“രണ്ട് കൈയും ഇല്ലാത്തവന്റെ ചന്തിയില്‍ ഉറുമ്പ് കയറിയാല്‍ ഉണ്ടാകുന്ന അവസ്ഥ”; വീണ്ടും അധിക്ഷേപ പരാമര്‍ശം; ഇത്തവണ ചിത്തരഞ്ജന്‍ വക

നിയമസഭയില്‍ ബോഡി ഷെയ്മിങും അധിക്ഷേപ പരാമര്‍ശങ്ങളും ഭരണപക്ഷം ആവര്‍ത്തിച്ച് ഉന്നയിക്കുകയാണ് എന്ന പരാതിയുമായി പ്രതിപക്ഷം. ഇന്നലെ മുഖ്യമന്ത്രി നടത്തിയ ‘എട്ടുമുക്കാലട്ടി വെച്ചതുപോലെ ഒരാള്‍” എന്ന പ്രയോഗത്തില്‍ വലിയ പ്രതിഷേധം പ്രതിപക്ഷം ഇന്നും ഉന്നയിച്ചിരുന്നു. എന്നാല്‍ ഭരണപക്ഷത്തു നിന്നും ഇന്നും പരിഹാസം തുടരുന്ന സ്ഥിതിയാണ് ഉണ്ടായത്.

ALSO READ : വാവിട്ട വാക്കിലൂടെ പ്രതിപക്ഷത്തിന് ആയുധം നൽകി മുഖ്യമന്ത്രി; സ്വർണപ്പാളിക്ക് പുറമെ ഇനി ഇതിലും സമാധാനം പറയണം

“രണ്ട് കൈയും ഇല്ലാത്ത ഒരാള്‍ ചന്തിയില്‍ ഒരു ഉറുമ്പ് കയറിയാല്‍ അനുഭവിക്കുന്ന ഗതിയാണ് പ്രതിപക്ഷത്തിന്” എന്നാണ് സിപിഎം എംഎല്‍എ പി.പി. ചിത്തരഞ്ജന്‍ പരിഹസിച്ചത്. ചോദ്യോത്തരവേളയിലായിരുന്നു എംഎല്‍എയുടെ ഈ പരിഹാസം. ഇതിലും പ്രതിപക്ഷം വിമര്‍ശനം ഉന്നയിക്കുകയാണ്. ഭിന്നശേഷിക്കാരെ അപമാനിക്കുന്ന പരാമര്‍ശമാണ് എംഎല്‍എയില്‍ നിന്നും ഉണ്ടായതെന്നാണ് വിമര്‍ശനം. മുഖ്യമന്ത്രിയും മന്ത്രിമാരും ഭരണപക്ഷ അംഗങ്ങളും നിയമസഭയില്‍ സഭ്യേതര പരാമര്‍ശം നടത്തുകയാണ്. ഇത്തരം മോശം നടപടികളെ സ്പീക്കര്‍ തടയുന്നില്ലെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ വിമര്‍ശിച്ചു.

ALSO READ : പിണറായിയുടെ നാവുപിഴ തിരിഞ്ഞു കൊത്തി; ‘എട്ടുമുക്കാലട്ടി’ പരാമർശം ആയുധമാക്കി പ്രതിപക്ഷം; നാലാം ദിവസവും സഭ പ്രക്ഷുബ്ധം

ചിത്തരഞ്ജന്‍ നടത്തിയ പരാമര്‍ശങ്ങള്‍ സഭാ രേഖകളില്‍ നിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് പാര്‍ലമെന്റി പാര്‍ട്ടി സെക്രട്ടറി എപി അനില്‍ കുമാര്‍ സ്പീക്കര്‍ക്ക് കത്ത് നല്‍കി. ഭിന്നശേഷിക്കാരെ അപമാനിക്കുന്ന ക്രൂരമായ പരാമര്‍ശമാണ് എംഎല്‍എ നടത്തിയിരിക്കുന്നത്. ഇത് സഭയുടെ അന്തസിനെ ഹനിക്കുന്നതാണ്. പരാമര്‍ശം പിന്‍വലിച്ച് എംഎല്‍എ ക്ഷമാപണം നടത്തണമെന്നും സ്പീക്കര്‍ക്ക് നല്‍കിയ കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top