ശമ്പളപരിഷ്കരണത്തിനും വഴിയില്ല!! മൂന്നാം ടേം ഭരണം പിടിക്കാൻ കടമ്പകൾ പലതെന്ന തിരിച്ചറിവിൽ ഇടതുമുന്നണി

വീണ്ടും തുടര്‍ഭരണം ഉറപ്പാക്കി മൂന്നാം ടേമിലേക്ക് കണ്ണുനട്ടിരിക്കുന്ന എൽഡിഎഫ് സര്‍ക്കാരിന് കേന്ദ്രത്തിൻ്റെ ചെക്ക് പാരയാകുന്നു. നിയമസഭാതെരഞ്ഞെടുപ്പിന് ഇനി വെറും ഒരു വര്‍ഷത്തില്‍ താഴെ മാത്രം ശേഷിക്കെ, സര്‍ക്കാരിന്റെ ക്ഷേമപരിപാടികൾക്ക് പണം പ്രശ്‌നമായി മാറുകയാണ്. മുന്‍കാലങ്ങളെ അപേക്ഷിച്ച് വരുമാനത്തില്‍ വര്‍ദ്ധന വരുത്തി ഈ നാലുവര്‍ഷവും ഒരുപരിധി വരെ പിടിച്ചുനിന്നു എങ്കിലും ഈ അഞ്ചാം വര്‍ഷം ബുദ്ധിമുട്ടേറിയത് ആകുമെന്ന വിലയിരുത്തല്‍ ധനവകുപ്പിനും ഇടതുമുന്നണിക്കും ഉണ്ട്. തെരഞ്ഞെടുപ്പ് അടുത്തുവരുന്ന സമയത്ത് വിവിധ വിഭാഗങ്ങളെ ഒപ്പം നിര്‍ത്തി മുന്നോട്ടു പോകണമെങ്കില്‍ ഇനിയുള്ള പത്തുമാസം വലിയതോതില്‍ പണചെലവ് വേണ്ടിവരും.

സാമൂഹികക്ഷേമ പെന്‍ഷനുകളും, ജീവനക്കാരുടെ ആനുകൂല്യങ്ങളും ഇതില്‍ സുപ്രധാനമാണ്. പ്രകടനപത്രികയിലെ വാഗ്ദാനങ്ങൾ ഏറെക്കുറെ നടപ്പിലാക്കിയെന്ന് അവകാശപ്പെടുമ്പോഴും സാമൂഹ്യക്ഷേമ പെന്‍ഷന്‍ 2500 രൂപയാക്കുമെന്ന വാഗ്ദാനം നടപ്പാക്കാനായിട്ടില്ല. അതുപോലെ തന്നെയാണ് വീട്ടമ്മമാര്‍ക്കുള്ള പെന്‍ഷന്‍ പദ്ധതിയും. സാമൂഹ്യക്ഷേമ പെന്‍ഷന്‍ വര്‍ദ്ധിപ്പിച്ചിട്ടില്ല എന്ന് മാത്രമല്ല, അതില്‍ കുടിശിക ഉണ്ടായതും ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഉള്‍പ്പെടെ ഇടതുമുന്നണിക്ക് പാരയായിരുന്നു. ആ കുടിശിക തീര്‍ക്കാനുള്ള ശ്രമം നടക്കുന്നുണ്ട്. അത് പൂര്‍ത്തിയാക്കിയാൽ മാത്രം പോരാ, ഇനി കുടിശിക ഉണ്ടാക്കാതെ മുന്നോട്ടു പോകേണ്ടതുമുണ്ട്.

Also Read: മൂന്നാംടേം സ്വപ്‌നമാകുമോയെന്ന് ആശങ്ക പടരുന്നു… പാര്‍ട്ടിക്ക് ജനങ്ങളുമായി ബന്ധമില്ല; അന്‍വറിനെ കുറച്ചുകണ്ടു !! വീണ്ടുവിചാരം

അതിനേക്കാള്‍ വലിയ തലവേദനയാണ് ജീവനക്കാരുടെ ആനുകൂല്യങ്ങളുമായി ബന്ധപ്പെട്ടുള്ളത്. ഇടതുമുന്നണിയുടെ ഏറ്റവും വലിയ കരുത്താണ് ജീവനക്കാരുടെ പിന്തുണ. എന്നാല്‍ ഇപ്പോള്‍ ഇടതുപക്ഷ സംഘടനകള്‍ പോലും കടുത്ത അതൃപ്തിയിലാണ്. അവര്‍ക്ക് ലഭിക്കാനുള്ള കുടിശികകളാണ് അതില്‍ പ്രധാനം. ഡി.എ കുടിശികയും മറ്റും നല്‍കാനുള്ള ശ്രമം സര്‍ക്കാര്‍ നടത്തുന്നുണ്ട് എന്നത് ശരിയാണ്. പക്ഷേ അത് അവരുടെ എതിര്‍പ്പിനെ മറികടക്കാന്‍ തക്കവണ്ണം ആയിട്ടില്ല എന്നാണ് പുറത്തുവരുന്ന സൂചനകൾ. ഇതിനേക്കാളൊക്കെ ഏറ്റവും പ്രധാനമാണ് ശമ്പളപരിഷ്‌ക്കരണം.

Also Read: വേണുഗോപാലിനും ചെക്ക്!! ഇനി സതീശന് എതിര്‍വാക്കില്ല; കേരള കോൺഗ്രസ് അടക്കമുള്ളവരെ തിരിച്ചെത്തിക്കാൻ ശ്രമം തുടങ്ങും

ഒന്നാം പിണറായി സര്‍ക്കാരിന്റെ അവസാന വര്‍ഷമാണ് ശമ്പളപരിഷ്‌ക്കരണം നടപ്പിലാക്കിയത്. 20224ലായിരുന്നു അടുത്ത പരിഷ്‌ക്കരണം നടപ്പാക്കേണ്ടിയിരുന്നത്. എന്നാല്‍ അതിനുള്ള ഒരു നടപടിയും ഇതുവരെ ആരംഭിച്ചിട്ടില്ല. ശമ്പളപരിഷ്‌ക്കരണ കമ്മിഷനെ പോലും നിയമിച്ചിട്ടില്ല. ഇനി തെരഞ്ഞെടുപ്പിന് ഒരുവര്‍ഷത്തില്‍ താഴെയാണുള്ളത്. മാര്‍ച്ച് മാസത്തോടെ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കാനാണ് സാദ്ധ്യത. അങ്ങനെ വന്നാൽ എട്ട് ഒന്‍പത് മാസമായിരിക്കും സര്‍ക്കാരിന് പ്രവര്‍ത്തിക്കാന്‍ ലഭിക്കുക. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു കഴിഞ്ഞാല്‍ പെരുമാറ്റചട്ടം നിലവില്‍ വരികയും പിന്നെ ഒന്നും ചെയ്യാന്‍ കഴിയാത്ത സ്ഥിതിയുണ്ടാകുകയും ചെയ്യും.

Also Read: മൂന്നാം ടേം ഭരണത്തിൻ്റെ ദിശാസൂചികയല്ല നിലമ്പൂരിലെ യുഡിഎഫ് വിജയം!! ഭരണവിരുദ്ധ വികാരം പ്രതിഫലിച്ചില്ലെന്ന് ഇടത് വിലയിരുത്തൽ

കമ്മിഷനെ നിയമിച്ച് നടപടിക്രമങ്ങള്‍ പാലിച്ച് ഒരു ശമ്പളപരിഷ്‌ക്കരണം ഇനി സാധ്യമല്ല എന്നാണ് വിലയിരുത്തല്‍. ഈ സാഹചര്യത്തില്‍ ഡി.എയും മറ്റും അടിസ്ഥാന ശമ്പളത്തില്‍ ലയിപ്പിച്ച് ഒരു പരിഷ്‌ക്കരണം നടപ്പാക്കാനാണ് ആലോചന. അതുപോലും നടത്താൻ 2000 കോടിയെങ്കിലും അധികം വേണ്ടിവരും. അതുകൊണ്ട് തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ടുമുന്‍പ് ഒരു ശമ്പളപരിഷ്‌ക്കരണം പ്രഖ്യാപിച്ച് തലയൂരുകയെന്ന തന്ത്രമാകും സ്വീകരിക്കുക എന്നാണ് പ്രതിപക്ഷ സംഘടനകള്‍ ആരോപിക്കുന്നത്. എന്തായാലും ഇനിയുള്ള സമയം സര്‍ക്കാരിന് അത്ര സുഖകരമാവില്ല. മൂന്നാംടേം എന്ന് പരസ്യമായി പറയുമ്പോഴും അതിലേയ്ക്ക് എത്താന്‍ കടമ്പകള്‍ ഏറെയാണ്.

Also Read: കേന്ദ്രം നല്‍കിയത് 818 കോടി മാത്രം; 5370 കോടി കേരളം ചിലവിട്ടു; മോദിയെ വേദിയിലിരുത്തി വിഴിഞ്ഞം കണക്കുകള്‍ പറഞ്ഞ് മുഖ്യമന്ത്രി

അര്‍ഹതപ്പെട്ടത് നല്‍കാതെ വായ്പാപരിധിയും കൂടി വെട്ടിക്കുറച്ച് കേന്ദ്രം വരിഞ്ഞുമുറുക്കുന്നു എന്നതാണ് സർക്കാരിൻ്റെ പരാതി. കഴിഞ്ഞ നാലുവര്‍ഷങ്ങളിലും വായ്പാപരിധി വെട്ടിക്കുറച്ചും കേരളത്തിന് ലഭിക്കേണ്ട തുക നല്‍കാതെയും വലച്ചു. ഈവര്‍ഷവും സര്‍ക്കാര്‍ ഗ്യാരൻ്റി റിഡംഷന്‍ ഫണ്ട് (Guarantee Redemption Fund) ഉണ്ടാക്കിയില്ല എന്ന പേരില്‍ 3,300 കോടിയോളം രൂപ വായ്പാപരിധിയില്‍ നിന്നും വെട്ടിക്കുറച്ചു. കേന്ദ്രത്തിന്റെ മാനദണ്ഡം അനുസരിച്ച് ഫണ്ട് രൂപീകരിക്കാം എന്നതില്‍ കേരളം തത്വത്തില്‍ തീരുമാനം എടുത്തെങ്കിലും വെട്ടിക്കുറച്ച വായ്പ പുനഃസ്ഥാപിക്കുന്നതില്‍ ഒരു തീരുമാനവും കേന്ദ്രം എടുത്തിട്ടില്ല. ഇതാണ് സര്‍ക്കാരിനെ നിലവില്‍ വെട്ടിലാക്കിയിരിക്കുന്നത്.

Also Read: ആ ഗുണം ജനങ്ങള്‍ക്ക് കിട്ടേണ്ട; പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് ഡ്യൂട്ടി കൂട്ടി കേന്ദ്രം

കേന്ദ്രത്തില്‍ നിന്നുള്ള വിഹിതവും വായ്പയും കുറയുന്നതിന് ഒപ്പം ഇന്ധനനികുതിയില്‍ മാസംതോറും ഉണ്ടാകുന്ന ഇടിവ്, ധനവകുപ്പിനേയും സര്‍ക്കാരിനേയും വലയ്ക്കുകയാണ്. കേരളത്തിൻ്റെ വരുമാനത്തില്‍ വലിയൊരു പങ്ക് പെട്രോള്‍-ഡീസല്‍ നികുതിയില്‍ നിന്നാണ്. വൻതോതിൽ വാഹനങ്ങൾ വൈദ്യുതിയിലേക്ക് മാറുന്നത് മൂലം കഴിഞ്ഞവര്‍ഷം മുതല്‍ ഇതില്‍ വലിയ ഇടിവാണ് ഉണ്ടാകുന്നത്. രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് വൈദ്യുത വാഹനങ്ങളിലേക്കുള്ള പരിവര്‍ത്തനം ഏറ്റവും വേഗത്തില്‍ നടക്കുന്നത് കേരളത്തിലാണ്. ഇപ്പോള്‍ തന്നെ കേരളത്തിലുള്ള വാഹനങ്ങളില്‍ ഏകദേശം 30 ശതമാനത്തോളം വൈദ്യുതിയിലേയ്ക്ക് മാറിയിട്ടുണ്ട് എന്നാണ് വിലയിരുത്തല്‍.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top