ഒളിച്ചോടാന്‍ പിണറായി തയാറല്ല; പോലീസിന്റെ കസ്റ്റഡി മര്‍ദനം നിയമസഭ ചര്‍ച്ച ചെയ്യും; പ്രതിപക്ഷത്തിന്റെ നോട്ടീസിന് അനുമതി

കുന്നംകുളത്ത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെ സ്‌റ്റേഷനുള്ളില്‍ ക്രൂരമായി മര്‍ദിച്ചത് ഉള്‍പ്പെടെ സംസ്ഥാനത്തെ പോലീസ് അതിക്രമങ്ങള്‍ സംബന്ധിച്ച് നിയമസഭയില്‍ വിശദമായ ചര്‍ച്ച. വിഷയം ഉന്നയിച്ച് പ്രതിപക്ഷം നല്‍കിയ അടിയന്തരപ്രമേയ നോട്ടീസ് അംഗീകരിച്ചു. ഉച്ചക്ക് 12 മണി മുതല്‍ 2 മണി വരെയാണ് ചര്‍ച്ച നടക്കുക.
പോലീസിന് എതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ ഒന്നും മുഖ്യമന്ത്രി ഇതുവരെ പ്രതികരിച്ചിട്ടില്ല. ആഭ്യന്തര വകുപ്പ് ഇത്രയും പഴി കേട്ടിട്ടും മുഖ്യമന്ത്രിയുടെ മൗനത്തെ പ്രതിപക്ഷം വിമര്‍ശിച്ചിരുന്നു. മുഖ്യമന്ത്രിയെ കൊണ്ട് നിയമസഭയില്‍ മറുപടി പറയിപ്പിക്കും എന്ന് പ്രതിപക്ഷ നേതാവ് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
പ്രതിപക്ഷം ആദ്യ ദിവസം തന്നെ ഈ വിഷയം അടിയന്തര പ്രമേയ നോട്ടീസായി ഉന്നയിച്ചു. പ്രതിപക്ഷത്ത് നിന്നും റോജി എം ജോണ്‍ ആണ് നോട്ടീസ് നല്‍കിയത്. നോട്ടീസ് സഭ പരിഗണിച്ചപ്പോള്‍ ചര്‍ച്ചയാകാം എന്ന നിലപാടാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വീകരിച്ചത്. ഈ പ്രശ്‌നം പുറത്തുവന്നപ്പോള്‍ പൊതുസമൂഹത്തില്‍ വലിയ ചര്‍ച്ചയായിരുന്നു. അതുകൊണ്ട് നിയമസഭയിലും ചര്‍ച്ചയാകാം എന്ന് മുഖ്യമന്ത്രി പറഞ്ഞു.
പോലീസ് അതിക്രമങ്ങളില്‍ മറുപിടി പറയാതെ ഒളിച്ചോടുന്നത് തിരിച്ചടിയാകും എന്ന വിലയിരുത്തലിലാണ് ചര്‍ച്ചയാകാം എന്ന നിലപാടിലേക്ക് സര്‍ക്കാര്‍ എത്തിയിരിക്കുന്നത്. ഈ വിഷയത്തിലെ ചര്‍ച്ച പരസ്പര ആരോപണ പ്രത്യാരോപണങ്ങള്‍ കൊണ്ട് സംഘര്‍ഷഭരിതമാകും എന്ന് ഉറപ്പാണ്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here