പിഎം ശ്രീയില്‍ പതിവില്ലാത്ത കടുത്ത നിലപാടില്‍ സിപിഐ; ചര്‍ച്ച ചെയ്യാമെന്ന് സിപിഎം; ഇനി മിണ്ടില്ലെന്ന് മന്ത്രി ശിവന്‍കുട്ടി

ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായുള്ള പിഎം-ശ്രീ സ്‌കൂള്‍ നടപ്പാക്കാന്‍ ഏകപക്ഷീയമായ നീക്കം തുടങ്ങിയ വിദ്യാഭ്യാസമന്ത്രിക്ക് എതിരെ കടുത്ത നിലപാടില്‍ സിപിഐ. മുഖ്യമന്ത്രിയുടേയും സിപിഎമ്മിന്റേയും തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് വിദ്യാഭ്യാസമന്ത്രി നടപടികള്‍ ആരംഭിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയത്. എന്നാല്‍ ഏകപക്ഷീയമായ ഈ നീക്കത്തില്‍ സിപിഐ ആദ്യം ഞെട്ടി. പിന്നാലെയാണ് ഒരു തരത്തിലും അംഗീകരിക്കാന്‍ കഴിയില്ലെന്ന നിലപാട് സിപിഎമ്മിനെ അറിയിച്ചിരിക്കുന്നത്. വിദ്യാഭ്യാസ മേഖലയെ പൂര്‍ണമായും കാവിവത്ക്കരിക്കുന്നതിനും വര്‍ഗീയവത്ക്കരിക്കുന്നതിനും കേന്ദ്രസര്‍ക്കാര്‍ നടത്തുന്ന ശ്രമങ്ങളുടെ ഭാഗമാണ് പിഎം-ശ്രീ സ്‌കൂള്‍ പദ്ധതി എന്നാണ് സിപിഐ വിമർശനം.
1466 കോടിയുടെ കേന്ദ്രഫണ്ട് ലഭിക്കാന്‍ പിഎം-ശ്രീ നടപ്പാക്കുകയല്ലാതെ നിവൃത്തിയില്ലെന്നാണ് വിദ്യാഭ്യാസമന്ത്രിയുടെ വാദം. കേന്ദ്രം സംസ്ഥാനത്തിന് അര്‍ഹമായ പണം പോലും നല്‍കാത്ത സാഹചര്യമാണ് നിലവിലുള്ളത്. അപ്പോള്‍ സാങ്കേതികത്വം പറഞ്ഞ് ഫണ്ട് പാഴാക്കാതിരിക്കുന്നതാണ് നല്ലത്. ലഭിക്കുന്ന പണം വാങ്ങി കുട്ടികള്‍ക്കു പ്രയോജനപ്പെടുത്താം. കേരളത്തിന്റെ വിദ്യാഭ്യാസത്തിന് എതിരായ എന്തെങ്കിലുമുണ്ടെങ്കില്‍ അതൊഴിവാക്കാമെന്നും മന്ത്രി പറഞ്ഞു. ഒപ്പം സിപിഐ ഭരിക്കുന്ന കൃഷി, ആരോഗ്യം വകുപ്പുകളൊക്കെ കേന്ദ്രഫണ്ട് വാങ്ങുന്നുണ്ടല്ലോയെന്ന പ്രതികരണവും മന്ത്രി നടത്തി.
എന്നാല്‍ ഇതൊന്നും സിപിഐ കണക്കിലെടുക്കുന്നില്ല. പിഎം-ശ്രീയില്‍ സിപിഐയുടെ എതിര്‍പ്പില്‍ മാറ്റമില്ലെന്ന നിലപാടിലാണെന്ന് മന്ത്രി കെ. രാജന്‍ വ്യക്തമാക്കി. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും വിമര്‍ശനവുമായി രംഗത്ത് എത്തി. തിരഞ്ഞെടുപ്പ് വരാനിരിക്കേ, ഇങ്ങനെയൊരു പദ്ധതിയില്‍ പങ്കാളിയാവുന്നത് ഇടതുസര്‍ക്കാരിന് ഭൂഷണമല്ല. സംസ്ഥാനത്തിന് അവകാശപ്പെട്ട പണം നല്‍കാത്തതില്‍ കേന്ദ്രത്തെ തുറന്നുകാട്ടി സമീപിച്ചാല്‍ ആ പണം ജനങ്ങള്‍ തരും എന്നാണ് ബിനോയ് വിശ്വത്തിന്റെ നിലപാട്.
ഒപ്പം ആര്‍എസ്എസിന്റെ തിട്ടൂരത്തിന് ഇടതുപക്ഷ സര്‍ക്കാര്‍ വഴങ്ങരുതെന്ന് സിപിഐ മുഖപത്രമായ ജനയുഗത്തില്‍ ലേഖനവും പ്രസിദ്ധീകരിച്ചു. രാഷ്ട്രീയ നിലപാടും നയവും ബലികഴിച്ച് പദ്ധതിയില്‍ ഒപ്പുവെയ്ക്കരുതെന്ന് ലേഖനം ചൂണ്ടിക്കാട്ടുന്നു. പദ്ധതിയില്‍ ഒപ്പുവെയ്ക്കാന്‍ തീരുമാനിച്ചാല്‍ കേരളത്തില്‍ പൊതുവിദ്യാഭ്യാസത്തില്‍ രണ്ട് തരം വിദ്യാലയങ്ങള്‍ സൃഷ്ടിക്കപ്പെടും. പിഎം-ശ്രീ സ്‌കൂളുകളുടെ നിയന്ത്രണം സംസ്ഥാന സര്‍ക്കാരിന് നഷ്ടമാകും. അങ്ങനെവന്നാല്‍ ഈ നയവ്യതിയാനം ഇടതുപക്ഷത്തെ സംബന്ധിച്ചെടുത്തോളം ആത്മഹത്യാപരമാണെന്ന് പറയേണ്ടതില്ലെന്നും ലേഖനത്തില്‍ ചൂണ്ടിക്കാട്ടുന്നു. സിപിഐ അധ്യാപക യൂണിയന്‍ നേതാവ് കെകെ ജയകൃഷ്ണനാണ് ലേഖനം എഴുതിയിരിക്കുന്നത്.
സിപിഎം എടുക്കുന്ന തീരുമാനങ്ങളോട് കലഹിക്കുന്നത് അടുത്ത കാലത്ത് സിപിഐയുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നതല്ല. എന്നാല്‍ പിഎംശ്രീയില്‍ സിപിഐ പതിവ് തെറ്റിച്ചിരിക്കുകയാണ്. ഇതോടെയാണ് ചര്‍ച്ചയാകാം എന്ന നിലപാടിലേക്ക് സിപിഎം എത്തിയിരിക്കുന്നത്. ഇടതു മുന്നണി കണ്‍വീനര്‍ ടിപി രാമകൃഷ്ണന്‍ തന്നെ സിപിഐയുമായി ചര്‍ച്ച ചെയ്യും എന്ന് പറഞ്ഞു കഴിഞ്ഞു. ഇതോടെ മന്ത്രി ശിവന്‍കുട്ടിയും സംയമനത്തിലാണ്. ഇന്ന് മാധ്യമങ്ങളെ കണ്ടപ്പോള്‍ പിഎംശ്രീയില്‍ ഒന്നും പറയുന്നില്ലെന്ന നിലപാട് സ്വീകരിച്ചത് പാര്‍ട്ടി നിര്‍ദേശപ്രകാരമാണ് എന്ന് ഉറപ്പാണ്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here