കോടതി കുറ്റവിമുക്തരാക്കിയവരെ പൊലീസ് രജിസ്റ്ററിൽ നിന്നും നീക്കം ചെയ്യണം; മനുഷ്യാവകാശ കമ്മീഷൻ

സുപ്രധാന ഉത്തരവിറക്കിയിരിക്കുകയാണ് മനുഷ്യാവകാശ കമ്മീഷൻ. കോടതികളിൽ നിന്ന് കുറ്റവിമുക്തരാകുന്നവരുടെ വിവരങ്ങൾ പൊലീസ് സ്റ്റേഷനിലെ രജിസ്റ്ററുകളിൽ നിന്നും നീക്കം ചെയ്യണമെന്നാണ് നിർദ്ദേശം. പൊലീസ് ആസ്ഥാനത്ത് നിന്നും സർക്കുലർ ഇറക്കി സംസ്ഥാനത്തെ എല്ലാ പൊലീസ് സ്റ്റേഷനുകളിൽ അറിയിക്കണമെന്നും മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് ഉത്തരവിട്ടു.
കോടതി വെറുതെ വിട്ടാലും പലരുടെയും പേരുകൾ പൊലീസ് രേഖകളിൽ നിന്നും മാറ്റുന്നില്ല. ഇത് കാരണം പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ലഭിക്കുന്നില്ല. ഇത് അവരുടെ മുന്നോട്ടുള്ള ജീവിതത്തെ ബാധിക്കുന്നു. ഈ പരാതിയിലാണ് പുതിയ ഉത്തരവ്. മൂന്നുമാസത്തിനകം നടപടികൾ പൂർത്തിയാക്കണമെന്നും ആവശ്യപ്പെട്ടു.
2024ൽ ക്രിമിനൽ നിയമങ്ങൾ നിലവിൽ വന്നതോടെ കാലഹരണപ്പെട്ട പോലീസ് മാനുവൽ സമഗ്രമായി പരിഷ്കരിക്കാൻ ഉന്നത ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി കമ്മിറ്റി രൂപീകരിച്ചു പ്രവർത്തനങ്ങൾ നടക്കുകയാണെന്നും സംസ്ഥാന പോലീസ് മേധാവി കമ്മീഷനെ അറിയിച്ചിരുന്നു. പേര് വിവരങ്ങൾ നീക്കം ചെയ്യാനുള്ള നിർദ്ദേശവും പൊലീസ് മാനുവലിന്റെ കരടിൽ ഉൾപ്പെടുത്തി സമർപ്പിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. ഈ സർക്കുലർ കൃത്യമായി പാലിക്കുന്നുണ്ടെന്ന് സംസ്ഥാന പൊലീസ് മേധാവി ഉറപ്പാക്കണം എന്നും ജസ്റ്റിസ് അലക്സാണ്ടർ തോമസ് ആവശ്യപ്പെട്ടു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here