ക്ഷേമ പെന്‍ഷനെ ആക്ഷേപിച്ചത് പാവങ്ങളോടുള്ള വെല്ലുവിളി; വേണുഗോപാൽ മാപ്പ് പറയണമെന്ന് സിപിഎം

മുഖ്യമന്ത്രിയുടെ മലപ്പുറം പരാമര്‍ശത്തെ വലിയ രീതിയില്‍ ആയുധമാക്കുന്ന പ്രതിപക്ഷ നീക്കത്തെ ചെറുക്കാൻ ഇടതുപക്ഷം ഉപാധിയാക്കുകയാണ് ക്ഷേമപെന്‍ഷന്‍ സംബന്ധിച്ച കെസി വേണുഗോപാലിൻ്റെ പ്രതികരണം. ക്ഷേമ പെൻഷൻ സംബന്ധിച്ച കെസിയുടെ തന്നെ നിലമ്പൂരിലെ ആക്ഷേപം എൽഡിഎഫ് ഇതിനായി ഉപയോഗിക്കുകയാണ്.
തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ ജനങ്ങള്‍ക്ക് നല്‍കുന്ന കൈക്കൂലിയാണ് ക്ഷേമപെന്‍ഷന്‍ എന്ന പരാമര്‍ശത്തില്‍ കെസി വേണുഗോപാല്‍ മാപ്പ് പറയണമെന്ന് സിപിഎം. 62 ലക്ഷം കുടുംബങ്ങളുടെ നിത്യവൃത്തിക്ക് സഹായകമായ ക്ഷേമ പെന്‍ഷനെ ആക്ഷേപിച്ച വേണുഗോപാലിന്റെ നടപടി സാധാരണക്കാരോടുള്ള വെല്ലുവിളിയാണ്. ഒമ്പതു വര്‍ഷത്തിനിടെ 72,000 കോടി രൂപ ക്ഷേമ പെന്‍ഷന്‍ നല്‍കാന്‍ മാത്രം മാറ്റിവച്ച സര്‍ക്കാരാണ് എല്‍ഡിഎഫിന്റേത്. നിവൃത്തികേട് കൊണ്ട് ചില മാസങ്ങളില്‍ പെന്‍ഷന്‍ വൈകിയപ്പോള്‍ കോണ്‍ഗ്രസ് നേതാക്കള്‍ നടത്തിയ പ്രതികരണങ്ങള്‍ കേരളം മറന്നിട്ടില്ലെന്നും സിപിഎം പ്രസ്താവനയില്‍ പറഞ്ഞു.
2011–16 ലെ ഒരു പൈസയും വിതണം ചെയ്യാത്ത ദുരിതകാലം യുഡിഎഫിനെ വേട്ടയാടുന്നുണ്ട്. അക്കാലത്ത് യുഡിഎഫ് സര്‍ക്കാര്‍ 34.43 ലക്ഷം പേര്‍ക്ക് ക്ഷേമ പെന്‍ഷനായി ചലവഴിച്ചത് 9,311 കോടി മാത്രമാണ്. ക്ഷേമവും വികസനവും എല്‍ഡിഎഫ് പ്രഖ്യാപിച്ച രീതിയില്‍ നടക്കുന്നു എന്നതാണ് കോണ്‍ഗ്രസ് നേതാക്കളെ ബുദ്ധിമുട്ടിക്കുന്നത്.
പെന്‍ഷന്‍ കൃത്യമായി കിട്ടുന്നതിന്റെ പ്രതികരണങ്ങള്‍ സ്വാഭാവികമായും നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിലും ഉണ്ടാകുമെന്ന് യുഡിഎഫ് ഭയപ്പെടുന്നു എന്നാണ് കെ സി വേണുഗോപാലിന്റെ പ്രസ്താവന തെളിയിക്കുന്നത്. തോല്‍വിയും ജയവും തെരഞ്ഞെടുപ്പുകളില്‍ സ്വഭാവികമാണ്. അതിന്റെ പേരില്‍ പാവങ്ങള്‍ക്ക് കിട്ടുന്ന ആനുകൂല്യങ്ങളെ കൈക്കൂലിയെന്ന് വിളിച്ച് അപഹസിക്കുന്നത് ഏത് രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ നേതാവായാലും അംഗീകരിക്കാനാകില്ല. അത് ജനങ്ങളുടെ ക്ഷമയെ പരീക്ഷിക്കുന്നതാണ്. തക്കതായ മറുപടി ജനം നല്‍കുമെന്നും സിപിഎം പ്രസ്താവനയില്‍ പറഞ്ഞു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here