പിപി ദിവ്യ വേണ്ടെന്ന് ജനാധിപത്യ മഹിള അസോസിയേഷനും; സംസ്ഥാന കമ്മിറ്റിയില്‍ നിന്നും ഒഴിവാക്കി

കണ്ണൂര്‍ എഡിഎമ്മായിരുന്ന നവീന്‍ ബാബുവിന്റെ ആത്മഹത്യയില്‍ ആരോപണ വിധേയ ആയ പിപി ദിവ്യയെ ഒഴിവാക്കി ജനാധിപത്യ മഹിള അസോസിയേഷന്‍. സംസ്ഥാന കമ്മറ്റിയില്‍ നിന്നാണ് വിവാദ നേതാവിനെ ഒഴിവാക്കിയത്. മഹിളാ അസോസിയേഷന്‍ സംസ്ഥാന ജോയിന്റ് സെക്രട്ടറിയായിരുന്നു ദിവ്യ. തിരുവനന്തപുരത്ത് ചേര്‍ന്ന സംസ്ഥാന സമ്മേളനമാണ് ഈ തീരുമാനം സ്വീീകരിച്ചത്. പിപി ദിവ്യ ആവശ്യപ്പെട്ട പ്രകാരമാണ് ദഴിവാക്കിയതെന്ന് എന്നാണ് ഔദ്യോഗിക വിശദീകരണം.
സംസ്ഥാന സെക്രട്ടറിയായി സി എസ് സുജാതയെ തെരഞ്ഞെടുത്തു. കെഎസ് സലീഖയാണ് സംസ്ഥാന പ്രസിഡന്റ്. ഇ പത്മാവതി ട്രഷററാകും. 36 അംഗങ്ങള്‍ ഉള്ള എക്‌സിക്യൂട്ടീവ് കമ്മിറ്റിയെയും, 116 സംസ്ഥാന കമ്മിറ്റിയെയും തെരഞ്ഞെടുത്തു. 25,27,28 തീയതികളില്‍ ഹൈദരാബാദില്‍ വെച്ച് ജനാധിപത്യ മഹിള അസോസിയേഷന്റെ അഖിലേന്ത്യ സമ്മേളനം നടക്കും.
നവീന്‍ ബാബുവിന്റെ യാത്രയയപ്പ് ചടങ്ങില്‍ ക്ഷണിക്കാതെ എത്തിയ പിപി ദിവ്യ നവീന്‍ ബാബുവിനെ അഴിമതിക്കാരനായി ചിത്രീകരിച്ച് അപമാനിച്ചിരുന്നു. അന്ന് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്നു ദിവ്യ. പ്രസംഗത്തിന്റെ ദൃശ്യങ്ങള്‍ ചിത്രീകരിച്ച് പ്രചരിപ്പിക്കുകയും ചെയ്തു. അതിന്റെ അടുത്ത ദിവസമാണ് നവീന്‍ ബാബുവിനെ ക്വാട്ടേഴ്‌സില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. വലിയ പ്രതിഷേധം ഉയര്‍ന്നതോടെ ദിവ്യ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവച്ചു. പിന്നാലെ അറസ്റ്റിലാവുകയും ചെയ്തു.
സിപിഎം വലിയ പ്രതിരോധത്തിലായ സംഭവമായിരുന്നു ഇത്. പ്രത്യേകിച്ചും നവീന്‍ ബാബുവിന്റെ കുടുംബത്തിന്റെ സിപിഎം പശ്ചാത്തലമുള്ളതിനാലും. നവീന്‍ ബാബുവിന്റെ മരണം ആത്മഹത്യ അല്ല കൊലപാതകമാണെന്നും സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് കുടുംബം നിയമപോരാട്ടത്തിലാണ്. ഈ സാഹചര്യത്തില്‍ ദിവ്യയെ ചുമക്കേണ്ടതില്ല എന്ന തീരുമാനത്തിലാണ് പാര്‍ട്ടി എന്ന് ഈ ഒഴിവാക്കലില്‍ നിന്ന് തന്നെ വ്യക്തമാണ്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here