ആദംപുര്‍ വ്യോമത്താവളത്തില്‍ പറന്നിറങ്ങി പ്രധാനമന്ത്രി മോദി; അപ്രതീക്ഷിത സന്ദര്‍ശനത്തിന്റെ ആവേശത്തില്‍ സൈനികര്‍

പാകിസ്ഥാന്‍ തകര്‍ത്തു എന്ന് അവകാശപ്പെട്ട പഞ്ചാബിലുള്ള ആദംപുര്‍ വ്യോമത്താവളത്തില്‍ പറന്നിറങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ന് രാവിലെയാണ് പ്രധാനമന്ത്രി വ്യോമസേന കേന്ദ്രത്തില്‍ അപ്രതീക്ഷിത സന്ദര്‍ശനം നടത്തിയത്. ഓപ്പറേഷന്‍ സിന്ദൂരിന്റെ ഭാഗമായി പാകിസ്ഥാന്‍ മണ്ണിലെത്തി ഒന്‍പത് ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്ത സൈനികരെ അനുമോദിക്കുന്നതിന്റെ ഭാഗമായാണ് പ്രധാനമന്ത്രിയുടെ സന്ദര്‍ശനം.

വ്യോമസേന ഉദ്യോഗസ്ഥരുമായി പ്രധാനമന്ത്രി സംസാരിച്ചു. ഓപ്പറേഷന്‍റെ വിവരങ്ങള്‍ നേരില്‍ തന്നെ ചോദിച്ചറിഞ്ഞു. രാജ്യത്തിന്റ നന്ദി അറിയിക്കുകയും ചെയ്തു. മുദ്രാവാക്യം വിളികളോടെയാണ് സൈനികര്‍ പ്രധാനമന്ത്രിയെ സ്വീകരിച്ചത്. ഭാരത് മാതാ കീ ജയ് വിളിച്ച് പ്രധാനമന്ത്രിയും ആവശേം വര്‍ദ്ധിപ്പിച്ചു. സൈനികരോടൊപ്പം ചിത്രങ്ങള്‍ എടുത്ത ശേഷമാണ് മോദി മടങ്ങിയത്. വ്യോമസേന മേധാവിയും പ്രധാനമന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.

ആണവശേഷിയുടെ പേരില്‍ പാകിസ്ഥാന്‍ ഭീഷണിയും വിലപേശലും നടത്തുന്നത് ഇന്ത്യ ഒരിക്കലും വെച്ചുപൊറുപ്പിക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചിരുന്നു. പിന്നാലെയാണ് പാകിസ്ഥാന്‍ തകര്‍ത്തു എന്ന് വ്യാജപ്രചരണം നടത്തിയ വ്യോമകേന്ദ്രത്തില്‍ മോദി നേരിട്ടെത്തിയത്. കൂടുതല്‍ സൈനിക കേന്ദ്രങ്ങള്‍ പ്രധാനമന്ത്രി സന്ദര്‍ശിക്കുമെന്നാണ് റിപ്പോര്‍ട്ട്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here