ബേബിയുടെ വിളിയും ഗുണം ചെയ്തില്ല; നാളത്തെ മന്ത്രിസഭാ യോഗത്തില്‍ സിപിഐ മന്ത്രിമാര്‍ പങ്കെടുക്കില്ല

പിഎം ശ്രീയില്‍ ഇടഞ്ഞ് നില്‍ക്കുന്ന സിപിഐയെ അനുനയിപ്പിക്കാന്‍ എല്ലാവഴികളും നോക്കി സിപിഎം. സിപിഎം ജനറല്‍ സെക്രട്ടറി എം.എ.ബേബി ഇടപെട്ടിട്ടും ഒരിഞ്ചുപോലും സിപിഐ പിന്നോട്ട് പോകാന്‍ തയാറായിട്ടില്ല. ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയനും ചര്‍ച്ച നടത്തിയിരുന്നു. സമവായത്തിന് മന്ത്രിതല സമിതി, എല്‍ഡിഎഫില്‍ ചര്‍ച്ച തുടങ്ങിയ നിര്‍ദേശങ്ങള്‍ മുന്നോട്ടുവച്ചിരുന്നു. എന്നാല്‍ സിപിഐ ഇതൊന്നും അംഗീകരിച്ചില്ല.
സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവുമായി എംഎ ബേബി ഫോണില്‍ ചര്‍ച്ച നടത്തി. ഒരു സമവായം ഉണ്ടാക്കണം എന്നാണ് ബേബി ആവശ്യപ്പെട്ടത്. എന്നാല്‍ പാര്‍ട്ടി നിലപാടില്‍നിന്നു പിന്നോട്ടില്ലെന്ന് ബിനോയ് വിശ്വം മറുപടി നല്‍കി. ‘പിഎം ശ്രീ’ കരാര്‍ റദ്ദാക്കുക എന്ന നിലപാടില്‍നിന്നു പിന്നോട്ടു പോകില്ല എന്നാണ് അനുനയനത്തിന് ബന്ധപ്പെടുന്ന എല്ലാവരേടും ബിനോയ് വിശ്വം പറയുന്നത്.
അപമാനിതരായി എന്നാണ് സിപിഐയുടെ വിലയിരുത്തല്‍. അതുകൊണ്ട് തന്നെ ഒരു വിട്ടുവീഴ്ചയും വേണ്ട എന്നാണ് പാര്‍ട്ടിക്കുള്ളിലെ ചര്‍ച്ചകളിലെ പൊതുധാരണ. ഇന്നു ചേര്‍ന്ന അവൈലബില്‍ സെകട്ടേറിയറ്റിലാണ് മന്ത്രിസഭാ യോഗം ബഹിഷ്‌കരിക്കാനുള്ള തീരുമാനം എടുത്തത്. എന്നാല്‍ സെക്രട്ടേറിയറ്റിനു ശേഷം പുറത്തിറങ്ങിയ ബിനോയ് വിശ്വം ഇതു സംബന്ധിച്ച ചോദ്യ വ്യക്തമായ മറുപടി പറഞ്ഞില്ല. ‘ലാല്‍ സലാം’ എന്നു മാത്രം പ്രതികരിച്ച് പോവുകയാണ് ചെയ്തത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here