എന്‍സിപിയില്‍ നിര്‍ണായക പ്രഖ്യാപനം ഉടന്‍; അടിച്ച് പിരിഞ്ഞവര്‍ വീണ്ടും ഒന്നിക്കുന്നു; അധികാരം മുഖ്യം

കുടുംബ പാര്‍ട്ടികളില്‍ അടിപിടിയും മുന്നണി മാറ്റവും നടക്കുന്നതിനിടയില്‍ അടിച്ചു പിരിഞ്ഞ പവാര്‍ കുടുംബത്തില്‍ വീണ്ടുമൊരു ഒത്തുചേരലിന്റെ വെളുത്ത പുക ഉയരുന്നു. രാജ്യത്തെ ഏറ്റവും മുതിര്‍ന്ന രാഷ്ട്രീയ നേതാവും തന്ത്രശാലിയായ ചാണക്യനെന്ന് വിളിപ്പേരുള്ള മഹാരാഷട്രയിലെ ശരത് പവാറിന്റെ പാര്‍ട്ടിയും കുടുംബവും വീണ്ടും ഒന്നാകാനുള്ള ചരട് വലികള്‍ അണിയറയില്‍ നടക്കുന്നുണ്ട്. നാഷണല്‍ കോണ്‍ഗ്രസ് പാര്‍ട്ടി ( National Congress Party – NCP) രൂപീകരിച്ചതിന്റെ 25 ആം വര്‍ഷത്തിലാണ് പിളര്‍പ്പുണ്ടായത്.

ശരത് പവാറിന്റെ സഹോദര പുത്രനും മഹാരാഷ്ട്രയിലെ പ്രമുഖ നേതാക്കളിലൊരാളായ അജിത് പവാറും തമ്മിലുള്ള അഭിപ്രായ വ്യത്യാസത്തെത്തുടര്‍ന്നാണ് 2023ല്‍ എന്‍സിപിയില്‍ പിളര്‍പ്പുണ്ടായത്. അജിത് പവാറും കൂട്ടരും പാര്‍ട്ടി പിളര്‍ത്തി ബിജെപിക്ക് ഒപ്പം ചേര്‍ന്നത് ശരത് പവാറിനെ ഞെട്ടിച്ചു. 2024ല്‍ നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ അജിത് പക്ഷത്തെ തറപറ്റിക്കും വിധത്തില്‍ മുന്നേറാന്‍ ശരത് പവാറിന് കഴിഞ്ഞു. പക്ഷേ, ആറ് മാസം കഴിഞ്ഞ് നടന്ന മഹാരാഷ്ട നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി സഖ്യത്തിലായ അജിത് പവാറും കൂട്ടരും അട്ടിമറി വിജയം നേടി അധികാരം പിടിച്ചെടുത്തു .അജിത് പവാര്‍ ദേവേന്ദ്ര ഫഡ്‌നാവിസ് മന്ത്രി സഭയില്‍ ഉപമുഖ്യമന്ത്രിയുമായി.

ALSO READ : കുടുംബപാര്‍ട്ടികളിലെ കടിപിടിയും കലഹവും തുടര്‍ക്കഥ; മക്കളുടെ അധികാര പോരാട്ടങ്ങള്‍ തീരാശാപം; തെലങ്കാന ബിആർഎസിലും കലാപം

വേര്‍പിരിഞ്ഞു നില്‍ക്കുന്ന ഇരുവിഭാഗങ്ങള്‍ തമ്മില്‍ ഒന്നിച്ചു നില്‍ക്കണമെന്ന സന്ദേശം ആദ്യം വന്നത് ശരത് പവാറിന്റെ ഭാഗത്തു നിന്നാണ്. നാല് വട്ടം മഹാരാഷ്ട മുഖ്യമന്ത്രിയായിരുന്ന ശരത് പവാറിന് പ്രായാധിക്യം മൂലം രാഷ്ടീയത്തില്‍ സജീവമാകാന്‍ പറ്റാത്ത സാഹചര്യമുണ്ട്. എന്നാല്‍ പവാറിന്റെ മകള്‍ സുപ്രിയ സുലെയുടെ ഭാവി അപകടത്തിലാകാതിരിക്കാനാണ് അജിത്തുമായി ഐക്യമുണ്ടാക്കാന്‍ ശരത് പവാര്‍ ശ്രമിക്കുന്നതെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങള്‍ പറയുന്നത്. ആഷാദി ഏകാദശിക്ക് മുമ്പായി ലയനം നടക്കുമെന്നാണ് പറഞ്ഞു കേള്‍ക്കുന്നത്.

മഹാരാഷ്ട്രയിലെ മറ്റൊരു രാഷ്ട്രീയ കുടുംബമായ ശിവസേനയുടെ സ്ഥാപക നേതാവായ ബാല്‍ താക്കറെയുടെ മകന്‍ ഉധവ് താക്കറെയും സഹോദരപുത്രനായ രാജ് താക്കറെയും തമ്മില്‍ ഒന്നിക്കാന്‍ പോകുന്നതായി വാര്‍ത്തകളുണ്ടായിരുന്നു. ശിവസേന (യുബിടി) തലവന്‍ ഉദ്ദവ് താക്കറെയും മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന (എംഎന്‍എസ്) തലവന്‍ രാജ് താക്കറെയും തമ്മില്‍ ഒന്നിക്കാനുള്ള പ്രാഥമിക ചര്‍ച്ചകള്‍ നടന്നതായി ഇരുകൂട്ടരും സമ്മതിക്കുന്നുണ്ട്.

ബാല്‍ താക്കറെയുടെ സഹോദരന്റെ മകനായ രാജ് താക്കറെ 2006ലാണ് തെറ്റിപ്പിരിഞ്ഞ് മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേന എന്ന എംഎന്‍എസ് രൂപീകരിച്ചത്.
2024ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ ശിവസേനയും എംഎന്‍എസും വലിയ തിരിച്ചടി നേരിട്ടു. ഒന്നിച്ചുനില്‍ക്കുന്നതാണ് ഇരുവിഭാഗങ്ങള്‍ക്കും നല്ലതെന്ന തിരിച്ചറിവിലാണ് ഒന്നിക്കാന്‍ തീരുമാനിച്ചത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top