പോലീസില്‍ ഇടിയന്‍മാര്‍ക്ക് സമ്പൂര്‍ണ്ണ സംരക്ഷണം; നടപടി ശുപാര്‍ശ റിപ്പോര്‍ട്ടുകള്‍ക്ക് പുല്ലുവില

പോലീസിന്റെ അതിക്രൂര മര്‍ദ്ദനങ്ങള്‍ക്ക് ഇരയായവരുടെ പരാതികള്‍ മലവെള്ളപാച്ചില്‍ പോലെ വന്നിട്ടും ഇടിയന്‍മാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുക്കാതെ സര്‍ക്കാരും ആഭ്യന്തര വകുപ്പും. പത്തനംതിട്ടയിലെ എസ്എഫ്‌ഐ നേതാവിനെ സിഐ ആയിരിക്കെ മര്‍ദ്ദിച്ച മധു ബാബുവിനെതിരെ എസ്പിയുടെ റിപ്പോര്‍ട്ടുണ്ടായിട്ടും നടപടിയുണ്ടായില്ല എന്ന രേഖകള്‍ പുറത്തുവന്നു. ഈ റിപ്പോർട്ടും അവഗണിച്ച് പ്രമോഷൻ നേടിയ ഇയാളിപ്പോൾ ഡിവൈഎസ്പിയായി തുടരുകയുമാണ്.

പത്തനംതിട്ട എസ്എഫ്‌ഐ മുന്‍ ജില്ലാ പ്രസിഡന്റ് ജയകൃഷ്ണന്‍ തണ്ണിത്തോടിനെ കസ്റ്റഡിയില്‍ മര്‍ദിച്ച സംഭവത്തില്‍ കോന്നി സിഐയായിരുന്ന മധുബാബുവിനെതിരെ നല്‍കിയ അന്വേഷണ റിപ്പോര്‍ട്ടാണ് പുറത്തുവന്നത്. 2016ല്‍ ജില്ലാ എസ്പിയായിരുന്ന ഹരിശങ്കറാണ് റിപ്പോര്‍ട്ട് നല്‍കിയത്. സ്ഥിരമായി കസ്റ്റഡി മര്‍ദ്ദനം നടത്തുന്നു എന്നായിരുന്നു റിപ്പോര്‍ട്ട്. കൂടാതെ ക്രമസമാധന ചുമതലയില്‍ വയ്ക്കരുതെന്നും റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്തിരുന്നു. എന്നാല്‍ ഒന്‍പത് വര്‍ഷം കഴിഞ്ഞ പിണറായി സര്‍ക്കാര്‍ ഈ റിപ്പോര്‍ട്ടില്‍ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.
2012ലെ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് നടന്ന കസ്റ്റഡി മര്‍ദനം സോഷ്യൽ മീഡിയയിൽ വിവരിച്ച് എസ്എഫ്‌ഐ നേതാവായിരുന്ന ജയകൃഷ്ണന്‍ തണ്ണിത്തോട് രംഗത്ത് എത്തിയിരുന്നു. കാലിന്റെ വെള്ള അടിച്ചുപൊട്ടിച്ചു, കണ്ണിലും ശരീരത്തിലും മുളക് സ്‌പ്രേ ചെയ്തു, ചെവിയുടെ ഡയഫ്രം അടിച്ചുപൊളിച്ചു എന്നും ഫെയ്സ്ബുക്ക് പോസ്റ്റില്‍ ജയകൃഷ്ണന്‍ എഴുതിയിട്ടുണ്ട്. മധു ബാബുവിനെതിരെ അച്ചടക്ക നടപടി ശുപാര്‍ശ ചെയ്‌തെങ്കിലും ഇതുവരെ നടപ്പാക്കിയില്ലെന്നും ജയകൃഷ്ണന്‍ ആരോപിച്ചിരുന്നു.
എസ്പിയുടെ റിപ്പോർട്ട് ഉണ്ടായിരിക്കെ അഡ്മിനിസ്ട്രറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ച് അനുകൂല ഉത്തരവ് നേടിയ മധു ബാബുവിന് സര്‍ക്കാര്‍ പ്രമോഷൻ നല്‍കി. ഒട്ടേറെ ക്രിമിനല്‍ സംഭവങ്ങളില്‍ ആരോപണ വിധേയനായ മധു ബാബു ഇപ്പോൾ ആലപ്പുഴ ഡിവൈഎസ്പിയാണ്. പോലീസ് ഓഫീസേഴ്സ് അസോസിയേഷന്‍ സംസ്ഥാന ട്രഷററാണ്. ഈ സ്വാധീനമാണ് നടപടി ഒഴിവാക്കാനുള്ള കാരണമെന്നും ആരോപണമുണ്ട്. മറ്റൊരു കസ്റ്റഡിമർദ്ദന കേസിൽ ചേര്‍ത്തല കോടതി കഴിഞ്ഞ വര്‍ഷം ഇയാൾക്ക് ഒരു മാസം തടവ് വിധിച്ചിരുന്നു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here