേശ പ്രകാരമാണ് നടപടി.
സിപിഎം ഇരവിപേരൂര്‍ ഏരിയ കമ്മിറ്റിയംഗം എന്‍ രാജീവിനെ തരംതാഴ്ത്തി. വള്ളംകുളം ലോക്കല്‍ കമ്മിറ്റിയിലേക്കാണ് തരംതാഴ്ത്തിയത്. പത്തനംതിട്ട സിഡബ്ല്യുസി മുന്‍ ചെയര്‍മാനും മുന്‍ ജില്ലാ സെക്രട്ടറി അനന്തഗോപന്റെ സഹോദരന്റെ മകനുമാണ് രാജീവ്. പോക്‌സോ കേസ് അട്ടിമറി പരാതിയിലാണ് രാജീവിനെ സി.ഡബ്ല്യു.സി ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് മാറ്റിയത്. ഇതില്‍ തന്നെ മന്ത്രി വീണ ജോര്‍ജുമായി അകല്‍ച്ചയിലായിരുന്നു.
ഇലന്തൂര്‍ ലോക്കല്‍ കമ്മിറ്റി അംഗം ജോണ്‍സണ്‍ ആണ് അച്ചടക്കനടപടി നേരിട്ട മറ്റൊരു നേതാവ്. ജോണ്‍സനെ പാര്‍ട്ടിയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു. മൂന്നു മാസത്തേക്കാണ് നടപടി. ‘വീണാ ജോര്‍ജിന് മന്ത്രി പോയിട്ട് ഒരു എം.എല്‍.എ ആയി ഇരിക്കാന്‍ അര്‍ഹതയില്ല. കൂടുതല്‍ പറയുന്നില്ല… പറയിപ്പിക്കരുത്…’ എന്നാണ് ജോണ്‍സണ്‍ ഫേസ്ബുക്കില്‍ കുറിച്ചത്.
ഏറെ നാളായി പത്തനംതിട്ട സിപിഎമ്മില്‍ വിഭാഗീയത രൂക്ഷമാണ്. സംസ്ഥാന സമിതിയില്‍ വീണ ജോര്‍ജിനെ ക്ഷണിതാവായി ഉള്‍പ്പെടുത്തിയതില്‍ ജില്ലയിലെ മുതിര്‍ന്ന നേതാവായ എ പത്മകുമാര്‍ പരസ്യമായി വിമര്‍ശനം ഉന്നയിച്ചിരുന്നു. ചതിവ്, വഞ്ചന, അവഹേളനം, 52 വര്‍ഷത്തെ ബാക്കിപത്രം, ലാല്‍ സലാം എന്നായിരുന്നു ഫേസ്ബുക്ക് പോസ്റ്റ്. വീണ ജോര്‍ജിന് അമിതമായ പരിഗണന ലഭിക്കുന്നു എന്നാണ് ഒരു വിഭാഗത്തിന്റെ പരാതി.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here