മുഖ്യമന്ത്രിയും ജമാഅത്തെ ഇസ്ലാമിയുടെ മധുരം നുകർന്നിട്ടുണ്ട്; സിപിഎമ്മിനെ തിരിച്ചടിച്ച് കേരള അമീർ പി മുജീബ് റഹ്മാൻ

നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫിനെ പിന്തുണക്കാൻ വെൽഫെയർ പാർട്ടി തീരുമാനിച്ചതിനെ വൻ ചർച്ചയാക്കി മാറ്റിയ സിപിഎമ്മിനെതിരെ ജമാ അത്തെ ഇസ്ലാമി നേതൃത്വം. മുഖ്യമന്ത്രി പിണറായി വിജയൻ പോലും ജമാഅത്തെ ഇസ്ലാമിയുടെ മധുരം നുണഞ്ഞിട്ടുണ്ടെന്ന് സംഘടനയെ കേരളത്തിൽ നയിക്കുന്ന അമീർ പി മുജീബ് റഹ്മാൻ പറഞ്ഞു. മന്ത്രി റിയാസ് വീട്ടിൽ പോകുമ്പോൾ അത് ചോദിച്ചാൽ മതിയെന്നും മുജീബ് റഹ്മാൻ പരിഹസിച്ചു.
രാജസ്ഥാനിലെ സികാറിലും തമിഴ്നാട്ടിലെ ദിണ്ഡിഗലിലും മധുരയിലും വെൽഫെയർ പാർട്ടി സിപിഎമ്മിന് വോട്ടുചെയ്തിട്ടുണ്ടെന്നും മുഖ്യമന്ത്രി മറക്കരുത്. ബിജെപി ഒഴികയുള്ള എല്ലാവരും ജമാഅത്തെ ഇസ്ലാമിയുടെ പിൻബലം പറ്റിയിട്ടുണ്ട്. ഈ പാർട്ടികളുടെയൊന്നും രാഷ്ട്രീയ തിരുമാനങ്ങളിൽ ജമാഅത്തെ ഇസ്ലാമി ഇടപെടാറില്ലെന്നും മുജീബ് റഹ്മാൻ വിശദീകരിച്ചു. നിലമ്പൂർ മണ്ഡലത്തിൽ മുഖ്യമന്ത്രി നേരിട്ടെത്തി പ്രസംഗിച്ച എല്ലായിടത്തും സിപിഎം പുറകിൽ പോയെന്നും മുജീബ് റഹ്മാൻ ചൂണ്ടിക്കാട്ടി.
എവിടെ സിപിഎം പരാജയപ്പെട്ടാലും അവിടെയെല്ലാം വർഗീതയുടെ വിജയം എന്നാണ് സിപിഎം നറേറ്റിവ്. ഇത് തന്നെയാണ് സംഘപരിവാറും ആവർത്തിക്കുന്നത്. പിണറായിയുടെയും രാജീവ് ചന്ദ്രശേഖറുടെയും ഭാഷ്യം ഒന്നാകുന്നത് യാദൃഛികമല്ല. യഥാർത്ഥത്തിൽ വർഗീയ ധ്രുവീകരണത്തിന് എതിരെയുള്ള വിധിയെഴുത്താണ് നിലമ്പൂരിൽ നടന്നതെന്നും കേരള അമീർ വാർത്താ സമ്മേളനത്തിൽ വിശദീകരിച്ചു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here