ക്രിമിനല്‍ പോലീസിനെ കുരുക്കാന്‍ സുപ്രീം കോടതി; സ്‌റ്റേഷനിലെ സിസി ടിവികള്‍ക്ക് ഓട്ടോമാറ്റിക് കണ്‍ട്രോള്‍ റൂമുകള്‍ വേണമെന്ന് നിരീക്ഷണം

പോലീസ് സ്റ്റേഷനുകളിലെ സിസിടിവികള്‍ പ്രവര്‍ത്തിപ്പിക്കാന്‍ ഓട്ടോമാറ്റിക് കണ്‍ട്രോള്‍ റൂമുകള്‍ വേണമെന്ന് സുപ്രീം കോടതി. പോലീസുകാരുടെ സാന്നിധ്യം ഇല്ലാത്ത കണ്‍ട്രോള്‍ റൂമുകള്‍ തുറക്കണമെന്നാണ് സുപ്രീംകോടതി നിര്‍ദേശമായി മുന്നോട്ടുവച്ചിരിക്കുന്നത്. സ്‌റ്റേഷനുള്ളിലെ സിസിടിവികള്‍ ഏതെങ്കിലും ഘട്ടത്തില്‍ ഉദ്യോഗസ്ഥര്‍ തന്നെ ഓഫ് ചെയ്യാനുള്ള സാധ്യത മുന്നില്‍ കണ്ടാണ് ഇത്തരമൊരു നിരീക്ഷണം. തിങ്കളാഴ്ച ഇതുസംബന്ധിച്ച വിശദമായ ഉത്തരവ് സുപ്രീംകോടതി പുറപ്പെടുവിക്കും.
പോലീസ് സ്‌റ്റേഷനുള്ളില്‍ അതിക്രമങ്ങള്‍ ഉണ്ടാകുന്ന സമയത്ത് സിസിടിവി ഓഫ് ചെയ്യാനുള്ള സാധ്യതയാണ് കോടതി ചൂണ്ടിക്കാണിച്ചിരിക്കുന്നത്. കൂടാതെ സിസിടിവികള്‍ പ്രവര്‍ത്തിക്കുന്നില്ലെങ്കില്‍ അക്കാര്യം ശ്രദ്ധയില്‍ പെടുത്തുന്നതിനുള്ള സാങ്കേതിക സംവിധാനം ഏര്‍പ്പെടുത്തണമെന്നും കോടതി നിര്‍ദേശിച്ചു. ഇതോടെ തിങ്കളാഴ്ച പുറത്തുവരുന്ന വിധി നിര്‍ണായകമാകും എന്ന് ഉറപ്പാണ്.
പോലീസ് സ്റ്റേഷനുകളില്‍ സിസിടിവികള്‍ സ്ഥാപിച്ചിട്ടുണ്ടെന്ന് സര്‍ക്കാരുകള്‍ സത്യവാങ്മൂലം നല്‍കിയതിന് പിന്നാലെയാണ് സുപ്രീം കോടതി സുപ്രധാന നിരീക്ഷണം നടത്തിയത്. ജസ്റ്റിസ്മാരായ വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. സ്വതന്ത്ര ഏജന്‍സികള്‍ക്ക് പോലീസ് സ്റ്റേഷനുകളില്‍ പരിശോധന നടത്താന്‍ അനുമതി നല്‍കുന്ന കാര്യവും സുപ്രീം കോടതിയുടെ പരിഗണനയിലാണ്.
പോലീസ് സ്റ്റേഷനുകളിലെ കസ്റ്റഡി മരണങ്ങള്‍ സംബന്ധിച്ച് സ്വമേധയാ എടുത്ത കേസാണ് സുപ്രീം കോടതി പരിഗണിക്കുന്നത്. ഈ സമയത്ത് തന്നെയാണ് കേരളത്തില്‍ നിരന്തരം പോലീസ് അതിക്രമങ്ങളുടെ വിവരങ്ങളും പുറത്തുവരുന്നത്. അതുകൊണ്ട് തന്നെ സുപ്രീം കോടതിയുടെ ഉത്തരവ് കേരളത്തിനും നിര്‍ണായകമാണ്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here