നിലമ്പൂർ വോട്ടെടുപ്പ് അടുത്തുവരവെ ഇസ്രയേലിനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി; ആർഎസ്എസും സയണിസ്റ്റുകളും ഇരട്ട സന്തതികളെന്ന് ആരോപണം

നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് പ്രചാരണം തീരാൻ മണിക്കൂറുകൾ ബാക്കിനിൽക്കെ ഇസ്രയേലിനെതിരെ വിമർശനം കടുപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ആർഎസ്എസിനെയും സയണിസ്റ്റുകളെയും തുലനം ചെയ്താണ് ഇത്തവണത്തെ ആക്രമണം. ഇന്ത്യയിലെ ആർഎസ്എസും ഇസ്രയേലിലെ സയണിസ്റ്റുകളും ഇരട്ട സന്തതികളാണ് എന്നാണ് പിണറായി ആരോപിച്ചത്.

സിപിഎം നാട്ടിക ഏരിയാ കമ്മിറ്റിയുടെ പുതിയ ഓഫീസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ലോകമനസാക്ഷിയെ ഞെട്ടിക്കുന്ന ഭീകര ആക്രമണമാണ് ഇറാന് നേർക്ക് ഇസ്രയേൽ നടത്തുന്നത്. ഇസ്രായേലിനെതിരെ വ്യാപക വിമർശനം ഉയർന്നുവന്നിട്ടും ഇതാണ് സ്ഥിതി. ഇതിനെല്ലാം അവർക്ക് പിൻബലം നൽകുന്നത് അമേരിക്കയാണെന്നും പിണറായി പറഞ്ഞു.

Also Read: ഇസ്രയേലും കമ്യൂണിസ്റ്റ് കാപട്യങ്ങളും തുടര്‍ക്കഥ!! വോട്ടുതട്ടാന്‍ ജ്യോതി ബസു മുതല്‍ പിണറായി വരെ പയറ്റുന്ന തന്ത്രങ്ങൾ

ഇസ്രയേലിനെ ലോകരാജ്യങ്ങൾ അപലപിച്ചപ്പോൾ അവിടെ ഇന്ത്യയെ കണ്ടില്ല. അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ മുഖം മുഷിയാൻ പാടില്ലെന്ന നിലപാടാണ് ബിജെപി സർക്കാരിനും ആർഎസ്എസിനുമുള്ളത്. ബിജെപിയും ആർഎസ്എസും വർഗീയതയുടെ വക്താക്കളാണ് എന്നിരിക്കെ, അവരുടെ വർഗീയതയുമായി സമരസപ്പെടുന്ന നിലപാടാണ് കോൺഗ്രസിന്റേത്.

നിലമ്പൂരിൽ ജമാ അത്തെ ഇസ്‌ലാമിയുമായി പരസ്യമായി കൂട്ടുചേർന്നാണ് കോൺഗ്രസ് മത്സരിക്കുന്നത്. വർഗീയതക്കെതിരേ ജനങ്ങൾ മതനിരപേക്ഷത ഉയർത്തി പിടിക്കണമെന്നും പിണറായി വിജയൻ പറഞ്ഞു. നിലമ്പൂർ ഉപതിരഞ്ഞെടുപ്പിനുള്ള പരസ്യപ്രചാരണം നാളെ വൈകിട്ടാണ് അവസാനിക്കുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top