പെട്രോള്‍ പമ്പുകളിലെ ശുചിമുറികള്‍ ഉപഭോക്താക്കള്‍ക്ക് മാത്രം; പൊതു ഉപയോഗം അനുവദിക്കാന്‍ കഴിയില്ലെന്ന് ഹൈക്കോടതി

ദീര്‍ഘ ദൂര യാത്രക്കാര്‍ക്ക് പെട്രോള്‍ പമ്പുകളിലെ ശുചിമുറികള്‍ വലിയ ഉപകാരമാണ്. എന്നാല്‍ ഇനി അത് അങ്ങനെയാകില്ല. പമ്പുകളിലെ ശുചിമുറികള്‍ ഉപഭോക്താക്കള്‍ക്ക വേണ്ടി മാത്രമാണെന്ന് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. പെട്രോളിയം ട്രേഡേഴ്‌സ് ആന്‍ഡ് ലീഗല്‍ സര്‍വ്വീസ് സൊസൈറ്റി നല്‍കിയ റിട്ട് ഹര്‍ജി പരിഗണിച്ച് കൊണ്ട് ജസ്റ്റിസ് സി എസ് ഡയസിന്റെ ഉത്തരവ് വന്നത്. പെട്രോള്‍ പമ്പുകളിലെ ശുചിമുറികള്‍ പൊതു ശൗചാലയങ്ങളാക്കാന്‍ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ടായിരുന്നു ഹര്‍ജി. കേരള സര്‍ക്കാരാണ് കേസില്‍ എതിര്‍ കക്ഷി.
സ്വകാര്യ പമ്പുടമകള്‍ വൃത്തിയാക്കി പരിപാലിക്കുന്ന ശുചിമുറികള്‍ പൊതുശൗചാലയമായി മാറുന്ന സാഹചര്യമാണ് നിലവിലുള്ളതെന്നും അവശ്യ സാഹചര്യങ്ങളില്‍ ഉപഭോക്താക്കള്‍ക്ക് ഉപയോഗിക്കാനായാണ് പെട്രോള്‍ പമ്പുകളില്‍ ശുചിമുറികള്‍ നിര്‍മ്മിച്ചിട്ടുള്ളതെന്നുമാണ് ഹര്‍ജിക്കാരുടെ നിലപാട്. കോടതി വിധി നടപ്പിലാക്കുന്നത് പമ്പ് ജീവനക്കാരും യാത്രക്കാരുമായി പ്രശ്‌നമായി മാറാനുള്ള സാധ്യതയുണ്ട്. യാത്രക്കാരിക്ക് ശൗചാലയം തുറന്നു നല്‍കാന്‍ വൈകിയതിനെ തുടര്‍ന്ന് പെട്രോള്‍ പമ്പുടമക്ക് ഉപഭോക്തൃ കോടതി 1.65 ലക്ഷം രൂപ നഷ്ടപരിഹാരം വിധിച്ചത് മൂന്ന് മാസം മുന്‍പാണ്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here