ഡോക്ടറും വിദ്യാര്‍ഥിനിയും ഉള്‍പ്പെട്ട ലഹരിസംഘം പിടിയില്‍; എംഡിഎംഎയും ഹൈബ്രിഡ് കഞ്ചാവും പിടിച്ചെടുത്തു

തിരുവനന്തപുരത്ത് ഡോക്ടര്‍മാരേയും പ്രൊഫഷണല്‍ വിദ്യാര്‍ഥികളേയും ലക്ഷ്യമിട്ട് ലഹരി വ്യാപാരം നടത്തുന്ന സംഘം പിടിയില്‍. കണിയാപുരത്തെ വാടകവീട്ടില്‍ നിന്നാണ് ഏഴ് അംഗസംഘത്തെ പിടികൂടിയത്. എംഡിഎംഎയും ഹൈബ്രിഡ് കഞ്ചാവും പിടിച്ചെടുത്തു. ഡോക്ടറും ബിഡിഎസ് വിദ്യാര്‍ഥിനിയും ഉള്‍പ്പെട്ട സംഘമാണ് ലഹരി വ്യാപരം നടത്തിയിരുന്നത്.
കിഴക്കേകോട്ട അട്ടക്കുളങ്ങര സ്വദേശി ഡോ. വിഗ്നേഷ് ദത്തന്‍, കൊട്ടാരക്കര സ്വദേശിയായ ബിഡിഎസ് വിദ്യാര്‍ഥിനി ഹലീന നെടുമങ്ങാട് മണ്ണൂര്‍ക്കോണം സ്വദേശി അസിം, കൊല്ലം ആയൂര്‍ സ്വദേശി അവിനാഷ്, തൊളിക്കോട് സ്വദേശി അജിത്ത്, പാലോട് സ്വദേശിനി അന്‍സിയ, കൊല്ലം ഇളമാട് സ്വദേശി ഹരീഷ് എന്നിവരാണ് പിടിയിലായത്. രഹസ്യ വിവരത്തെ തുടര്‍ന്ന് ആറ്റിങ്ങല്‍, നെടുമങ്ങാട് റൂറല്‍ ഡാന്‍സാഫ് സംഘമാണ് പരിശോധന നടത്തിയത്.
ബെംഗളൂരുവില്‍നിന്ന് ലഹരിമരുന്ന് എത്തിച്ച് വില്‍പ്പന നടത്തുകയാണ് ഇവരുടെ രീതി. കഴിഞ്ഞദിവസം രാത്രി ഈ സംഘത്തെ കാറില്‍ പോകുന്നതിനിടെ പോലീസ് പിടികൂടാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ പോലീസ് ജീപ്പില്‍ കാറിടിപ്പിച്ചശേഷം രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് നടത്തിയ വ്യാപക അന്വേഷണത്തിലാണ് കണിയാപുരം ഭാഗത്തെ വാടകവീട്ടിലുണ്ടെന്ന വിവരം ലഭിച്ചത്. പിന്നാലെ വീട് വളഞ്ഞ് പിടികൂടക ആയിരുന്നു. അറസ്റ്റിലായ അസിം, അജിത്ത്, അന്‍സിയ, എന്നിവര്‍ നിരവധി ലഹരിക്കേസുകളില്‍ പ്രതികളാണ്. പ്രതികളില്‍നിന്ന് നാല് ഗ്രാം എംഡിഎംഎ, ഒരു ഗ്രാം ഹൈബ്രിഡ് കഞ്ചാവ്, 100 ഗ്രാം സാധാരണ കഞ്ചാവ് എന്നിവ കണ്ടെടുത്തു രണ്ട് കാറുകള്‍, രണ്ട് ബൈക്കുകള്‍, പത്ത് മൊബൈല്‍ഫോണുകള്‍ എന്നിവയും പിടിച്ചെടുത്തിട്ടുണ്ട്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here