അന്‍വറിനെ മെരുക്കിയെടുക്കാന്‍ സതീശന്‍ ക്യാംപ്; അവസരമാക്കി തിരിച്ചടിക്കാന്‍ കോണ്‍ഗ്രസിലെ അസംതൃപ്തര്‍

പിവി അന്‍വറിനെതിരെ കര്‍ശനമായ നിലപാടിലാണ് കോണ്‍ഗ്രസ്. ഇതിനു പിന്നില്‍ വിഡി സതീശനാണ് എന്നത് വ്യക്തമായ കാര്യമാണ്. സിപിഎം ബന്ധം ഉപേക്ഷിച്ച് പുറത്തിറങ്ങിയ അന്‍വറിനെ അത്രവേഗം യുഡിഎഫില്‍ എടുക്കാതിരുന്നതും സതീശന്റെ നിലപാട് കൊണ്ട് തന്നെയാണ്. അത് എന്തുകൊണ്ടും നല്ലതായി എന്ന അഭിപ്രായമാണ് കോണ്‍ഗ്രസിലെ ഭൂരിഭാഗം നേതാക്കള്‍ക്കും അണികള്‍ക്കുമുള്ളത്. എഐസിസി നിലമ്പൂരില്‍ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച ആര്യാടന്‍ ഷൗക്കത്തിനെതിരെ അതിരൂക്ഷമായ പരാമര്‍ശങ്ങള്‍ കൂടി ആയതോടെ സതീശന്റെ നിലപാടിന് പിന്തുണ ഏറി.
അന്‍വര്‍ സ്ഥാനാര്‍ത്ഥിക്കെതിരെ പറഞ്ഞത് തിരുത്തിയിട്ട് മതി ചര്‍ച്ച എന്ന തീരുമാനത്തിലാണ് കോണ്‍ഗ്രസ് നേതൃത്വം. പതിവില്ലാത്ത ഈ ശക്തമായ നിലപാടില്‍ കോണ്‍ഗ്രസിലെ അണികളും ആവേശത്തിലാണ്. കേരള നേതാക്കളെ മറികടന്ന് കെസി വേണുഗോപാലിനെ കാണാനുള്ള അന്‍വറിന്റെ ശ്രമം വിജയിച്ചില്ല. ഇവിടത്തെ നേതൃത്വത്തിന് പ്രശ്‌ന പരിഹാരത്തിന് കഴിയും എന്ന പ്രസ്താവന നടത്തി ഹൈക്കമാന്‍ഡും ഈ തീരുമാനത്തിന് ഒപ്പം എന്ന് പ്രഖ്യാപിക്കുകയും ചെയ്തു.
എന്നാല്‍ പാര്‍ട്ടിക്ക് ഗുണമാകുന്ന ഈ നിലപാടിനെതിരായ സ്വരങ്ങളും പാർട്ടിയിൽ നിന്ന് തന്നെ ഉയരുന്നുണ്ട്. അന്‍വറിനെ ഒപ്പം നിര്‍ത്തണം എന്ന് അഭിപ്രായ പ്രകടനവുമായി രംഗത്ത് എത്തുകയാണ് ചില നേതാക്കള്‍. സതീശന്‍ ഒറ്റയ്ക്ക് തീരുമാനം എടുക്കേണ്ടെന്ന് കെ സുധാകരന്‍ ഇന്നലെ തുറന്നടിച്ചിരുന്നു. സമാനമായ പ്രതികരണങ്ങളുമായി രമേശ് ചെന്നിത്തല, കെ മുരളീധരന്‍ എന്നിങ്ങനെ ഉള്ളവരും എത്തുന്നുണ്ട്. സതീശനെതിരായ അതൃപ്തിയും ഇതിന് പിന്നിലുണ്ട് എന്നാണ് സൂചന. എന്നാല്‍ അതുമൂലം പാര്‍ട്ടിയും സ്വന്തം സ്ഥാനാര്‍ത്ഥിയും നാണംകെടുന്നത് പലരും കാണുന്നില്ലെന്ന് വിമര്‍ശനം ഉയരുന്നുണ്ട്.
സ്ഥാനാര്‍ത്ഥിക്കെതിരെ പറഞ്ഞത് തിരുത്തിയാല്‍ മാത്രം ചര്‍ച്ച എന്നതാണ് നിലവിലെ കോണ്‍ഗ്രസ് നിലപാട്. ഇത് ആദ്യം പറഞ്ഞത് പ്രതിപക്ഷ നേതാവ് വിഡി സതീശനായിരുന്നു. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫും സമാന അഭിപ്രായം തന്നെയാണ് വ്യക്തമാക്കുന്നത്. കെപിസിസിയിലെ പുതിയ നേതൃത്വം നല്‍കുന്നത് ഐക്യത്തിന്റെ സന്ദേശം തന്നെയാണ്. ഇതാണ് അന്‍വറിന്റെ കാര്യം കൂടുതല്‍ പരുങ്ങലില്‍ ആക്കുന്നത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here