വാവര്‍ അല്ല വാപുരന്‍; വാവർസ്വാമി തീവ്രവാദി; വിവാദ പ്രസംഗത്തിൽ പരാതിയുമായി പന്തളം കൊട്ടാര കുടുംബാംഗം

ആഗോള അയ്യപ്പ സംഗമത്തിന് ബദലായി ഹൈന്ദവ സംഘടനകൾ സംഘടിപ്പിച്ച ശബരിമല സംരക്ഷണ സംഗമത്തിൽ വാവർക്കെതിരെ ഉണ്ടായ വിദ്വേഷ പരാമർശത്തിൽ പോലീസിൽ പരാതി. വാവർ തീവ്രവാദിയാണെന്നും മുസ്ലിം ആക്രമണകാരിയാണെന്നുമാണ് ശ്രീരാമദാസ മിഷൻ അധ്യക്ഷൻ ശാന്താനന്ദ മഹർഷി പ്രസംഗിച്ചത്. വിശ്വാസം വ്രണപ്പെടുത്തൽ, മതവിഭാഗങ്ങൾക്കിടയിൽ സ്‌പർധ ഉണ്ടാക്കൽ എന്നീ വകുപ്പുകൾ പ്രകാരം കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് പന്തളം കൊട്ടാര കുടുംബാംഗം അഡ്വ. വി.ആർ. അനൂപ് പന്തളം പോലീസിൽ പരാതി നൽകിയത്.
Also Read : ശബരിമല വികസിച്ചാൽ കേരളവും വികസിക്കും; ഭക്‌തിയിൽ CPMകാർക്ക് Phd; അയ്യപ്പസ്നേഹം വാരി വിതറി ഇ പി ജയരാജൻ
“വാവർ ചരിത്രം തെറ്റാണ്. വാപുരൻ അഥവാ ശിവന്റെ ഭൂതം എന്നതാണ് ശരി. ഭക്തർക്ക് വാപുര സ്വാമിയുടെ നടയിൽ തേങ്ങയടിച്ച് അയ്യപ്പനെ ദർശിക്കാനുള്ള അവസരം ഉണ്ടാകണം. അതിനുവേണ്ടിയാണ് എരുമേലിയിൽ വാപുര സ്വാമി ക്ഷേത്രം ഉയരുന്നതെന്നും” ശാന്താനന്ദ മഹർഷി പറഞ്ഞിരുന്നു. കൂടാതെ “വാവർക്ക് ശബരിമലയുമായും അയ്യപ്പനുമായും പുലബന്ധം പോലും ഇല്ല.
ആ വാവർ മുസ്‌ലിം ആക്രമണകാരിയാണ്. അയ്യപ്പനെ ആക്രമിച്ച് യുദ്ധത്തിൽ തോൽപ്പിക്കാൻ വന്ന തീവ്രവാദിയാണ്. അയാൾ പൂജ്യനല്ല. പൂജിക്കപ്പെടേണ്ടത് വാപുരനാണ്” എന്നിങ്ങനെയായിരുന്നു ശാന്താനന്ദയുടെ പ്രസംഗം. ബിജെപി മുൻ തമിഴ്‌നാട് സംസ്ഥാന അധ്യക്ഷൻ അണ്ണാമലൈയായിരുന്നു ശബരിമല സംരക്ഷണ സംഗമത്തിൻ്റെ ഉദ്ഘാടകൻ.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here