പിണറായിയുടെ പഴയ പ്രസംഗം വായിച്ച് തുടക്കം; സസ്‌പെന്‍ഡ് ചെയ്തു എന്ന് പറഞ്ഞ് വരേണ്ട; സഭയില്‍ പിണറായി പോലീസിനെ കുടഞ്ഞ് റോജി എം ജോണ്‍

സംസ്ഥാനത്തെ പോലീസ് അതിക്രമങ്ങള്‍ സംബന്ധിച്ച് നിയമസഭയില്‍ ചര്‍ച്ച തുടങ്ങി. അടിയന്തരപ്രമേയം അവതിരിപ്പിച്ച കോണ്‍ഗ്രസില്‍ നിന്നുള്ള റോജി എം ജോണ്‍ രൂക്ഷ വിമര്‍ശനമാണ് പിണറായി സര്‍ക്കാരിനും പോലീസിനും എതിരെ ഉന്നയിച്ചത്. അടിയന്തരാവസ്ഥകാലത്ത് ലോക്കപ്പ് മര്‍ദനം ഏറ്റശേഷം നിയമസഭയില്‍ എത്തിയ പിണറായി വിജയന്‍ നടത്തിയ പ്രസംഗം വായിച്ചാണ് റോജി തുടങ്ങിയത്. രാജഭരണകാലത്തെ പടയാളികളെ പോലെ ചോദ്യം ചെയ്യാന്‍ പാടില്ലാത്തവരായി പോലീസ് മാറിയിരിക്കുകയാണ്. ഇതില്‍ ഒരു നടപടിയും സ്വീകരിക്കാതെ സര്‍ക്കാര്‍ നോക്കിയിരിക്കുകയാണെന്നും റോജി വിമർശിച്ചു.
കുന്നംകുളത്തെ യൂത്ത് കോണ്‍ഗ്രസ് നേതാവ് സുജിത്തിനെ ക്രൂരമായാണ് മര്‍ദിച്ചത്. സിസിടി ദൃശ്യങ്ങളില്‍ കണ്ടത് ചെറിയ മര്‍ദനം മാത്രമാണ്. അതിലും ക്രൂരമായിരുന്നു സിസിടിവി ഇല്ലാത്ത ഇടത്തെ മര്‍ദനം. കൂടാതെ കള്ളക്കേസില്‍ കുടുക്കാനും ശ്രമിച്ചു. അന്ന് പരാതി നല്‍കിയിട്ടും ഒരു നടപടിയും ഉണ്ടായില്ല. ഇപ്പോള്‍
സസ്‌പെന്‍ഡ് ചെയ്തു മാതൃക കാണിച്ചു എന്ന് പറയരുത്. ദൃശ്യങ്ങള്‍ പുറത്ത് വന്ന് എല്ലാവരും കണ്ടപ്പോള്‍ നാണം കെട്ടാണ് സസ്‌പെന്‍ഡ് ചെയ്തത്. പോലീസ് ക്ലബിലെ പഞ്ചിങ്ങ് ബാഗില്‍ ഇടിക്കുംപോലെയാണ് മജ്ജയും മാസവുമുളള ഒരു മനുഷ്യനെ ഇടിച്ചത്. ഈ ക്രൂരന്‍മാരെ ഒരു നിമിഷം പോലും സേനയില്‍ തുടരാന്‍ അനുവദിക്കരുതെന്നും റോജി ആവശ്യപ്പെട്ടു.
ലോക്കപ്പ് മര്‍ദനം അനുഭവിച്ച പിണറായി ഭരിച്ചക്കുമ്പോള്‍ തന്നെ ക്ഷേത്രപൂജാരിയായ പാവം യുവാവിന് സമാനമായി പോലീസ് മർദനമേറ്റു. ഇത് നാണക്കേട് ആണ്. പീച്ചിയില്‍ കേസില്‍പ്പെടുത്തുമെന്ന് പറഞ്ഞ് പണം പിരിക്കുകയാണ് പോലീസ് ചെയ്തത്. ജനകീയ സേനയ്ക്ക് കമ്മീഷന്‍ 60 ശതമാനമാക്കി ഉയര്‍ത്തിയിരിക്കുകയാണ്. അതിന് നേതൃത്വം നല്‍കിയ എസ്‌ഐയെ സിഐയാക്കി സര്‍ക്കാര്‍ ആദരിച്ചതായും റോജി പരിഹസിച്ചു.
പോലീസിനെ അപമാനിക്കാന്‍ എന്ന ക്ലീഷെ മറുപടി മുഖ്യമന്ത്രി പറയേണ്ട. ഒറ്റപ്പെട്ട നടപടി എന്ന് പറഞ്ഞ് എല്ലാത്തിനേയും ന്യായീകരിക്കുന്ന മുഖ്യമന്ത്രി തന്നെയാണ് സേനയെ ക്രിമിനല്‍കൂട്ടമാക്കുന്നത്. ആഭ്യന്തര വകുപ്പിന്റെ കടിഞ്ഞാണ്‍ മുഖ്യമന്ത്രി ഏറ്റെടുക്കണം. അല്ലെങ്കില്‍ ആഭ്യന്തരവകുപ്പിനെ ഏറ്റവും കൂടുതല്‍ കാലം ഭരിച്ചെന്ന ഖ്യാതി പി ശശിക്കാകും എന്നും റോജി പറഞ്ഞു. ചര്‍ച്ച സഭയില്‍ പുരോഗിമിക്കുകയാണ്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here