പെൻഷൻ വാങ്ങുന്ന രാജാക്കന്മാർ; പട്ടികയിൽ 805 പേർ; വർദ്ധന നടപ്പാക്കിയത് പിണറായി സർക്കാർ

1957 മുതലാണ് പെൻഷൻ പെയ്മെന്റ് ഓർഡർ പ്രകാരം നാട്ടുരാജാക്കന്മാർക്കും അവരുടെ കുടുംബങ്ങൾക്കും ‘പൊളിറ്റിക്കൽ പെൻഷൻ’ എന്ന പേരിൽ പണം കൊടുത്തു തുടങ്ങിയത്. ആദ്യഘട്ടത്തിൽ പ്രതിമാസം 7 രൂപ 80 പൈസയാണ് നൽകിയിരുന്നത്.
കൊച്ചി – തിരുവിതാംകൂർ സംസ്ഥാനങ്ങളുടെ സംയോജനത്തിനു മുമ്പ്,
1949ൽ തന്നെ സർക്കാരിലേക്ക് മുതൽകൂട്ടിയ സ്വത്തുക്കൾക്ക് പകരമാണ് പെൻഷൻ നൽകുന്നത്. പൊതുപ്രവർത്തകനായ രാജു വാഴക്കാല സമർപ്പിച്ച വിവരാവകാശ അപേക്ഷക്കുള്ള മറുപടിയിലാണ് കൗതുകകരമായ കാര്യം പുറത്തു വന്നത്.
ഇപ്പോൾ 805 രാജാക്കന്മാരും അവരുടെ കുടുംബങ്ങളുമാണ് പെൻഷന് അർഹരായിട്ടുള്ളത്. ഏഴു രൂപ 80 പൈസയിൽ തുടങ്ങിയ പെൻഷൻ തുകയിൽ വർദ്ധന വരുത്തിയത് ഒന്നാം പിണറായി സർക്കാരാണ്. നിലവിൽ 3000 രൂപയാണ് നാട്ടുരാജാക്കന്മാരുടെ പെൻഷൻ തുക.
വർദ്ധിപ്പിച്ച പെൻഷൻ തുക മുൻകാല പ്രാബല്യത്തിൽ നൽകിവരുന്നതായും വിവരാവകാശ രേഖയിൽ പറയുന്നു. മുടങ്ങിപ്പോയ പെൻഷൻ കുടിശ്ശിക 13 കോടി 47 ലക്ഷത്തി 84,000 രൂപയാണ്. 2025 മാർച്ച് മുതൽ സർക്കാർ ഈ കുടിശ്ശിക തീർത്തു വരികയാണ്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here