ഇനി പോളണ്ടിനെക്കുറിച്ച് മിണ്ടാം!! കമ്യൂണിസ്റ്റ് പാര്‍ട്ടിയെ രാജ്യം നിരോധിച്ചു; രാഷ്ട്രീയ പാര്‍ട്ടിയെന്ന പദവിയും റദ്ദാക്കി

നാല് പതിറ്റാണ്ട് കാലം കിഴക്കന്‍ യൂറോപ്യന്‍ രാജ്യമായ പോളണ്ടിനെ അടക്കിഭരിച്ച കമ്യൂണിസ്റ്റ് പാര്‍ട്ടിയെ പുതിയ ഭരണകൂടം നിരോധിച്ചു. 1944 മുതല്‍ 1989 വരെ പോളണ്ടിനെ കൈപ്പിടിയിൽ ഒതുക്കിയ കമ്യൂണിസ്റ്റ് ഭരണകൂടത്തെ ലെക് വലേസയുടെ (Lech Walesa) നേതൃത്വത്തില്‍ രൂപംകൊണ്ട സോളിഡാരിറ്റി എന്ന പ്രസ്ഥാനത്തിന്റെ നേതൃത്വത്തില്‍ ജനങ്ങള്‍ അധികാരത്തില്‍ നിന്ന് തൂത്തെറിഞ്ഞു. ജനാധിപത്യ സർക്കാർ നിലവില്‍ വന്ന സാഹചര്യത്തില്‍ 2002ൽ സ്ഥാപിച്ച കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് പോളണ്ട് (KPP) പാര്‍ട്ടിയെ ആണ് നിരോധിച്ചത്.
1997ല്‍ നിലവില്‍ വന്ന രാജ്യത്തിന്റെ ഭരണഘടനയുമായി പൊരുത്തപ്പെടുന്നില്ല എന്ന കാരണം പറഞ്ഞാണ് കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് നിരോധനം ഏര്‍പ്പെടുത്തിയത്. രാഷ്ട്രീയപാര്‍ട്ടി എന്ന രജിസ്‌ട്രേഷനും റദ്ദാക്കി. പോളണ്ടിലെ കോൺസ്റ്റിറ്റ്യൂഷണൽ ട്രിബ്യൂണലാണ് ഈ മാസം ആദ്യം നിരോധനം ഏര്‍പ്പെടുത്തിയത്. ഈ നീക്കത്തിന് പിന്നില്‍ മാര്‍പ്പാപ്പയുടെ സ്വാധീനമുണ്ടെന്നും വ്യാഖ്യാനമുണ്ട്.
ഏകാധിപത്യ തത്വശാസ്ത്രങ്ങളും നയങ്ങളും പിന്തുടരുന്ന പ്രസ്ഥാനങ്ങളെ നിരോധിക്കാമെന്ന് പോളിഷ് ഭരണഘടനയില്‍ വ്യക്തമാക്കിയിട്ടുണ്ട്. ക്രിമിനലുകളെ മഹത്വവല്‍ക്കരിക്കുകയും, അനേകായിരങ്ങളെ കൊന്നൊടുക്കുകയും ചെയ്ത കമ്യൂണിസ്റ്റു പ്രത്യയശാസ്ത്രത്തെ പോളണ്ടിന്റെ നിയമവ്യവസ്ഥയില്‍ ഒരു കാരണവശാലും അംഗീകരിക്കാനാവില്ല എന്ന് ട്രിബ്യൂണല്‍ ജഡ്ജി ക്രിസ്ത്യാന പാവ്‌ലോവിച്ച് വ്യക്തമാക്കി. കഴിഞ്ഞ മാസം പോളണ്ട് പ്രസിഡന്റ് കാരല്‍ നവ്‌റോകി ആണ് കമ്യൂണിസ്റ്റ് പാര്‍ട്ടിയെ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ട്രിബ്യൂണലിനെ സമീപിച്ചത്.
മലയാളത്തിലെ രാഷ്ട്രീയ സിനിമയായ സന്ദേശത്തിൽ ഇടത് പ്രവർത്തകനായ സഖാവ് പ്രഭാകരന്‍ കോട്ടപ്പള്ളി പോളണ്ടിനെക്കുറിച്ച് ഒരക്ഷരം മിണ്ടാൻ പാടില്ലെന്ന് പറഞ്ഞിട്ടുണ്ട്. എന്നാൽ മാറിയ രാഷ്ട്രീയ സാഹചര്യത്തിൽ ഇഷ്ടം പോലെ പോളണ്ടിനെക്കുറിച്ച് പറയാം.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here